ADVERTISEMENT

പുണെ ∙ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി മായങ്ക് അഗർവാളും രണ്ടാം അർധസെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും തുടങ്ങിവച്ച പോരാട്ടം ഏറ്റെടുത്ത് നായകൻ വിരാട് കോലി. മൂവരുടെയും തകർപ്പൻ ഇന്നിങ്സുകളുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം വെളിച്ചക്കുറവു മൂലം നേരത്തേ കളി നിർത്തുമ്പോൾ 85.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കോലി 63 റൺസോടെയും വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ 18 റൺസോടെയും ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ കോലി–രഹാനെ സഖ്യം 75 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

91 പന്തിൽ എട്ട് ഫോറുകൾ സഹിതമാണ് കോലി 23–ാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇതുവരെ 105 പന്തുകൾ നേരിട്ട കോലി, 10 ഫോറുകൾ സഹിതമാണ് 63 റൺസെടുത്തത്. 70 പന്തുകൾ നേരിട്ട രഹാനെയാകട്ടെ, മൂന്നു ഫോറുകൾ സഹിതമാണ് 18 റൺസെടുത്തത്. രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ (108), 22–ാം ടെസ്റ്റ് അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാര (58), ഓപ്പണർ രോഹിത് ശർമ (14) എന്നിവരാണ് ആദ്യ ദിനം പുറത്തായത്. മൂന്നു വിക്കറ്റും ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കഗീസോ റബാദയ്ക്കാണ്. നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.

∙ പുണെയിലും മായങ്കിന്റെ ‘മായാജാലം’

വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയുമായി ആരാധകർക്ക് സമ്മാനിച്ച മായാജാലത്തിന്റെ തുടർച്ച പുണെയിലെ ആരാധകർക്കായി കാത്തുവച്ച ഓപ്പണർ മായങ്ക് അഗർവാളാണ് ആദ്യ ദിനത്തിലെ ഹീറോ. 183 പന്തിൽ 16 ഫോറും രണ്ടു സിക്സും ഉൾപ്പെടെയാണ് അഗർവാൾ ടെസ്റ്റിലെ രണ്ടാം സെഞ്ചുറി കുറിച്ചത്. 195 പന്തിൽ 16 ഫോറും രണ്ടു സിക്സും സഹിതം 108 റൺസെടുത്ത അഗർവാളിനെ കഗീസോ റബാദ പുറത്താക്കി. വീരേന്ദർ സേവാഗിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക‌െതിരെ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ ഓപ്പണറാണ് മായങ്ക് അഗർവാൾ.

mayank-century-pune
മായങ്ക് അഗർവാൾ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ.

നേരത്തെ, 112 പന്തിൽ 10 ഫോറുകൾ സഹിതമാണ് അഗർവാൾ നാലാം ടെസ്റ്റ് അർധസെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയതിനുശേഷം ഇതുവരെ കളിച്ച ആറ് ഒന്നാം ഇന്നിങ്സുകളിൽ അഞ്ചാം തവണയാണ് അഗർവാൾ 50 കടക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ അഞ്ചു റൺസിന് പുറത്തായതു മാത്രമാണ് ഒന്നാം ഇന്നിങ്സിലെ ഏക മോശം പ്രകടനം. ഇതുവരെ കളിച്ച ആറ് ഒന്നാം ഇന്നിങ്സുകളിൽ മായങ്കിന്റെ പ്രകടനം ഇങ്ങനെ: 76, 77, 5, 55, 215, 108.

∙ നിരാശപ്പെടുത്തി രോഹിത്, പ്രതീക്ഷ കാത്ത് പൂജാര

അഗർവാളിനു പുറമെ, അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെ ഇന്നിങ്സും ഇന്ത്യയ്ക്ക് ബലമായി. ടെസ്റ്റിലെ 22–ാം അർധസെഞ്ചുറി നേടിയ പൂജാര 58 റൺസെടുത്ത് പുറത്തായി. 112 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്സ്. 107 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാണ് പൂജാര 22–ാം ടെസ്റ്റ് അർധസെഞ്ചുറി പിന്നിട്ടത്. രോഹിത് ശർമയാണ് പുറത്തായ മറ്റൊരു താരം. 35 പന്തിൽ ഒരു ഫോർ സഹിതം 14 റൺസെടുത്താണ് രോഹിത്തിന്റെ മടക്കം. കഗീസോ റബാദയാണ് ഇരുവരെയും പുറത്താക്കിയത്. ഇതുവരെ 171 പന്തുകൾ നേരിട്ട അഗർവാൾ 15 ഫോർ സഹിതമാണ് 86 റൺസെടുത്തത്. രണ്ടാം വിക്കറ്റിൽ അഗർവാൾ–പൂജാര സഖ്യം 138 റൺസ് കൂട്ടിച്ചേർത്തു.

ടെസ്റ്റ് ഫോർമാറ്റിൽ ഓപ്പണറെന്ന നിലയിലുള്ള അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതിന്റെ ആവേശമടങ്ങും മുൻപാണ് തൊട്ടടുത്ത മൽസരത്തിൽ രോഹിത് നിരാശപ്പെടുത്തിയത്. 35 പന്തിൽ ഒരു ബൗണ്ടറി സഹിതം 14 റൺസെടുത്ത രോഹിത്തിനെ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് ക്യാച്ചെടുത്താണ് മടക്കിയത്. പിന്നീട് ക്രീസിൽ ഒരുമിച്ച അഗർവാൾ – പൂജാര സഖ്യം ഇന്ത്യയെ കൂടുതൽ തകർച്ചകളിലേക്കു വിട്ടുകൊടുക്കാതെ കാത്തു. ഒടുവിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്തതിനു പിന്നാലെയാണ് സഖ്യം പിരിഞ്ഞത്.

pujara-mayank-fifty
അർധസെ‍ഞ്ചുറി പൂർത്തിയാക്കിയ ചേതേശ്വർ പൂജാര കാണികളെ അഭിവാദ്യം ചെയ്യുന്നു. മായങ്ക് അഗർവാൾ സമീപം.

നേരത്തെ, ആദ്യ ടെസ്റ്റിൽ കളിച്ച ടീമിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മാറ്റം വരുത്തി. ഇന്ത്യൻ നിരയിൽ ഹനുമ വിഹാരിക്കു പകരം ഉമേഷ് യാദവ് ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കൻ നിരയിൽ ഡെയ്ൻ പീറ്റിനു പകരം ആൻറിച് നോർജെയും കളത്തിലിറങ്ങി. ഇതിനു മുൻപ് ഒരേയൊരു ടെസ്റ്റിനു മാത്രമാണു പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയം ആതിഥ്യം വഹിച്ചിട്ടുള്ളത്. 2017ൽ നടന്ന ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് ആയിരുന്നു അത്. ഓസീസ് ഇടംകൈ സ്പിന്നർ സ്റ്റീവ് ഒക്കിഫ് 2 ഇന്നിങ്സിലും 6 വിക്കറ്റ് വീതം നേടി തിളങ്ങിയ മത്സരം 333 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരം 3 ദിവസം കൊണ്ട് അവസാനിച്ചതിനു പിന്നാലെ, പിച്ചിന്റെ നിലവാരം മോശമാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) റിപ്പോർട്ടും നൽകി.

English Summary: India vs South Africa, 2nd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com