ADVERTISEMENT

തിരുവനന്തപുരം ∙ തോൽവിയുടെ തുമ്പത്ത് അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിച്ച പഞ്ചാബി കരുത്തിനെ ചുരുട്ടിക്കെട്ടി തുമ്പയിലെ സെന്റ് സേവ്യഴ്സ് മൈതാനത്ത് കേരളത്തിന് തകർപ്പൻ ജയം. പഞ്ചാബിനെ 21 റൺസിന് തകർത്ത കേരളം, ഈ സീസണിൽ തങ്ങളുടെ ആദ്യ ജയവും കുറിച്ചു. 146 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനെ രണ്ടാം ഇന്നിങ്സിൽ 46.1 ഓവറിൽ 124 റൺസിന് ചുരുട്ടിക്കെട്ടിയാണ് കേരളം വിജയമാഘോഷിച്ചത്. ഏഴു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ നേതൃത്വത്തിലുള്ള സ്പിന്നർമാരാണ് രണ്ടാം ഇന്നിങ്സിൽ പഞ്ചാബിനെ പൂട്ടിയത്. 23.1 ഓവറിൽ 51 റൺസ് മാത്രം വഴങ്ങിയാണ് സക്സേന ഏഴു വിക്കറ്റെടുത്തത്. സിജോമോൻ ജോസഫ് രണ്ടും എം.ഡി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. സക്സേനയ്ക്കും നിധീഷിനും മത്സരത്തിലാകെ എട്ടു വിക്കറ്റ് വീതം ലഭിച്ചു. ആദ്യ മത്സരത്തിൽ ഡൽഹിയോടു സമനില വഴങ്ങിയ കേരളം പിന്നീട് ഗുജറാത്ത്, ബംഗാൾ ടീമുകളോടാണ് തോറ്റിരുന്നു. ഇനി രാജസ്ഥാനെതിരെ ഇതേ മൈതാനത്ത് 19 മുതലാണ് കേരളത്തിന്റെ അടുത്ത മത്സരം.

സ്കോർ: കേരളം – 227 & 136, പഞ്ചാബ് – 218 & 124

23 റണ്‍സെടുത്ത മായങ്ക് മാർക്കണ്ഡെയാണ് രണ്ടാം ഇന്നിങ്സിൽ പഞ്ചാബിന്റെ ടോപ് സ്കോറർ. 29 പന്തിൽ ഒരു സിക്സ് സഹിതം 22 റൺസെടുത്ത സിദ്ധാർഥ് കൗള്ളും മായങ്കും ചേർന്ന് കേരളത്തിന്റെ നെഞ്ചിടിപ്പേറ്റിയെങ്കിലും ചായയ്ക്കുശേഷമുള്ള ആദ്യ ഓവറിൽത്തന്നെ നിധീഷിന് വിക്കറ്റ് സമ്മാനിച്ച് കൗൾ പുറത്തായി. സൻവീർ സിങ് (31 പന്തിൽ 18), ഗുർകീരത് മാൻ (48 പന്തിൽ 18), ക്യാപ്റ്റൻ മൻദീപ് സിങ് (12 പന്തിൽ 10), അൻമോൽ മൽഹോത്ര (42 പന്തിൽ 14), വിനയ് ചൗധരി (30 പന്തിൽ 10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർ രോഹൻ മർവഹ (0), അൻമോൽപ്രീത് സിങ് (0), അഭിഷേക് ശർമ (0) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ബാൽതേജ് സിങ് (0) പുറത്താകാതെ നിന്നു.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഒൻപതു റൺസിന്റെ ‘കൊച്ചു ലീഡ്’ നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ 136 റൺസിന് എല്ലാവരും പുറത്തായി. അഞ്ചിന് 88 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച കേരളം 39.5 ഓവറിലാണ് 136 റൺസിന് പുറത്തായത്. ഇന്നു വീണ അഞ്ചു വിക്കറ്റും പഞ്ചാബിന്റെ പേസ് ബോളർ സിദ്ധാർഥ് കൗൾ സ്വന്തമാക്കി. 7.5 ഓവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് കൗൾ അഞ്ചു വിക്കറ്റെടുത്തത്. ഗുർകീരത് മാൻ നാലും വിനയ് ചൗധരി ഒരു വിക്കറ്റും വീഴ്ത്തി.

31 റൺസെടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്കോറർ. 56 നപ്തിൽ നാലു ഫോറുകൾ സഹിതമാണ് അക്ഷയ് ചന്ദ്രൻ 31 റൺസെടുത്തത്. മുഹമ്മദ് അസ്ഹറുദ്ദീൻ (25 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 27), സൽമാൻ നിസാർ (49 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. റോബിൻ ഉത്തപ്പ (0), രോഹൻ പ്രേം (36 പന്തിൽ 17), ക്യാപ്റ്റൻ സച്ചിൻ ബേബി (32 പന്തിൽ 10), വിഷ്ണു വിനോദ് (22 പന്തിൽ എട്ട്), ജലജ് സക്സേന (എട്ടു പന്തിൽ നാല്), സിജോമോൻ ജോസഫ് (0), എം.ഡി. നിധീഷ് (ആറു പന്തിൽ നാല്), ബേസിൽ തമ്പി (0) എന്നിങ്ങനെയാണ് മറ്റു കേരള താരങ്ങളുടെ പ്രകടനം.

നേരത്തെ, സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരം കളിക്കാൻ ഭാഗ്യം ലഭിച്ച കേരളത്തിന്റെ എം.ഡി.നിധീഷ് തീ പാറുന്ന പന്തുകളുമായി പഞ്ചാബ് ബാറ്റിങ് നിരയുടെ മീതെ പറന്നിറങ്ങിയതോടെയാണ് ടൂർണമെന്റിലെ നിർണായക മത്സരത്തിൽ കേരളത്തിന് 9 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചത്. ഒരു ഘട്ടത്തിൽ 6ന് 99 എന്ന നിലയിലായിരുന്നു പഞ്ചാബ്. ക്യാപ്റ്റൻ മൻദീപ് സിങ് (71 നോട്ടൗട്ട്) വാലറ്റക്കാരെ കൂട്ടുപിടിച്ചുനടത്തിയ ചെറുത്തുനിൽപാണ് പഞ്ചാബിന്റെ സ്കോർ 200 കടത്തിയത്.

English Summary: Kerala vs Punjab, Round 5, Elite Group A and B - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com