ADVERTISEMENT

തിരുവനന്തപുരം∙ ഒടുവിൽ റോബിൻ ഉത്തപ്പയുടെ ബാറ്റ് കേരളത്തിനായും ശബ്ദിച്ചു, എതിരാളികളെ വിറപ്പിച്ചുതന്നെ. ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ മോശം ഫോമിൽനിന്ന് മുക്തി നേടി രഞ്ജി ട്രോഫിയിൽ കേരളത്തിനായുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ സെഞ്ചുറിയുമായി റോബിൻ ഉത്തപ്പയുടെ കുതിപ്പ്. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ശക്തരായ ഡൽഹിക്കെതിരെയാണ് ഉത്തപ്പയുടെ 22–ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി. 212 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതമാണ് ഉത്തപ്പ സെഞ്ചുറി കടന്നത്.

ഉത്തപ്പയുടെ സെഞ്ചുറിയുടെയും രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി മൂന്നു റൺസ് മാത്രം അകലെ നഷ്ടമായ ഓപ്പണർ പി.രാഹുലിന്റെയും മികവിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 89.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന നിലയിലാണ് കേരളം. 221 പന്തിൽ 102 റൺസെടുത്ത ഉത്തപ്പ ഒന്നാം ദിനത്തിലെ അവസാന ഓവറിൽ പുറത്തായി. സച്ചിൻ ബേബി 36 റൺസുമായി പുറത്താകാതെ നിൽക്കുന്നു. മൂന്നാം വിക്കറ്റിൽ ഉത്തപ്പ – സച്ചിൻ ബേബി സഖ്യം 90 റൺസ് കൂട്ടിച്ചേർത്തു.

ഓപ്പണിങ് വിക്കറ്റിൽ പി.രാഹുൽ – ജലജ് സക്സേന സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തപ്പോൾ (68), രണ്ടാം വിക്കറ്റിൽ രാഹുൽ – ഉത്തപ്പ സഖ്യം സെഞ്ചുറി കൂട്ടുകെട്ടു (118) തീർത്താണ് കേരള ഇന്നിങ്സിന് അടിത്തറയിട്ടത്. 174 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതമാണ് രാഹുൽ 97 റൺസെടുത്തത്. ഓപ്പണറുടെ വേഷത്തിലെത്തിയ ജലജ് സക്സേനയാണ് (55 പന്തിൽ 32) പുറത്തായ രണ്ടാമൻ.

∙ കൂട്ടുകെട്ടുകളുടെ കരുത്തിൽ കേരളം

ആഭ്യന്തര ക്രിക്കറ്റിലെ കരുത്തൻ ടീമായ ഡൽഹിക്കെതിരെ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പ്രസിദ്ധരാ നവ്ദീപ് സെയ്നി, പ്രദീപ് സാങ്‌വാൻ, നിതീഷ് റാണ തുടങ്ങിയവരാണ് കേരളത്തെ പിടിച്ചുനിർത്താൻ ഡൽഹിക്കായി പന്തുമായി എത്തിയത്. പി. രാഹുലിനൊപ്പം പരിചയ സമ്പന്നനായ ജലജ് സക്സേനയെ ഓപ്പണറാക്കി പരീക്ഷിച്ചാണ് കേരളം തുടങ്ങിയത്. ഈ നീക്കം ഫലം കണ്ടു. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ – സക്സേന സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് തുടക്കം ഗംഭീരമാക്കി. 16–ാം ഓവറിൽ കേരളം 50 കടന്നു. ഇതിനിടെ സക്സേനയെ പുറത്താക്കി തേജസ് ബറോക്കയാണ് കൂട്ടുകെട്ടു പൊളിച്ചത്. 55 പന്തിൽ ആറു ഫോറുകൾ സഹിതം 32 റൺസെടുത്ത സക്സേനയെ ലളിത് യാദവ് ക്യാച്ചെടുത്തു മടക്കി.

