അഴിമതി ആരോപണം വിനയായി; ടി.സി. മാത്യു കെസിഎയിൽനിന്ന് പുറത്ത്
Mail This Article
കൊച്ചി ∙ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) ദീർഘകാലം നയിച്ച, മുൻ പ്രസിഡന്റും ബിസിസിഐ മുൻ വൈസ് പ്രസിഡന്റുമായ ടി.സി.മാത്യു സംഘടനയ്ക്കു പുറത്ത്. പുതിയ ഭരണ സമിതി ചുമതലയേറ്റ ശേഷം ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കാൻ തീരുമാനിച്ചത്.
സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങൾ സംബന്ധിച്ച അഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിൽ മാത്യുവിനെ അംഗത്വത്തിൽ നിന്നു പുറത്താക്കണമെന്നു ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ട് കെസിഎ ഓംബുഡ്സ്മാനായ ജസ്റ്റിസ് വി. രാംകുമാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി ശ്രീജിത്ത് വി. നായരും അറിയിച്ചു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 2017 നവംബറിൽ മാത്യുവിനെ സസ്പെൻഡ് ചെയ്തിരുന്നു.
സ്റ്റേഡിയം നിർമാണത്തിനായി തൊടുപുഴ മണക്കാട് വാങ്ങിയ സ്ഥലത്തു നിന്ന് പാറപൊട്ടിച്ചു വിറ്റതിലും കൊച്ചി മറൈൻഡ്രൈവിൽ കെസിഎ ചെലവിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തതിലും 2. 16 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണം.
നിയമപരമായി നേരിടും: മാത്യു
കൊച്ചി ∙ സാമാന്യ നീതി പോലും നിഷേധിച്ച് നിയമ വിരുദ്ധമായാണു തന്നെ കെസിഎയിൽ നിന്നു പുറത്താക്കിയതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ടി.സി.മാത്യു.
‘കെട്ടിച്ചമച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് എന്നെ 2 വർഷം മുൻപ് സസ്പെൻഡ് ചെയ്തത്. അതിനു ശേഷം അന്വേഷണ കമ്മിറ്റിയെ വച്ചെങ്കിലും എന്റെ ഭാഗം കേൾക്കാൻ അവർ തയാറായില്ല. അവരുടെ റിപ്പോർട്ട് പരിഗണിച്ച ഓംബുഡ്സ്മാനും എന്റെ ഭാഗം കേൾക്കാതെയാണ് അത് അംഗീകരിച്ചത്. - മാത്യു പറഞ്ഞു.
English Summary: T.C. Mathew Sacked from Kerala Cricket Association