ADVERTISEMENT

മുംബൈ∙ സ്പെഷലിസ്റ്റ് ഓപ്പണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ എന്നിവർ ഒരുമിച്ചു ടീമിൽ ഇടംപിടിച്ചാൽ ഇതിൽ ആരെയൊക്കെ കളിപ്പിക്കും? ഇന്ത്യൻ ടീം മാനേജ്മെന്റിനും ക്യാപ്റ്റൻ വിരാട് കോലിക്കും ഏറെ തലവേദന അനുഭവിക്കേണ്ടി വരുമെന്ന് ആരാധകർ കരുതിയ സിലക്ഷൻ പ്രശ്നം ഏറ്റവും ലളിതമായിത്തന്നെ വിരാട് കോലി പരിഹരിച്ചു. നിലവിലെ സാഹചര്യത്തിൽ ഇവർ മൂവരും വേണമെങ്കിൽ ഒരുമിച്ചു കളിക്കും! ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് രോഹിത് – ധവാൻ – രാഹുൽ ത്രയം ഒരുമിച്ചു കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ക്യാപ്റ്റൻ വിരാട് കോലി സൂചിപ്പിച്ചത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം.

ഏറ്റവും ഒടുവിൽ ഇന്ത്യ കളിച്ച ഏകദിന പരമ്പരയിൽ വെസ്റ്റിൻഡീസിനെതിരെ മികച്ച ഫോമിലായിരുന്നു വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമയും ലോകേഷ് രാഹുലും. ഒന്നാം ഏകദിനത്തിൽ ചെറുതായി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഏകദിനത്തിൽ ഓപ്പണിങ്ങിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും മൂന്നാം ഏകദിനത്തിൽ സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് ഇരുവരും ടീമിനു തകർപ്പൻ തുടക്കം സമ്മാനിച്ചത്. പിന്നീട് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്നു രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതോടെ പരുക്കിൽനിന്നു മുക്തനായി തിരിച്ചെത്തിയ ശിഖർ ധവാനാണ് രാഹുലിനൊപ്പം ഓപ്പണറായത്. രണ്ടാം മത്സരത്തിൽ തെല്ലു പരിഭ്രമം കാട്ടിയെങ്കിലും മൂന്നാം മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറിയുമായി ധവാനും കരുത്തുകാട്ടി. ഓസീസിനെതിരായ പരമ്പരയ്ക്ക് രോഹിത് കൂടി തിരിച്ചെത്തിയതോടെയാണ് ഓപ്പണർമാരായി ആരെ ഇറക്കുമെന്ന ആകാംക്ഷ ആരാധകരിൽ ഉടലെടുത്തത്.

ഈ ആകാംക്ഷകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമെന്ന നിലയ്ക്കാണ് മൂവരെയും ഒരുമിച്ചു കളിപ്പിക്കുമെന്ന കോലിയുടെ പ്രഖ്യാപനം. ഏല്ലാ താരങ്ങളും മികച്ച ഫോമിൽ കളിക്കുന്നത് ടീമിന്റെ ഭാഗ്യമാണെന്നും കോലി ചൂണ്ടിക്കാട്ടി. ഇവർ ഒരുമിച്ചു കളത്തിലിറങ്ങുമ്പോൾ സ്ഥിരം സ്ഥാനമായ മൂന്നാം നമ്പറിൽനിന്നു മാറി നാലാം നമ്പറിൽ കളിക്കാൻ തനിക്കു യാതൊരു വിമുഖതയുമില്ലെന്നും കോലി വ്യക്തമാക്കി.

‘എല്ലാ കളിക്കാരും മികച്ച ഫോമിൽ കളിക്കുന്നത് ടീമിനുതന്നെ നല്ലതാണ്. ഫോമിലല്ലാത്ത ഒരാൾക്കായി ഫോമിലുള്ള താരങ്ങളെ പുറത്തിരുത്തുന്നത് ഒട്ടും ശരിയല്ല. ഏറ്റവും മികച്ച താരങ്ങളെ മികച്ച ഫോമിൽ സിലക്ഷനു ലഭിക്കണമെന്നാണ് തീർച്ചയായും നമ്മുടെ ആഗ്രഹം. അതിൽനിന്ന് ടീമിന് ഏറ്റവും ഗുണകരമായ കോംബിനേഷനുകൾ രൂപപ്പെടുത്തുക. അങ്ങനെ നോക്കുമ്പോൾ ഇവർ മൂവരും ഒരുമിച്ചു കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല’ – കോലി വ്യക്തമാക്കി.

രോഹിത് – ധവാൻ – രാഹുൽ ത്രയം ഒരുമിച്ചു ടീമിലെത്തുന്നതോടെ വിരാട് കോലി നാലാം നമ്പറിലേക്കു മാറേണ്ടിവരും. ശ്രേയസ് അയ്യർ അഞ്ചാമതാകുന്നതോടെ ആറാം നമ്പറിലേക്ക് ഋഷഭ് പന്തോ, കേദാർ ജാദവോ എന്ന ചോദ്യമുയരും. ഏഴാം നമ്പറിൽ സാധാരണ ഗതിയിൽ രവീന്ദ്ര ജഡേജ തുടരും. ജാദവ് ഏഴാം നമ്പറിലും ജഡേജ എട്ടാം നമ്പറിലും കളിച്ചാൽ നാലു ബോളർമാരെ വച്ചു കളിക്കേണ്ടി വരും. ഇത്തരം വെല്ലുവിളികൾ ബാക്കിനിർത്തിയാണ് മൂവരെയും ഒരുമിച്ചു കളിപ്പിക്കുമെന്ന കോലിയുടെ പ്രഖ്യാപനം.

‘ഞാൻ നാലാം നമ്പറിലേക്കു മാറുന്നതും ഒരു സാധ്യതയാണ്. ബാറ്റിങ് ഓർഡറിൽ താഴേയ്ക്ക് ഇറങ്ങാൻ എനിക്കു സന്തോഷമേയുള്ളൂ. ഇക്കാര്യത്തിൽ എനിക്കു യാതൊരു പിടിവാശിയുമില്ല. ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഇത്തരം സാധ്യതകളെ പരിഗണിക്കേണ്ടത് എന്റെ ചുമതലയാണ്. ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർക്കു തലപുകയ്ക്കേണ്ടതില്ലെങ്കിലും ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ അടുത്തയാൾക്ക് ടീമിനെ കൈമാറുമ്പോൾ ഓരോ സ്ഥാനത്തും ഉറപ്പുള്ള താരങ്ങളെ കണ്ടെത്തി നൽകാനുള്ള ചുമതല എനിക്കുണ്ട്’ – കോലി വിശദീകരിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിപരമായ താൽപര്യങ്ങൾക്കും റെക്കോർഡുകൾക്കും സ്ഥാനമില്ലെന്നും കോലി ചൂണ്ടിക്കാട്ടി. സഹതാരങ്ങൾക്ക് എങ്ങനെ ആത്മവിശ്വാസം നൽകാം എന്നതാണ് ഇവിടെ പ്രധാനമെന്നും കോലി പറഞ്ഞു.

English Summary: KL Rahul and Shikhar Dhawan are both in form in the lead-up to India's ODI series against Australia starting Tuesday, and India captain Virat Kohli revealed that playing both of them, along with Rohit Sharma, in the XI could be a possibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com