വിക്കറ്റിന്റെ ബലത്തിൽ ഇടിച്ചുകയറാമെന്നു കരുതിയ ‍ഡൽഹിയെ റോബിൻ ഉത്തപ്പയെ കൂട്ടുപിടിച്ച് രാഹുൽ പ്രതിരോധിച്ചു. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (68) തീർത്ത രാഹുൽ, രണ്ടാം വിക്കറ്റിൽ ഉത്തപ്പയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ഇതിനിടെ 83 പന്തിൽ രാഹുൽ അർധസെഞ്ചുറി കടന്നു. സ്കോർ 186ൽ എത്തിയപ്പോൾ അർഹിച്ച സെഞ്ചുറിക്ക് മൂന്നു റൺസ് മാത്രം അകലെ രാഹുൽ വീണു. 174 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതം 97 റൺസെടുത്ത രാഹുലിനെ വികാസ് മിശ്ര എൽബിയിൽ കുരുക്കി. അപ്പോഴേക്കും രണ്ടാം വിക്കറ്റിൽ രാഹുൽ – ഉത്തപ്പ സഖ്യം കൂട്ടിച്ചേർത്തത് 118 റണ്‍സ്.

എന്നാൽ, സച്ചിൻ ബേബിയെ കൂട്ടിനു കിട്ടിയതോടെ ഉത്തപ്പ കേരള ഇന്നിങ്സിന്റെ ചുമതലയേറ്റെടുത്തു. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി കളം നിറഞ്ഞ ഉത്തപ്പ, 126 പന്തിൽ അർധസെഞ്ചുറി പിന്നിട്ടു. 67 ഓവറിൽ കേരളം കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ 200 കടന്നു. ചായയ്ക്കു പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന നിലയിലായിരുന്നു കേരളം.

ചായയ്ക്കു ശേഷം തിരിച്ചെത്തി അധികം വൈകാതെ ഉത്തപ്പ സെഞ്ചുറി തികച്ചു. 212 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതമാണ് ഉത്തപ്പ 100 കടന്നത്. എന്നാൽ, തുടർച്ചയായ രണ്ടാം സെഞ്ചുറി കൂട്ടുകെട്ടിന് അരികെ ഉത്തപ്പയെ പ്രദീപ് സാങ്‌വാൻ മടക്കി. ഒന്നാം ദിനത്തിലെ അവസാന ഓവറിലാണ് ഉത്തപ്പ വീണത്. 221 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 102 റൺസായിരുന്നു സമ്പാദ്യം. ഇതോടെ ഒന്നാം ദിനത്തിലെ കളിക്കു വിരാമം. സച്ചിൻ ബേബി 89 പന്തിൽ നാലു ഫോറുകൾ സഹിതം 36 റൺസുമായി പുറത്താകാതെ നിൽക്കുന്നു. മൂന്നാം വിക്കറ്റിൽ ഉത്തപ്പ – സച്ചിൻ ബേബി സഖ്യം 90 റൺസ് കൂട്ടിച്ചേർത്തു.

ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണിൽ രഞ്ജി സെമിയിലെത്തിയ കേരളം ഇത്തവണ ശക്തമായ എ ഗ്രൂപ്പിൽ. നിലവിലെ ജേതാക്കളായ വിദർഭ, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാൾ എന്നിവരാണു ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ. അതിഥിതാരമായി എത്തിയ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും പരാജയമായി. ഇതോടെയാണു സച്ചിൻ ബേബിയെ വീണ്ടും ക്യാപ്റ്റനായി നിശ്ചയിച്ചത്. നേരത്തേ പ്രഖ്യാപിച്ച ടീമിൽ നിന്ന് രോഹൻ പ്രേമിനെ പരുക്കുമൂലം ഒഴിവാക്കി. പകരം കെ. മോനിഷ് ടീമിലെത്തി.

ഇത്തവണ 38 ടീമുകൾ‌ (ചണ്ഡിഗഡ് പുതിയ ടീം)

എ, ബി ഗ്രൂപ്പുകളിൽ 9 ടീമുകൾ വീതം; മികച്ച 5 ടീമുകൾ ക്വാർട്ടറിലേക്ക് 

10 ടീമുകളുള്ള സി ഗ്രൂപ്പിൽനിന്ന് 2 ടീം മുന്നേറും

10 ടീമുകളുള്ള പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് ഒരു ടീം ക്വാർട്ടർ കാണും

English Summary: Kerala vs Delhi, Round 1, Elite Group A and B - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com