ADVERTISEMENT

തിരുവനന്തപുരം ∙ ‘ക്യാച്ചസ് വിൻ മാച്ചസ്’ എന്നു പറയുന്നതിന്റെ അർഥം ടീം ഇന്ത്യയ്ക്ക് ശരിക്കും മനസ്സിലായി. പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരം ‘കൈവിട്ട കളിയിലൂടെ’ ടീം ഇന്ത്യ നഷ്ടപ്പെടുത്തിയതിനു സാക്ഷിയാവാനുള്ള വിധിയാകട്ടെ വർഷത്തിലൊരു രാജ്യാന്തര മത്സരം കിട്ടുന്ന പാവം തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിനും.

വേഗം കുറഞ്ഞ വിക്കറ്റിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പന്തെറിഞ്ഞ വെസ്റ്റിൻഡീസ് ബോളർമാർ ഹൈദരാബാദിലെ റൺമഴ തിരുവനന്തപുരത്ത് ആവർത്തിക്കാൻ സമ്മതിച്ചില്ല. ഇന്ത്യ മുന്നോട്ടു വച്ച 171 റൺസ് വിജയലക്ഷ്യം ആ വിക്കറ്റിൽ ഭേദപ്പെട്ട സ്കോർ തന്നെയായിരുന്നു.

പക്ഷേ, കളി ജയിക്കാൻ ഫീൽഡർമാർക്കു കൂടി താത്പര്യം വേണ്ടേ? ജഡേജ എറിഞ്ഞ 13–ാം ഓവറിലെ നാലാം പന്തിൽ ഹെറ്റ്മെയറെ പുറത്താക്കാൻ ക്യാപ്റ്റൻ വിരാട് കോലി പുറത്തെടുത്ത ‘സൂപ്പർമാൻ ക്യാച്ച്’ ഒഴിച്ചു നിർത്തിയാൽ ഹൈദരാബാദിന്റെ തനിയാവർത്തനമായിരുന്നു തിരുവനന്തപുരത്തും ഇന്ത്യൻ ഫീൽഡിങ്. ഇടക്കാലത്ത് ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന ഇന്ത്യൻ ഫീൽഡിങ് നിരയ്ക്കു ഇതെന്തു പറ്റി എന്ന അമ്പരപ്പിലാണ് ആരാധകർ.

കൈവിട്ട നിമിഷങ്ങൾ

∙ 4.2 ഓവർ– ഭുവനേശ്വർ കുമാറിന്റെ ബോളിൽ സിമ്മൺസ് നൽകിയ ക്യാച്ച് വാഷിങ്ടൻ സുന്ദർ നഷ്ടപ്പെടുത്തുന്നു. അപ്പോൾ സിമൺസിന്റെ സ്കോർ 7 റൺസ്. പിന്നീട് 60 റൺസുകൂടി നേടി ടീമിനെ വിജയത്തിലേക്കു നയിച്ചു.

∙ 4.4 ഓവർ. ഭുവനേശ്വറിന്റെ ബോളിൽ എവിൻ ലൂയിസിന്റെ ക്യാച്ച് ഋഷഭ് പന്തിന്റെ കൈയിൽ തട്ടി പുറത്തേക്ക്. അപ്പോൾ ലൂയിസിന്റെ സ്കോർ 17. പിന്നീട് 23 റൺസു കൂടി കൂട്ടിച്ചേർത്താണ് ലൂയിസ് പവിലിയനിലേക്കു മടങ്ങിയത്.

∙ 15.1 ഓവർ – ഭുവനേശ്വറിന്റെ പന്ത് നിക്കോളാസ് പുരാൻ മിഡ് വിക്കറ്റിലേക്കു പറത്തിയപ്പോൾ എല്ലാ പ്രതീക്ഷകളും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫീൽഡർ രവീന്ദ്ര ജഡേജയിലായിരുന്നു. പക്ഷേ, ജഡേജയുടെ കൈവിരലുകളെ മുത്തി ആ പന്തും ബൗണ്ടറി കടന്നു. അപ്പോൾ 7 റൺസിലായിരുന്ന പുരാൻ പിന്നീട് 38 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു.

∙ 16.2 ഓവർ. ചാഹലിന്റെ പന്ത് പുരാൻ ലോങ് ഓണിലേക്ക് അടിക്കുന്നു. ഓടിയെത്തിയെങ്കിലും പന്തിന്റെ ഗതി മനസ്സിലാക്കാത്ത ശ്രേയസ്സ് അയ്യരുടെ കൈകളിലൂടെ പുരാന് വീണ്ടും ലൈഫ് ലൈൻ. അപ്പോഴത്തെ സ്കോർ 18.

കൈവിട്ട ക്യാച്ചുകളിൽ ഒന്നെങ്കിലും പിടിച്ചിരുന്നെങ്കിൽ മത്സരഫലം തന്നെ മറ്റൊന്നായേനെ. ‘ഇത്തരത്തിൽ ഫീൽഡ് ചെയ്താൽ എത്ര സ്കോർ ചെയ്തിട്ടും കാര്യമില്ല’– ക്യാപ്റ്റൻ കോലിയുടെ ഈ വാക്കുകളായിരിക്കും അവസാന ട്വന്റി20യ്ക്കായി മുംബൈയിൽ ഇറങ്ങുമ്പോൾ ടീം അംഗങ്ങളുടെ കാതുകളിൽ മുഴങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com