ADVERTISEMENT

ന്യൂഡൽഹി∙ ഓസ്ട്രേലിയയ്ക്കെതിരായ രാജ്കോട്ട് ഏകദിനത്തിൽ രോഹിത് ശർമയ്ക്കേറ്റ പരുക്കു ഗുരുതരമല്ലെന്നു വിവരം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയാണ് ഇതു സംബന്ധിച്ചു വിശദീകരണം നൽകിയത്. രോഹിത് ശർമയുടെ വലതു തോളിനാണു പരുക്ക്. പക്ഷേ ഇതു ഗുരുതരമല്ലെന്നു വിരാട് കോലി പറഞ്ഞു. ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയായിരുന്നു വെള്ളിയാഴ്ച ഇന്ത്യന്‍ താരത്തിനു പരുക്കേറ്റത്. വേദന സഹിക്കാനാകാതെ ഗ്രൗണ്ടിൽ കിടന്ന താരത്തിന് അടിയന്തര ചികിത്സ നൽകിയിരുന്നു.

ടീം ഫിസിയോ നിതിൻ പട്ടേലിനോടൊപ്പം രോഹിത് ഉടൻ ഗ്രൗണ്ട് വിടുകയും ചെയ്തു. കേദാർ ജാദവാണ് രോഹിത് ശർമയ്ക്കു പകരം ഫീൽഡിങ്ങിനിറങ്ങിയത്. പരുക്കിനെക്കുറിച്ചു രോഹിത് ശർമയോടു സംസാരിച്ചതായി കോലി മത്സരശേഷം പ്രതികരിച്ചു. രോഹിത് ശർമയുടെ പരുക്കിൽ പേടിക്കാനൊന്നുമില്ല. ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഇല്ല. അടുത്ത മത്സരത്തിൽ തന്നെ രോഹിത് കളിക്കാനിറങ്ങുമെന്നാണു പ്രതീക്ഷ– കോലി വ്യകതമാക്കി.

മാനേജ്മെന്റ് രോഹിത് ശർമയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഞായറാഴ്ച ബെംഗളൂരുവിൽ മൂന്നാം ഏകദിനത്തിന് തൊട്ടുമുൻപു മാത്രമായിരിക്കും രോഹിത് കളിക്കണോ, വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. രാജ്കോട്ട് ഏകദിനത്തിൽ രോഹിത് ശർമയ്ക്കു പുറമേ ഇന്ത്യൻ ഓപ്പണർ‌ ശിഖർ ധവാനും പരുക്കേറ്റിരുന്നു. ബാറ്റിങ്ങിനിടെ ധവാന്റെ ദേഹത്ത് പന്ത് കൊണ്ടെങ്കിലും കളി തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. ഫീൽഡിങ്ങിനും ധവാൻ ഇറങ്ങി.

ധവാന്റെ കാര്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വക്താവ് പ്രതികരിച്ചു. രാജ്കോട്ടിൽ 36 റൺസിനായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയത്. ശിഖർ ധവാൻ, കെ.എൽ. രാഹുൽ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിൽ 340 റൺസ് നേടിയ ഇന്ത്യ ഓസീസിനെ 304 റൺസിന് പുറത്താക്കി. മുംബൈയിൽ 10 വിക്കറ്റിന് തോറ്റതിനു പിന്നാലെയാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഇതോടെ ഞായറാഴ്ചത്തെ ബെംഗളൂരുവിലെ ‘ഫൈനൽ’ ഏകദിനം പരമ്പര ജേതാക്കളെ നിശ്ചയിക്കുന്നതാകും.

English Summary: Virat Kohli provides update on Rohit Sharma’s injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com