‘പകരം ക്യാപ്റ്റൻ’ വന്നിട്ടും ഡുപ്ലെസിക്ക് ടോസില്ല; പൊട്ടിച്ചിരിച്ച് കോലി
Mail This Article
റാഞ്ചി∙ എവേ ടെസ്റ്റ് മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയുടെ ഏറ്റവും വലിയ പോരായ്മയാണ് ടോസിലെ മോശം റെക്കോർഡ്. കഴിഞ്ഞ ആറു മൽസരങ്ങളിൽ ആറിലും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന് ടോസ് സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. തുടർച്ചയായി ടോസ് നഷ്ടപ്പെടുന്നതിനാൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുപ്ലെസി കഴിഞ്ഞ ദിവസം ഒരു തീരുമാനമെടുത്തു. മത്സരത്തിനു ടോസ് ഇടുമ്പോൾ ചിലപ്പോൾ തനിക്കു പകരം മറ്റൊരാളാകും ഗ്രൗണ്ടിലിറങ്ങുകയെന്നു ക്യാപ്റ്റൻ സൂചിപ്പിച്ചു. ഇതു പ്രകാരം മൂന്നാം ടെസ്റ്റിൽ ടോസിടാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനോടൊപ്പം മറ്റൊരു താരവുമെത്തി.
ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ തെംബ ബാവുമയായിരുന്നു ഫാഫ് ഡുപ്ലെസിക്കും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കുമൊപ്പം ഗ്രൗണ്ടിലെത്തിയത്. എന്നിട്ടും ഭാഗ്യം ദക്ഷിണാഫ്രിക്കയെ തുണച്ചില്ല. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു. ഭാഗ്യം പരീക്ഷിക്കുന്നതിനായിരുന്നില്ല നീക്കമെന്ന് ഡുപ്ലെസി പിന്നീടു പ്രതികരിച്ചു. ടോസ് പ്രധാനമായിരുന്നു. ബാറ്റിങ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടാനായിരിക്കും ശ്രമമെന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ പറഞ്ഞു.
എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രതികരണമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു കോലി കമന്റേറ്ററായ മുരളി കാർത്തിക്കിനോടു സംസാരിക്കാനെത്തിയത്. റാഞ്ചിയിൽ ബാറ്റിങ് തിരഞ്ഞെടുക്കുന്നത് അനായാസം തിരിച്ചറിയാവുന്ന വസ്തുതയാണെന്നു കോലി പ്രതികരിച്ചു. ഏഷ്യയിൽ നടന്ന കഴിഞ്ഞ 9 ടെസ്റ്റിലും ഡുപ്ലെസിക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ 2 ടെസ്റ്റിലും ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജയിച്ചു.
English Summary: Virat Kohli in splits after du Plessis’ ‘proxy captain’ theory fails at toss of 3rd Test