വെളിച്ചക്കുറവ് കളി മുടക്കി: ആദ്യ ദിനം ഇന്ത്യ മൂന്നിന് 224
Mail This Article
റാഞ്ചി∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 58 ഓവറില്‍ 3ന് 224 റൺസെന്ന നിലയിൽ ഇന്ത്യ. ആദ്യദിവസം വെളിച്ചക്കുറവ് മൂലം മൽസരം തടസ്സപ്പെട്ടു. തുടർന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. രോഹിത് ശർമ (164 പന്തിൽ 117), അജിൻക്യ രഹാനെ (135 പന്തിൽ 83) എന്നിവരാണു ക്രീസിൽ.
130 പന്തുകളിൽനിന്ന് രോഹിത് ശർമ സെഞ്ചുറി തികച്ചു. ആറാം ടെസ്റ്റ് സെഞ്ചുറിയോടൊപ്പം ടെസ്റ്റിൽ 2000 റൺസെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. രഹാനെ അർധ സെഞ്ചുറി നേടി. തുടക്കത്തിൽ വിലയേറിയ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യയെ രോഹിത് ശർമ– അജിൻക്യ രഹാനെ സഖ്യമാണു രക്ഷപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 39 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ മായങ്ക് അഗർവാള്‍ (10), ചേതേശ്വർ പൂജാര (പൂജ്യം), ക്യാപ്റ്റൻ വിരാട് കോലി (12) എന്നിവരാണ് പുറത്തായത്. കഗിസോ റബാദ മായങ്ക്, പൂജാര എന്നിവരെ പുറത്താക്കിയപ്പോൾ, ആന്റിച് നോച് കോലിയുടെ വിക്കറ്റ് സ്വന്തമാക്കി. തുടർന്നെത്തിയ അജിൻക്യ രഹാനെയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു.
ആദ്യ രണ്ടു ടെസ്റ്റുകളും ദയനീയമായി തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടൊഴിവാക്കാൻ മൂന്നാം ടെസ്റ്റിലെങ്കിലും ജയം അനിവാര്യമാണ്. ഷഹബാസ് നദീം ഇന്ത്യയ്ക്കായി അരങ്ങേറ്റ മൽസരം കളിക്കുന്നു. ഇഷാന്ത് ശർമ പുറത്തിരിക്കും. ദക്ഷിണാഫ്രിക്കൻ ടീമിൽ ഹെൻറിച് ക്ലാസൻ, ജോർജ് ലിന്‍ഡെ എന്നിവരും ആദ്യ ടെസ്റ്റ് മൽസരം കളിക്കുന്നു.