ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ‘കാണാനില്ല’. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം ഓസീസ് പിന്തുടരുമ്പോൾ വിക്കറ്റ് കീപ്പറുടെ റോളിൽ പന്തിനെ കണ്ടതേയില്ല. പകരം കർണാടക താരം ലോകേഷ് രാഹുലാണ് വിക്കറ്റ് കാത്തത്. ഇതോടെ ആരാധകർ പന്തിനായി ‘അന്വേഷണം’ നടത്തിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. ബാറ്റിങ്ങിനിടെ തലയ്ക്ക് ഏറുകിട്ടിയ പന്ത് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്! മത്സരശേഷവും പന്ത് നിരീക്ഷണത്തിലാണെന്നാണ് ബിസിസിഐ അറിയിച്ചത്.

മത്സരത്തിൽ ഓസീസ് പേസ് ബോളർ പാറ്റ് കമിൻസിന്റെ പന്തിൽപുറത്തായി മടങ്ങും മുൻപ് പന്ത് ഋഷഭ് പന്തിന്റെ ഹെൽമറ്റിലിടിച്ചിയിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തെ നിരീക്ഷിക്കാൻ ടീം അധികൃതർ തീരുമാനിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 49.1 ഓവറിൽ 255 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒന്നിന് 134 റൺസ് എന്ന നിലയിൽനിന്ന് അഞ്ചിന് 164 റൺസ് എന്ന നിലയിലേക്ക് തകർന്ന ഇന്ത്യയെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ കൂട്ടുകെട്ടിലൂടെ കരകയറ്റിയത് രവീന്ദ്ര ജഡേജയും പന്തും ചേർന്നാണ്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 പന്തിൽ കൂട്ടിച്ചേർത്ത 49 റണ്‍സാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഇതിനു പിന്നാലെയാണ് ആദ്യം ജഡേജയും പിന്നീട് പന്തും പുറത്തായത്.

പാറ്റ് കമിൻസ് എറിഞ്ഞ 44–ാം ഓവറിലെ രണ്ടാം പന്താണ് ഋഷഭിന്റെ ഹെൽമറ്റിലിടിച്ചത്. പിച്ചു ചെയ്തശേഷം പതിവിലുമധികം ഉയർന്നുപൊങ്ങിയ പന്ത് ബൗണ്ടറിയിലേക്കു തിരിച്ചുവിടാൻ പന്ത് താരം ശ്രമിച്ചെങ്കിലും ആദ്യം ബാറ്റിലും പിന്നീട് ഹെൽമറ്റിലുമിടിച്ചശേഷം ആഷ്ടൺ ടേണറുടെ കൈകളിലെത്തുകയായിരുന്നു. പന്ത് ബാറ്റിൽ കൊണ്ടോ എന്ന കാര്യത്തിൽ അംപയർ സംശയം പ്രകടിപ്പിച്ചെങ്കിലും പന്ത് നേരെ പവലിയനിലേക്കു മടങ്ങി. മത്സരത്തിലാകെ 33 പന്തുകൾ നേരിട്ട പന്ത് രണ്ടു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്താണ് പുറത്തായത്.

English Summary: Rishabh Pant has got a concussion after being hit on his helmet while batting. KL Rahul is keeping wickets in his absence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com