ട്വന്റി20 വിജയം തുണയായി; റാങ്കിങ്ങിൽ കോലിയും രാഹുലും ആദ്യ പത്തില്‍
Mail This Article
ന്യൂഡൽഹി∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ ഗംഭീര പ്രകടനം പുറത്തെടുത്ത കെ.എല്‍. രാഹുലിനും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കും ഐസിസി ട്വന്റി20 റാങ്കിങ്ങിലും നേട്ടം. കോലിയും രാഹുലും ട്വന്റി20 റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. വിൻഡീസ് താരം എവിൻ ലൂയിസിനെ പിന്തള്ളി കെ.എൽ. രാഹുൽ ആറാം സ്ഥാനത്തെത്തി. പരുക്കുമൂലം മുംബൈ ട്വന്റി20യിൽ എവിൻ ലൂയിസിനു കളിക്കാൻ സാധിച്ചിരുന്നില്ല.
രോഹിത് ശർമ പട്ടികയിൽ ഒൻപതാം സ്ഥാനത്തും വിരാട് കോലി പത്താമതുമാണ്. വിൻഡീസിനെതിരായ പരമ്പരയിലെ പ്രകടനമാണ് കോലിക്കും രാഹുലിനും തുണയായത്. 190.62 സ്ട്രൈക്ക് റേറ്റിൽ വിരാട് കോലി 183 റൺസ് പരമ്പരയിൽ നേടി. 153.27 സ്ട്രൈക്ക് റേറ്റിൽ 164 റൺസടിച്ച കെ.എൽ. രാഹുല്‍ ട്വന്റി20യിലും ഓപ്പണറാകാനുള്ള കരുത്തു തെളിയിച്ചു കഴിഞ്ഞു. പാക്കിസ്ഥാൻ താരം ബാബർ അസമാണ് ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമതുള്ളത്.
ഐസിസി ട്വന്റി20 ബാറ്റിങ് റാങ്കിങ് (താരം, ടീം, റേറ്റിങ് എന്ന ക്രമത്തിൽ)
1. ബാബർ അസം (പാക്കിസ്ഥാൻ)– 879
2. ആരൺ ഫിഞ്ച് (ഓസ്ട്രേലിയ)– 810
3. ഡേവിഡ് മാലൻ (ഇംഗ്ലണ്ട്)– 782
4. കോളിൻ മൺറോ (ന്യൂസീലൻഡ്)– 780
5. ഗ്ലെൻ മാക്സ്‍വെൽ (ഓസ്ട്രേലിയ)– 766
6. കെ.എൽ. രാഹുൽ (ഇന്ത്യ)– 734
7. എവിൻ ലൂയീസ് (വെസ്റ്റിൻഡീസ്)– 699
8. ഹസ്രത്തുള്ള (അഫ്ഗാനിസ്ഥാൻ)– 692
9. രോഹിത് ശർമ (ഇന്ത്യ)– 686
10. വിരാട് കോലി (ഇന്ത്യ)– 685
ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പര കൊണ്ട് ബോളർമാർക്കു റാങ്കിങ്ങിൽ കാര്യമായ ഗുണമുണ്ടായിട്ടില്ല. ബോളർമാരെല്ലാം വൻതോതിൽ റൺസ് വിട്ടുകൊടുത്ത മത്സരങ്ങളിൽനിന്ന് കുറച്ചെങ്കിലും നേട്ടമുണ്ടാക്കിയത് ദീപക് ചഹറാണ്. ബോളർമാരുടെ ട്വന്റി20 രാജ്യാന്തര റാങ്കിങ്ങിൽ 21–ാം സ്ഥാനത്താണ് ചഹർ. വിൻഡീസ് ബോളർ ഷെൽഡൻ കോട്രൽ 12–ാമത് എത്തി. പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല. വെസ്റ്റിൻഡീസിൽനിന്നും ആരുമില്ല.
English Summary: KL Rahul, Virat Kohli storm into top 10 in the latest ICC T20I batting rankings