ADVERTISEMENT

ഒരു ലക്ഷത്തോളം വീസ അപേക്ഷകളാണ് ഇക്കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് സീസണിനു തൊട്ടു മുൻപ് ഇന്ത്യയിൽനിന്ന് ബ്രിട്ടനു ലഭിച്ചത്. എല്ലാവരും ടീം ഇന്ത്യയുടെ കടുത്ത ആരാധകർ. ലോകകപ്പ് കാലയളവിൽ ഈ പതിനായിരങ്ങളായിരുന്നു ടീമിന്റെ ആവേശവും പ്രചോദനവും. പക്ഷേ, ഇവരിൽ ആരുമായിരുന്നില്ല ഇന്ത്യയുടെ സൂപ്പർ ഫാൻ!

ദക്ഷിണ ലണ്ടനിൽനിന്നു ചെറുമകൾ അഞ്ജലിക്കൊപ്പം ബർമിങ്ങാമിലെ ട്രെന്റ്ബ്രിജ് സ്റ്റേഡിയത്തിലെത്തിയ ചാരുലത പട്ടേൽ എന്ന എൺപത്തേഴുകാരിക്കു മാത്രം അർഹതപ്പെട്ടതാണ് ആ പട്ടം.

ഇന്ത്യ–ബംഗ്ലദേശ് മത്സരം നടക്കുന്നതിനിടെ, ത്രിവർണം പുതച്ച്, ചക്രക്കസേരയിൽ അമർന്നിരുന്ന് വുവുസേല ഊതിയ ചാരുലതയുടെ ആവേശം കണ്ട് ആദ്യം വിസ്മയിച്ചു നിന്നത് സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരാണ്. വൈകാതെ ക്യാമറക്കണ്ണുകളും ആ മനോഹര ദൃശ്യം പകർത്തിയെടുത്തത്തോടെ നൊടിയിടയിൽ വൈറലാവുകയായിരുന്നു ഈ സൂപ്പർ ഫാൻ മുത്തശ്ശി! മുൻ ഇംഗ്ലിഷ് നായകൻ മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചതു പോലെ ലോകകപ്പിന്റെ ചിത്രമായി ചാരുലത.

charulatha
മകൾ, കൊച്ചുമകൾ, കൊച്ചുമകളുടെ കുട്ടി എന്നിവർക്കൊപ്പം ചാരുലത പട്ടേൽ. ക്രിക്കറ്റ് ദാദി ഇൻസ്റ്റഗ്രാം ഹാൻഡിലിൽനിന്നുള്ള ചിത്രം.

വാർധക്യസഹജമായ അസുഖങ്ങളത്തുടർന്ന് കഴിഞ്ഞ ദിവസം ചാരുലത ഓർമയായി എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ അനുശോചന പ്രവാഹം ഈ ആരാധികയുടെ ആവേശത്തെ ക്രിക്കറ്റ് ലോകം എത്രമാത്രം നെ‍ഞ്ചോടു ചേർത്തിരുന്നുവെന്നതിന്റെ സാക്ഷ്യം കൂടിയായി. ‘ജനുവരി 13ന് വൈകിട്ട് 5.30ന് ഞങ്ങളുടെ പ്രിയ മുത്തശ്ശി യാത്രയായി’– ചാരുലതയുടെ ഇൻസ്റ്റഗ്രം ഹാൻഡിലായ ‘ക്രിക്കറ്റ് ദാദി’യിലൂടെയാണ് വിയോഗവാർത്ത ലോകമറിഞ്ഞത്.

അന്ന് ട്രെന്റ്ബ്രിജിൽ മത്സരം പൂർത്തിയായതിനു പിന്നാലെ ചാരുലതയുടെ അരികിലേക്ക് ഇന്ത്യൻ നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമയും ഓടിച്ചെന്നപ്പോൾ ഉയർന്ന ആരവം ചെറുതല്ല. തന്റെ പാദത്തിൽ തൊട്ടു വന്ദിച്ച വിരാടിനെയും രോഹിത്തിനെയും ആശ്ലേഷിച്ച് ആശീർവദിച്ച മുത്തശ്ശി ഇരുവരുടെയും കവിളുകളിൽ സ്നേഹ ചുംബനങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഇന്ത്യയുടെ തുടർമത്സരങ്ങൾക്കു ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് കോലി എഴുതിയ കുറിപ്പ് ചാരുലത ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിരുന്നു.

ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകളായി ആഫ്രിക്കയിലെ ടാൻസാനിയയിൽ ജനിച്ച ചാരുലത കഴിഞ്ഞ 46 വർഷമായി ഇംഗ്ലണ്ടിലായിരുന്നു. 1983ൽ ലോഡ്സിൽ കപിൽ ദേവ് ഇന്ത്യയുടെ കന്നി ലോകകിരീടം ഉയർത്തിയപ്പോൾ അതിനു സാക്ഷിയായതിന്റെ ആവേശം ചില്ലറയല്ല. പക്ഷേ, അന്ന് നാണമായിരുന്നതിനാൽ ഇത്രയൊന്നും ആവേശം കാട്ടിയിരുന്നില്ലത്രേ. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ റെക്കോർഡുകളും നേട്ടങ്ങളുമൊക്കെ നോട്ട്ബുക്കിൽ പകർത്തിവയ്ക്കുമായിരുന്നു.

രണ്ടു പതിറ്റാണ്ടു മുൻപ് പൂർണമായും വിശ്രമ ജീവിതത്തിലേക്കു തിരിഞ്ഞതിനു ശേഷമാണ് ക്രിക്കറ്റ് കമ്പം കൂടിയത്. കോലി നൽകിയ ടിക്കറ്റുമായി ഇന്ത്യ– ശ്രീലങ്ക മത്സരം കാണാൻ ലീഡ്സിലെ ഹെഡിങ്‌ലി സ്റ്റേഡിയത്തിലും പിന്നീട് സെമി മത്സരത്തിന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലും എത്തുമ്പോഴേക്കും  ചാരുലത സൂപ്പർതാര പരിവേഷത്തിലെത്തിയിരുന്നു. സെമിയിൽ ഇന്ത്യ പരാജയപ്പെട്ടതു വലിയ സങ്കടമായെങ്കിലും തന്റെ മനസ്സിൽ എപ്പോഴും ടീം ഇന്ത്യ തന്നെയാണ് വിജയികൾ എന്ന് ചാരുലത ഇൻസ്റ്റഗ്രാമിൽ എഴുതി. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ സമ്മാനിച്ചതിനു വിരാട് കോലിയോട് നന്ദി പ്രകാശിപ്പിച്ച സൂപ്പർഫാൻ വൈകാതെ നേരിട്ടു കാണാമെന്ന ആഗ്രഹവും പങ്കുവച്ചു.

ആ ആഗ്രഹം സഫലമാകാതെയാണ് ചാരുലത യാത്രയായത്. പക്ഷേ, ക്രിക്കറ്റെന്നാൽ ബാറ്റും പന്തും തമ്മിലുള്ള പോരാട്ടത്തിലുപരി ജനകോടികളുടെ ആവേശവും വികാരവായ്പുമാണെന്ന് വുവുസേല മുഴക്കിപ്പറഞ്ഞ ഈ മുത്തശ്ശിയെ കോലിയും സംഘവും ഒരിക്കലും മറക്കാനിടയില്ല, ഇന്ത്യയുടെ ആരാധകരും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com