ADVERTISEMENT

റാഞ്ചി∙ ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറുടെ വേഷത്തിലേക്കു മാറിയതോടെ അസാമാന്യ ഫോമിൽ കുതിക്കുകയാണ് ഇന്ത്യൻ താരം രോഹിത് ശർമ. ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി. മൂന്നാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയും. ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ‘സിക്സ് സമവാക്യം’ രൂപപ്പെടുത്തി റൺമഴ പെയ്യിച്ച് മുന്നേറുന്ന ‘ഹിറ്റ്മാൻ’ അഭിനന്ദനങ്ങൾക്കു നടുവിലാണ്. സമൂഹമാധ്യമങ്ങളിലെല്ലാം രോഹിത്തിന്റെ ‘ഓപ്പണർ അവതാരം’ സൂപ്പർ ഹിറ്റുമാണ്.

എന്നാൽ, രോഹിത് ശർമയുടെ പ്രകടനം ‘അത്ര പോരാ’ എന്ന് ചിന്തിക്കുന്നവരുമുണ്ട്! അടുത്തിടെ മാത്രം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം നിക് കോംപ്ടൺ അക്കൂട്ടത്തിൽ ഒരാളാണ്. വിശാഖപട്ടണം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 176 റണ്‍സും രണ്ടാം ഇന്നിങ്സിൽ 127 റൺസും നേടിയ രോഹിത് ശർമ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതൊന്നും കോംപ്ടണിനെ തൃപ്തിപ്പെടുത്തുന്നില്ല. റാഞ്ചി ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയതും കോംപ്ടണു മുന്നിൽ ‘വിഫലം’.

രോഹിത് ശർമ ടെസ്റ്റിൽ കഴിവു തെളിയിച്ചു എന്ന് പറയണമെങ്കിൽ വിദേശത്തെ ബാറ്റിങ് പ്രകടനം കൂടി കാണണമെന്നാണ് കോംപ്ടന്റെ നിലപാട്. പ്രശസ്ത മാധ്യമപ്രവർത്തകനും ക്രിക്കറ്റ് എഴുത്തുകാരനുമായ റോണക് കപൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ‘അഭിനന്ദനക്കുറിപ്പി’നുള്ള മറുപടിയിലാണ് കോംപ്ടൺ നയം വ്യക്തമാക്കിയത്.

ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഈ വർഷം രോഹിത് തുടരുന്ന റൺവേട്ടയുടെ പശ്ചാത്തലത്തിലായിരുന്നു റോണക് കപൂറിന്റെ ട്വീറ്റ്. ‘ഒരു പരമ്പരയിൽ മൂന്നു സെഞ്ചുറി,ടെസ്റ്റ് ഓപ്പണറെന്ന നിലയിൽ ഒരേ ടെസ്റ്റിൽ രണ്ട് സെഞ്ചുറി, കന്നി ടെസ്റ്റ് ഇരട്ടസെഞ്ചുറി, ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ, മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ നാലാം ഐപിഎൽ കിരീടം. 2019 രോഹിത് ശർമയുടെ വർഷമാണ്’ – എന്നായിരുന്നു കപൂറിന്റെ ട്വീറ്റ്.

ഇതിനുള്ള ഒറ്റവരി മറുപടി ട്വീറ്റിൽ കോംപ്ടൺ നിലപാട് വ്യക്തമാക്കി. ‘അദ്ദേഹം (രോഹിത്) വിദേശത്തു കളിക്കുമ്പോഴുള്ള അവസ്ഥയെന്താണ്?’ എന്നായിരുന്നു കോംപ്ടന്റെ ട്വീറ്റ്. ഇതിനുള്ള മറുപടി റോണക് കപൂർ തന്നെ നൽകി: ‘വിദേശത്ത് അദ്ദേഹം ചെയ്തതും ചെയ്യാത്തതുമൊന്നും ഈ വർഷത്തെ വിസ്മയക്കുതിപ്പിന്റെ മാറ്റു കുറയ്ക്കുന്നില്ല’ എന്നായിരുന്നു റോണക് കപൂറിന്റെ മറുപടി ട്വീറ്റ്. റോണക്കിനെ പിന്തുണച്ചും കോംപ്ടണെ വിമർശിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തു.

ഇംഗ്ലണ്ടിനായി 16 ടെസ്റ്റുകൾ കളിച്ചിട്ടുള്ള നിക് കോംപ്ടൺ, 28.70 റൺസ് ശരാശരിയിൽ 775 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്. 117 റൺസാണ് ഉയർന്ന സ്കോർ. 

English Summary: ‘What about overseas?’ – Nick Compton makes a controversial comment on Rohit Sharma’s overseas Test record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com