ADVERTISEMENT

ധാക്ക ∙ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ക്രിക്കറ്റ് ബോർഡ് അംഗീകരിക്കാത്തതിനെത്തുടർന്ന് ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾ സമരത്തിലേക്ക്. ഇതോടെ നവംബർ മൂന്നു മുതൽ നിശ്ചയിച്ചിരുന്ന ഇന്ത്യ–ബംഗ്ലദേശ് ക്രിക്കറ്റ് പരമ്പര അനിശ്ചിതത്വത്തിലായി. സീനിയർ താരങ്ങളായ ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹിം, മഹമ്മദുല്ല എന്നിവർ നേതൃത്വം നൽകിയ പത്രസമ്മേളനത്തിലാണ് അൻപതിലേറെ കളിക്കാർ നിസ്സഹകരണം പരസ്യമായി പ്രഖ്യാപിച്ചത്.

11 നിർദ്ദേശങ്ങൾ അടങ്ങിയ അവകാശ പത്രിക ബോർഡ് അംഗീകരിക്കണമെന്നാണ് ആവശ്യം. രാജ്യാന്തര ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിക്കാരുടെ പ്രതിഫലം വർധിപ്പിക്കുക, ബംഗ്ലദേശ് പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി മാതൃകയിലേക്കു തിരിച്ചു കൊണ്ടു പോവുക, ധാക്ക പ്രീമിയർ ലീഗിൽ ഓപ്പൺ ട്രാൻസ്ഫർ നടപ്പിലാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

അതേസമയം, നവംബർ മൂന്നിന് ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിനു മുന്നോടിയായി പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ഇതിനായി കളിക്കാരെ നേരിട്ട് വിളിപ്പിച്ച് അവരുടെ ഭാഗം കേൾക്കാനാണ് തീരുമാനം. മൂന്നു ട്വന്റി20 മത്സരങ്ങളും രണ്ടു ടെസ്റ്റുകളും ഉൾപ്പെടുന്നതാണ് ബംഗ്ലദേശിന്റെ ഇന്ത്യൻ പര്യടനം. ഷാക്കിബ് അൽ ഹസ്സനെ നായകനാക്കി ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ മൂന്നു ദിവസം മുൻപാണ് ബംഗ്ലദേശ് പ്രഖ്യാപിച്ചത്. ഷാക്കിബ് തന്നെയാണ് കളിക്കാരുടെ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നതും.

അതേസമയം, കളിക്കാരും ബോർഡും തമ്മിലുള്ള തർക്കം ബംഗ്ലദേശിന്റെ ആഭ്യന്തര വിഷയമാണെന്ന് നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചു. പ്രശ്നങ്ങളെല്ലാം ഉടൻ പരിഹരിക്കപ്പെടുമെന്നും ബംഗ്ലദേശ് മുൻ നിശ്ചയിച്ച പ്രകാരം ഇന്ത്യയിൽ പരമ്പരയ്ക്കെത്തുമെന്നും ഗാംഗുലി വ്യക്തമാക്കി. ക്രിക്കറ്റ് ബോർഡുമായുള്ള തർക്കത്തെ തുടർന്ന് ഈ വർഷം ആദ്യം ഓസ്ട്രേലിയൻ‌ താരങ്ങളും ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നു. അതും ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കു തൊട്ടുമുന്‍പായിരുന്നു എന്നത് ആകസ്മികമായി.

English Summary: Bangladesh cricketers' strike unlikely to affect India tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com