ADVERTISEMENT

റാഞ്ചി∙ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇതുവരെ ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയ പ്രകടനം ആരുടേതാണ്? രോഹിത് ശർമയെന്നാകും കൂടുതൽ പേരുടെയും ഉത്തരം. എന്നാൽ, റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ ആരാധകർക്ക് അപ്രതീക്ഷിത ബാറ്റിങ് വിരുന്നൊരുക്കി ഒരു അപ്രതീക്ഷിത താരം കൂടി രംഗത്തെത്തി. ബാറ്റിങ്ങിൽ കാര്യമായ അവകാശവാദം ഒന്നും ഇല്ലാതെയിരുന്ന ഉമേഷ് യാദവ്! വെറും 10 പന്തുകൾ മാത്രമേ നീണ്ടുള്ളൂവെങ്കിലും ആ ഇന്നിങ്സിനു മുന്നിലും ദക്ഷിണാഫ്രിക്ക സുല്ലിട്ടു. ചെറുതെങ്കിലും ഉമേഷിന്റെ ബാറ്റിൽനിന്ന് റാഞ്ചിയിൽ പിറന്നത് അഞ്ചു പടുകൂറ്റൻ സിക്സുകൾ!

രവിചന്ദ്രൻ അശ്വിൻ പുറത്തായതിനു പിന്നാലെ ഇന്ത്യൻ ഇന്നിങ്സിലെ 113–ാം ഓവറിലാണ് ഉമേഷ് യാദവ് ക്രീസിലെത്തുന്നത്. ഇന്ത്യൻ നിരയിൽ ‘ബാറ്റു പിടിക്കാൻ’ അറിയാവുന്ന അവസാന ജോഡിയായ രവീന്ദ്ര ജഡേജ–രവിചന്ദ്രൻ അശ്വിൻ സഖ്യം 14 റൺസിന്റെ ഇടവേളയിൽ മടങ്ങിയതോടെ ഇന്ത്യയെ എത്രയും വേഗം ചുരുട്ടിക്കെട്ടാമെന്ന ദക്ഷിണാഫ്രിക്കയുടെ മോഹങ്ങള്‍ക്കു മേലാണ് ഉമേഷ് യാദവ് സിക്സ് മഴയുമായി പെയ്തിറങ്ങിയത്.

നേരിട്ട ആദ്യ രണ്ടു പന്തുകൾ ജോർജ് ലിൻഡെയെ സിക്സടിച്ചാണ് ഉമേഷ് തുടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ലിൻഡെയെ 3 തവണകൂടി ബൗണ്ടറിക്കു മുകളിലൂടെ പറത്തി. ഒടുവിൽ ലിൻഡെയുടെ പന്തിൽത്തന്നെ പുറത്താകുമ്പോൾ, 10 പന്തിൽ 31 റൺസായിരുന്നു ഉമേഷിന്റെ സ്കോർ. 5 സിക്സറുകൾ. ഒപ്പം ഒരു സിംഗിളും. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 30+ സ്കോറെന്ന റെക്കോർഡും ഉമേഷ് യാദവിനു സ്വന്തം. ഉമേഷിന്റെ ‘സിക്സർ പ്രകടനം’ പവലിയനിൽ ആഘോഷിച്ചു തിമിർത്ത ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

∙ റെക്കോർഡ് ബുക്കിലും ഉമേഷ്

റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിൽ സിക്സ് മഴ പെയ്യിച്ച ഉമേഷ് യാദവ്, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. ന്യൂസീലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പേരിലുണ്ടായിരുന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ഉമേഷ് തിരുത്തിയെഴുതിയത്.

2004ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ 11 പന്തിൽ 31 റണ്‍സ് നേടിയാണ് ഫ്ലെമിങ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. സ്ട്രൈക്ക് റേറ്റ് 281.81. 10 പന്തിൽനിന്ന് 31 റൺസ് നേടിയതോടെ റെക്കോർഡ് ഉമേഷ് യാദവിന്റെ പേരിലായി. സ്ട്രൈക്ക് റേറ്റ് 310.00 !

English Summary: Umesh Yadav Sets New Record with Bat in Ranchi Cricket Test Vs South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com