ADVERTISEMENT

രാജ്കോട്ട് ∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറികൾ കൊണ്ട് അർധ സെഞ്ചുറി തീർത്തതിനു പിന്നാലെ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറിയുടെ മധുരവും. കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് പൂജാര ഇരട്ടസെഞ്ചുറി പിന്നിട്ടത്. രണ്ടാം ദിനം മത്സരം പുനഃരാരംഭിക്കുമ്പോൾ 238 പന്തിൽ 162 റൺസുമായി ബാറ്റിങ് പുനഃരാരംഭിച്ച പൂജാര, 314 പന്തിൽനിന്നാണ് ഇരട്ടസെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ ഇരട്ടസെഞ്ചുറികളെന്ന സ്വന്തം പേരിലുള്ള ഇന്ത്യൻ റെക്കോർഡ് പൂജാര ഒന്നുകൂടി പരിഷ്കരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൂജാരയുടെ 13–ാം ഇരട്ടസെഞ്ചുറിയാണിത്. രാജ്യാന്തര ക്രിക്കറ്റിൽ പൂജാരയുടെ പേരിൽ മൂന്ന് ഇരട്ടസെഞ്ചുറികളുണ്ട്.

പൂജാരയുടെ ഇരട്ടസെഞ്ചുറിക്കൊപ്പം മധ്യനിര ബാറ്റ്സ്മാൻ ഷെൽഡൺ ജാക്സന്റെ തകർപ്പൻ സെഞ്ചുറി കൂടിയായതോടെ കർണാടകയ്ക്കെതിരെ സൗരാഷ്ട്ര ഒന്നാം ഇന്നിങ്സിൽ 166 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 581 റൺസെടുത്ത് ഡിക്ലയർ ചെയ്തു. പൂജാര 248 റൺസെടുത്തും ജാക്സൻ 161 റണ്‍സെടുത്തും പുറത്തായി. മൂന്നാം വിക്കറ്റിൽ പൂജാര – ജാക്സൻ സഖ്യം 394 റൺസ് കൂട്ടിച്ചേർത്തു. 390 പന്തുകൾ നേരിട്ട പൂജാര 24 ഫോറും ഒരു സിക്സും സഹിതമാണ് 248 റൺസെടുത്തത്. 299 പന്തുകൾ നേരിട്ട ജാക്സനാകട്ടെ, ഏഴു ഫോറും ആറു സിക്സും സഹിതം 161 റൺസുമെടുത്തു.

ഓപ്പണർമാരായ ഹാർവിക് ദേശായി (59 പന്തിൽ 13), സ്നെൽ പട്ടേൽ (53 പന്തിൽ 16), വാസവദ (35), ചിരാഗ് ജാനി (ഏഴ്), ധർമേന്ദ്ര ജഡേജ (ഒന്ന്) എന്നിവരാണ് സൗരാഷ്ട്ര നിരയിൽ പുറത്തായ മറ്റുള്ളവർ. പ്രേരക് മങ്കാദ് 86 പന്തിൽ 86 റൺസോടെയും ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട് മൂന്നു റൺസോടെയും പുറത്താകാതെ നിന്നു. നേരത്തെ, കർണാടകയ്ക്കെതിരായ മത്സരത്തിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി സെഞ്ചുറി (162*) നേടിയതോടെ പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 സെഞ്ചുറികൾ പൂർത്തിയാക്കിയിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ആക്ടീവ് ഇന്ത്യൻ താരം എന്ന റെക്കോർഡും പൂജാരയ്ക്ക് സ്വന്തമായി. വിദർഭ താരം വസീം ജാഫറാണ് ഒന്നാമത് (57 സെഞ്ചുറികൾ).

∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കർണാടകയ്ക്കെതിരെ രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് പൂജാര. വി.വി.എസ്. ലക്ഷ്മണാണ് ഈ നേട്ടം ആദ്യ കൈവരിച്ചത്. 2012–13 സീസണിൽ കർണാടകയ്ക്കെതിരെ രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ 352 റണ്‍സെടുത്തതാണ് പൂജാരയുടെ ആദ്യ നേട്ടം.

∙ 200 മത്സരങ്ങൾ പൂർത്തിയാക്കും മുൻപ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 13 ഇരട്ടസെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് പൂജാര. 198–ാം ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് പൂജാര 13–ാം ഇരട്ടസെഞ്ചുറി നേടിയത്. 71–ാം മത്സരത്തിൽ 13–ാം ഇരട്ടസെഞ്ചുറി കുറിച്ച സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ് ഇക്കാര്യത്തിൽ മുന്നിൽ. 157 മത്സരങ്ങളിൽനിന്ന് 13 ഇരട്ടസെഞ്ചുറികൾ കുറിച്ച ബിൽ പോൻസ്ഫോർഡ് രണ്ടാമതുണ്ട്.

∙ രഞ്ജി ട്രോഫിയിൽ ഏഴ് ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് പൂജാര. ഒൻപത് ഇരട്ടസെഞ്ചുറികളുമായി പരസ് ദോഗ്രയാണ് മുന്നിൽ. ഏഴ് ഇരട്ടസെഞ്ചുറികൾ നേടിയ അജയ് ശർമയാണ് രണ്ടാമത്. സുരേന്ദ്ര ഭാവെ, അഭിനവ് മുകുന്ദ്, അശോക് മൽഹോത്ര എന്നിവർക്ക് ആറ് ഇരട്ടസെഞ്ചുറികൾ വീതമുണ്ട്.

∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ ഇരട്ടസെഞ്ചുറികൾ നേടുന്ന കാര്യത്തിൽ ഏഷ്യൻ താരങ്ങളിൽ കുമാർ സംഗക്കാരയ്ക്കൊപ്പമാണ് ഇനി പൂജാരയുടെ സ്ഥാനം. 12 വീതം ഇരട്ടസെഞ്ചുറികൾ നേടിയ പാക്ക് താരങ്ങളായ യൂനിസ് ഖാൻ, ജാവേദ് മിയാൻദാദ് എന്നിവർ പിന്നിലായി. 11 ഇരട്ടസെഞ്ചുറികളുമായി വിജയ് മെർച്ചന്റിന്റെ പേരിലുണ്ടായിരുന്ന ഇന്ത്യൻ റെക്കോർഡ് 2017–18 സീസണിൽ പൂജാര തകർത്തിരുന്നു. 13 ഇരട്ടസെഞ്ചുറികൾ നേടുന്ന 18–ാം താരമാണ് പൂജാര. അതേസമയം, 13 കടന്നിട്ടുള്ളവർ ഇവരിൽ 10 പേർ മാത്രം.

∙ കൂടുതൽ ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങൾ

സുനിൽ ഗാവസ്കർ – 81

സച്ചിൻ തെൻഡുൽക്കർ – 81

രാഹുൽ ദ്രാവിഡ് – 68

വിജയ് ഹസാരെ – 60

വസിം ജാഫർ – 57

ദിലീപ് വെങ്സർക്കാർ – 55

വി.വി.എസ്. ലക്ഷ്മൺ – 55

മുഹമ്മദ് അസ്ഹറുദ്ദീൻ – 54

ചേതേശ്വർ പൂജാര – 50

പോളി ഉമ്രിഗർ – 49

English Summary: Cheteshwar Pujara Completes Double Hundred in Ranji Trophy Match Vs Saurashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com