ADVERTISEMENT

രാജ്കോട്ട്∙ ഡൽഹി, രാജ്കോട്ട് ട്വന്റി20 മത്സരങ്ങളിൽ ഇടംകയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദിന്റെ ‘കയ്യയച്ചുള്ള സഹായം’ ഇല്ലായിരുന്നെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ  ഋഷഭ് പന്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ചിന്തിച്ചുനോക്കൂ! ബംഗ്ലദേശിനെതിരെ ഡൽഹിയിൽ നടന്ന ഒന്നാം ട്വന്റി20യിലും രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20യിലും വിക്കറ്റിനു മുന്നിലും പിന്നിലും മണ്ടത്തരങ്ങൾ കാട്ടി ആരാധകർക്കു മുന്നിൽ പരിഹാസപാത്രമായി മാറിയ ഋഷഭ് പന്തിനെ, കുറച്ചെങ്കിലും രക്ഷിച്ചത് ഖലീൽ അഹമ്മദിന്റെ ‘പ്രകടന’മാണ്. ഇടംകയ്യൻ പേസ് ബോളറെന്ന നിലയിൽ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന് വൈവിധ്യം നൽകുമ്പോഴും യഥേഷ്ടം റൺസ് വഴങ്ങുന്ന ഖലീൽ, ഡൽഹിയിലും രാജ്കോട്ടിലും തികഞ്ഞ പരാജയമായി. ഇതോടെ വിമർശകരുടെ പരിഹാസങ്ങൾ ഋഷഭ് പന്തിൽ മാത്രമായി കേന്ദ്രീകരിക്കാതെ പകുതി ഖലീലും ‘പങ്കിട്ടെടുത്തു’!

ഇതിനിടെ നാണക്കേടിന്റെ മറ്റൊരു ഏടും ഇരു ട്വന്റി20കളിലുമായി ഖലീലിനെ തേടിയെത്തി. രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായി ഏഴു പന്തുകളിൽ ഫോർ വഴങ്ങുന്ന ബോളർ! നിർത്തിയിടത്തുനിന്നു തുടങ്ങുക എന്നു കേട്ടിട്ടില്ലേ. ഖലീൽ അഹമ്മദിന്റെ കാര്യത്തിൽ അക്ഷരാർഥത്തിൽ സംഭവിച്ചത് അതാണ്. ഡൽഹി ഏകദിനത്തിൽ ‘തല്ലുമേടിച്ചു’ വശംകെട്ട ഖലീൽ, അതിന്റെ തുടർച്ചയായി രാജ്കോട്ടിലും യഥേഷ്ടം ‘അടി വാങ്ങിക്കൂട്ടി’. ഇതോടെ ഋഷഭ് പന്തിനൊപ്പം ട്രോളുകളിലും നിറസാന്നിധ്യമായി, ഖലീൽ.

ഡല്‍ഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഇന്ത്യ ഉയർത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിനെ ഒരു ഘട്ടത്തിൽ ഇന്ത്യ വരിഞ്ഞുമുറുക്കിയതാണ്. അവസാന രണ്ട് ഓവറിൽ അവർക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 22 റൺസാണ്. എന്നാൽ, 19–ാം ഓവർ ബോൾ ചെയ്ത ഖലീൽ അഹമ്മദിന്റെ ‘കൈവിട്ടുള്ള സഹായം’ ബംഗ്ലദേശിന് തുണയായി. ആദ്യ രണ്ടു പന്തുകളിൽ ഓരോ റൺ മാത്രം വിട്ടുകൊടുത്ത ഖലീൽ, മൂന്നു മുതൽ ആറു വരെയുള്ള നാലു പന്തുകളിലും ഫോർ വഴങ്ങി. ബംഗ്ലദേശിന്റെ വിജയശിൽപിയായ മുഷ്ഫിഖുർ റഹിമാണ് ഖലീലിനെ തുടർച്ചയായി നാലു പന്തുകളിൽ അതിർത്തി കടത്തിയത്. 19–ാം ഓവറിൽ ഖലീൽ 18 റൺസ് വഴങ്ങിയതോടെ അവസാന ഓവറിൽ വിജയത്തിലേക്കു വേണ്ടിയിരുന്ന നാലു റൺസ് അവർ അനായാസം നേടി. മത്സരത്തിലാകെ നാല് ഓവറിൽ 37 റൺ‌സ് വഴങ്ങിയ ഖലീൽ അഹമ്മദായിരുന്നു ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ തല്ലുകൊള്ളി.

രാജ്കോട്ടിലെ രണ്ടാം ട്വന്റി20യിൽ ഖലീലിനു പകരം ഷാർദുൽ താക്കൂറിനെ കളിപ്പിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ടീമിനെ അതേപടി നിലനിർത്തുകയാണ് രോഹിത് ചെയ്തത്. ബംഗ്ലദേശ് ഇന്നിങ്സിലെ രണ്ടാമത്തെ ഓവർ ബോൾ ചെയ്യാനെത്തിയത് ഖലീലായിരുന്നു. ക്രീസിലുണ്ടായിരുന്ന ഓപ്പണർ മുഹമ്മദ് നയിം രണ്ടാം ഓവറിലെ ആദ്യ പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി. രണ്ടാം പന്ത് സ്ക്വയർ ലെഗ്ഗിലൂടെയും മൂന്നാം പന്ത് മിഡ് ഓണിലൂടെയും ബൗണ്ടറിയിലെത്തി. ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായി ഏഴു പന്തുകളിൽ ഫോർ വഴങ്ങിയെന്ന നാണക്കേടും ഖലീലിനു സ്വന്തം. രണ്ട്, മൂന്ന് ഓവറുകളിൽ രണ്ടു വീതം ഫോർ വഴങ്ങിയ ഖലീൽ അവസാന ഓവറിൽ ഒരു ഫോർ കൂടി വഴങ്ങി. മത്സരത്തിലാകെ നാല് ഓവറിൽ 44 റൺസ് വഴങ്ങിയ ഖലീൽ തന്നെ ഇക്കുറിയും ഇന്ത്യൻ നിരയിലെ ഏറ്റവും വലിയ ‘തല്ലുകൊള്ളി’. 

English Summary: Khaleel Trolled for Conceding Seven Successive Boundaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com