ADVERTISEMENT

ജൊഹാനാസ്ബർഗ്∙ ഇന്ത്യയ്ക്കെതിരായ മൂന്നു ടെസ്റ്റുകളും കൈവിട്ട് സമ്പൂർണ പരാജയം ഏറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി തോൽവിക്കു കാരണമായി ഉയർത്തിക്കാട്ടിയ ന്യായീകരണത്തിനെതിരെ ഇന്ത്യൻ ആരാധകർ. തോൽവിയുടെ കാരണം വിശദീകരിക്കവെ ടോസിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് ഡുപ്ലേസി നടത്തിയ പരാമർശമാണ് ഇന്ത്യൻ ആരാധകർക്ക് ദഹിക്കാതെ പോയത്. ടോസിനെ കുറ്റപ്പെടുത്തി ഡുപ്ലേസി നടത്തിയ വിശദീകരണത്തിന് ‘ട്രോൾമഴ’ തീർത്താണ് ആരാധകരുടെ മറുപടി. നാട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ഡുപ്ലേസി നടത്തിയ നിരീക്ഷണം ഇങ്ങനെ:

‘എല്ലാ ടെസ്റ്റിലും അവർ (ഇന്ത്യൻ ടീം) ആദ്യം ബാറ്റ് ചെയ്യും. 500 റൺസ് നേടും. എന്നിട്ട് ഇരുട്ടു വീഴുമ്പോൾ ഡിക്ലയർ ചെയ്യും. ഇരുട്ടിന്റെ മറവിൽ അന്നത്തെ കളി തീരും മുൻപ് മൂന്നു വിക്കറ്റും വീഴ്ത്തും. മൂന്നാം ദിനം കളി പുനഃരാരംഭിക്കുമ്പോൾ സ്വാഭാവികമായും ഞങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരിക്കും’ – ഡുപ്ലേസി ചൂണ്ടിക്കാട്ടി.

‘എല്ലാ മത്സരങ്ങളിലും ‘കോപ്പി, പേസ്റ്റ്’ രീതിയിലാണ് ഇത് ആവർത്തിച്ചത്. ടെസ്റ്റ് മത്സരങ്ങളിൽ സന്ദർശക ടീമിന് ടോസ് നൽകുന്ന രീതിയിൽ ക്രമീകരണം വന്നാൽ മത്സരം കൂടുതൽ ആവേശകരമാകും എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെ വരുമ്പോൾ സന്ദർശക ടീമിനും മത്സരത്തിൽ എന്തെങ്കിലും സാധ്യതയുണ്ടാകും. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടോസ് ആർക്കു ലഭിക്കും എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. അവിടെ പച്ചപ്പുല്ലിലാണ് എപ്പോഴും നമ്മുടെ ബാറ്റിങ്’ – ഡുപ്ലേസി ചൂണ്ടിക്കാട്ടി.

മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ടോസ് നേടിയത് ഇന്ത്യൻ നായകൻ വിരാട് കോലിയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിൽ ടോസ് നഷ്ടമായതോടെ റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ‘ഭാഗ്യം’ പരീക്ഷിക്കാൻ ഡുപ്ലേസി സഹതാരം തെംബ ബാവുമയെയാണ് നിയോഗിച്ചത്. ഏഷ്യൻ മണ്ണിൽ തുടർച്ചയായി ഒൻപതു മത്സരങ്ങളിൽ ടോസ് നഷ്ടമായ സാഹചര്യത്തിലാണ് റാഞ്ചിയിൽ ബാവുമ ടോസിനെത്തിയത്. എന്നാൽ, ഭാഗ്യം ഇന്ത്യൻ നായകനൊപ്പമായിരുന്നു. തുടർച്ചയായ മൂന്നാം ടെസ്റ്റിലും ടോസ് നേടിയത് കോലി തന്നെ. അതേസമയം, സഹതാരത്തെ ടോസിന് അയച്ച ഡുപ്ലേസിയുടെ നീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ ഗ്രെയിം സ്മിത്ത് രംഗത്തെത്തിയിരുന്നു.

∙ പരിഹാസവുമായി ആരാധകർ

വിരാട് കോലിയും സംഘവും നേടിയ ആധികാരിക വിജയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമമാണ് ഡുപ്ലേസി നടത്തുന്നത് എന്ന രീതിയിലാണ് ആരാധകരിൽ ഒരു വിഭാഗം ഈ കമന്റുകളോട് പ്രതികരിച്ചത്. പരമ്പര തോറ്റതിനു പിന്നാലെ ഡുപ്ലേസി അനാവശ്യ ന്യായങ്ങൾ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണെന്നും ആരാധകർ വിമർശിച്ചു.

‘തോൽവിക്ക് മണ്ടൻ ന്യായങ്ങൾ കണ്ടെത്തുന്ന പരിപാടി ഡുപ്ലേസി നിർത്തിയെന്നാണ് കരുതിയതെങ്കിൽ നിങ്ങൾക്കു തെറ്റി. അദ്ദേഹം ഇപ്പോഴും തൊടുന്യായങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അപലപനീയം’ – എന്ന കന്റോടെയാണ് ഒരു ആരാധകൻ ഡുപ്ലേസിയുടെ വാക്കുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

‘‍ഡുപ്ലെസിയെ കടുത്ത ഭാഷയിൽ വിമർശിക്കണമെന്നുണ്ട്. എങ്കിലും എന്റെയുള്ളിലെ ചെന്നൈ സൂപ്പർ കിങ്സ് ഫാൻ അതിൽനിന്ന് എന്നെ തടയുന്നു’ – എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. ‘ഒന്നു പൊട്ടിക്കരഞ്ഞുകൂടേ’ എന്ന് ഒരു ആരാധകൻ പരിഹസിച്ചപ്പോൾ, ‘നിർത്താമോ’ എന്ന ചോദ്യമുയർത്തിയാണ് വേറൊരാൾ വിമർശനം കടുപ്പിച്ചത്.

കുറച്ചുകൂടി ആഴത്തിൽ ഇഴകീറി പരിശോധിച്ച് ദക്ഷിണാഫ്രിക്കയുടെ തോൽവിയുടെ കാരണം ‘കണ്ടെത്തിയ’ ആരാധകനുമുണ്ട്. അദ്ദേഹം കുറിച്ചത് ഇങ്ങനെ:

‘നോക്കൂ, ഈ മനസ്ഥിതിയുള്ളയാളാണ് ക്യാപ്റ്റനെങ്കിൽ ആ ടീം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കരുത്. അതു സംഭവിക്കില്ലെന്ന് തീർച്ചയാണ്. ലോകകപ്പിൽ നാം കണ്ടതാണ്. സമാനമായ പ്രകടനം ഇന്ത്യൻ പര്യടനത്തിലും കണ്ടു. ദക്ഷിണാഫ്രിക്കൻ‌ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകൾക്കു ശേഷം ഇന്ത്യൻ ടീമിനായി കോലി ചെയ്തതാണ് ഇവിടെ ഫാഫും ചെയ്യേണ്ടിയിരുന്നത്. അല്ലാതെ തൊടുന്യായങ്ങൾ പടച്ചുവിടുകയല്ല.’ 

English Summary: South Africa Captain Faf Du Plessis accuses Team India of declaring in dark after making 500 every Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com