റാഞ്ചി ടെസ്റ്റ്: ഇന്ത്യ 497 റണ്‍സിന് ഡിക്ലയര്‍ ചെയ്തു: തകർച്ചയോടെ ദക്ഷിണാഫ്രിക്ക
Mail This Article
റാഞ്ചി∙ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെ തുടക്കം. ഒന്നാമിന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 497 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കെതിരെ തുടക്കത്തിലെ ദക്ഷിണാഫ്രിക്കയ്ക്ക് പാളി. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം.എട്ടു പന്തിൽ ഒരു റണ്ണെടുത്ത ഫാഫ് ഡുപ്ലെസിയും റണ്ണൊന്നുമെടുക്കാതെ സുബൈർ ഹംസയുമാണ് ക്രീസിൽ. ഡീ കോക്ക് നാലുറൺസിനും ഡീന്‍ എല്‍ഗര്‍ പൂജ്യത്തിനും പുറത്തായി.
ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മയും സെഞ്ചുറി സ്വന്തമാക്കിയ അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സുമെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രഹാനെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്നത്. 10 പന്തില്‍ അഞ്ച് സിക്സറുകള്‍ സഹിതം 31 റണ്‍സെടുത്ത് ഉമേഷ് യാദവ് റണ്‍റേറ്റ് ഉയര്‍ത്തി. രവീന്ദ്ര ജഡേജ 51 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ് ലിന്‍ഡ് നാല് വിക്കറ്റും കഗിസോ റബാഡ മൂന്ന് വിക്കറ്റും വീഴ്ത്തി.