ADVERTISEMENT

ദുബായ്∙ ഓരോ വർഷത്തെ മികച്ച ക്രിക്കറ്റ് താരത്തിന് നൽകുന്ന സർ ഗാരി സോബേഴ്സ് ട്രോഫി ഇത്തവണ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും ആഷസ് പരമ്പരയിലും പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സ്റ്റോക്സിന് പുരസ്കാരം നേടിക്കൊടുത്തത്. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയാണ് മികച്ച ഏകദിന താരം. ഓസീസ് താരം പാറ്റ് കമിൻസ് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം നേടി. ബംഗ്ലദേശിനെതിരെ ഏഴു റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ പ്രകടനം പോയ വർഷത്തെ മികച്ച ട്വന്റി20 പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടു. നാഗ്പുരിൽ നടന്ന മത്സരത്തിൽ ഹാട്രിക് സഹിതമാണ് ചാഹർ ആറു വിക്കറ്റെടുത്തത്.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിയ ആരാധകരെ തിരുത്തിയ ഇന്ത്യൻ നായകൻ വിരാട് കോലി ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം നേടി. ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും കോലിയാണ്. കഴിഞ്ഞ വർഷം ഐസിസി പുരസ്കാരങ്ങൾ തൂത്തുവാരിയ പ്രകടനമാണ് കോലി കാഴ്ചവച്ചത്. ക്രിക്കറ്റ് ഓഫ് ദ് ഇയർ പുരസ്കാരത്തിനു പുറമെ മികച്ച ഏകദിന, ടെസ്റ്റ് താരമായും തിരഞ്ഞെടുക്കപ്പെട്ടത് കോലിയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ അവിസ്മരണീയ പ്രകടനത്തിലൂടെ കയ്യടി നേടിയ ഓസീസ് താരം മാർനസ് ലബുഷെയ്നാണ് എമർജിങ് പ്ലേയർ ഓഫ് ദ് ഇയർ. സ്കോട്‌ലൻഡ് താരം കൈൽ കോയെറ്റ്സറാണ് അസോഷ്യേറ്റ് രാജ്യങ്ങളിൽനിന്നുള്ള മികച്ച താരം. ഇംഗ്ലിഷ് അംപയർ റിച്ചാർഡ് ഇല്ലിങ്‌വർത്തിനാണ് മികച്ച അംപയറിനുള്ള ഡേവിഡ് ഷെപ്പേർഡ് പുരസ്കാരം. 56കാരനായ ഇല്ലിങ്‌വർത്തിന്റെ ആദ്യ പുരസ്കാര നേട്ടമാണിത്.

∙ ബെൻ സ്റ്റോക്സ്

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ പുറത്തെടുത്ത ഉജ്വല പ്രകടനമാണ് മികച്ച ക്രിക്കറ്റ് താരത്തിനുള്ള തിരഞ്ഞെടുപ്പിൽ ബെൻ സ്റ്റോക്സിന് തുണയായത്. അന്ന് 84 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സാണ് പിന്നീട് സൂപ്പർ ഓവറിലും ടീമിനെ വിജയത്തിലേക്കു കൈപിടിച്ചത്. പുരസ്കാരത്തിനായി പരിഗണിച്ച കാലയളവിൽ 20 ഏകദിനങ്ങളിൽനിന്ന് 719 റൺസും 12 വിക്കറ്റും സ്വന്തമാക്കിയ സ്റ്റോക്സ് മികച്ച ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. ഇതേ കാലയളവിൽ 11 ടെസ്റ്റുകളിൽനിന്ന് 821 റൺസും 22 വിക്കറ്റുകളും നേടി. ലീഡ്സിൽ നടന്ന ആഷസ് പോരാട്ടത്തിൽ പുറത്താകാതെ 135 റൺസെടുത്ത് ടീമിനെ അവിസ്മരണീയ വിജയത്തിലേക്കു നയിച്ച പ്രകടനവും പുരസ്കാരലബ്ധിയിൽ നിർണായകമായി.

∙ ഐസിസി ടീമുകൾക്ക് കോലി നായകൻ

പോയ വർഷത്തെ ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി സ്വന്തമാക്കി. ടെസ്റ്റ് ടീമിൽ ഇന്ത്യയിൽനിന്ന് ഓപ്പണർ മായങ്ക് അഗർവാളും ഇടംപിടിച്ചപ്പോൾ, ഏകദിന ടീമിൽ രോഹിത് ശർമ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ ഇടംകണ്ടെത്തി. ഏകദിന ടീമിൽ കൂടുതൽ പേർ ഇടംനേടിയതും ഇന്ത്യയിൽനിന്നാണ്, നാലുപേർ. ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളിൽനിന്നും രണ്ടുപേർ വീതം മാത്രമേ ഇടംപിടിച്ചുള്ളൂ. ഓസീസ്, വെസ്റ്റിൻഡീസ്, പാക്കിസ്ഥാൻ ടീമിൽനിന്ന് ഓരോരുത്തരും ഏകദിന ടീമിലുണ്ട്.

ടെസ്റ്റ് ടീമിൽ അഞ്ചുപേർ ഓസ്ട്രേലിയയിൽനിന്നാണ്. ന്യൂസീലൻഡിൽനിന്ന് മൂന്നു പേരും ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. ഇന്ത്യയിൽനിന്ന് രണ്ട്, ഇംഗ്ലണ്ടിൽനിന്ന് ഒരാൾ എന്നിങ്ങനെയാണ് ശേഷിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം. ഇരു ടീമുകളിലും ഇടംപിടിച്ചത് വിരാട് കോലിക്കു പുറമെ ബെൻ സ്റ്റോക്സ്, മിച്ചൽ സ്റ്റാർക് എന്നിവർ മാത്രം.

ഐസിസിയുടെ ടെസ്റ്റ് ഇലവൻ: മായങ്ക് അഗര്‍വാൾ, ടോം ലാഥം, മാർനസ് ലബുഷെയ്ൻ, വിരാട് കോലി (ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, ബി.ജെ. വാട്‌ലിങ് (വിക്കറ്റ് കീപ്പർ), പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, നീൽ വാഗ്നർ, നേഥൻ ലയൺ

ഐസിസി ഏകദിന ഇലവൻ: രോഹിത് ശർമ, ഷായ് ഹോപ്പ്, വിരാട് കോലി (ക്യാപ്റ്റൻ), ബാബർ അസം, കെയ്ൻ വില്യംസൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്, ട്രെന്റ് ബോൾട്ട്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്

English Summary: Stokes leads the way at the ICC Awards, Rohit Sharma Best ODI Player, Virat Kohli Wins Spirit of Cricket Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com