ADVERTISEMENT

ഏതു ടീമിനും വെല്ലുവിളിയായ ന്യൂസീലൻഡിലെ ഏകദിന പരമ്പരയ്ക്ക് പ്രധാന താരങ്ങളുടെ പരുക്കു കാരണം താരതമ്യേന ശക്തി കുറഞ്ഞ ഇലവനുമായി കളത്തിലിറങ്ങേണ്ട ദുഃഖത്തിലാണ് ക്യാപ്റ്റൻ വിരാട് കോലി. ഉപനായകൻ രോഹിത് ശർമ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ എന്നിവരാണു പരുക്കിന്റെ പിടിയിലായവർ. ഇഷാന്ത് ശർമ ഉൾപ്പെടെ പരുക്കിൽനിന്നു പൂർണമായി മോചിതരാകാത്തവർ വേറെയും.

∙ രോഹിത് ശർമ

ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ മാച്ച് വിന്നർ. 2019 എന്ന സുവർണ വർഷത്തിന്റെ തുടർച്ചയായി പുതുവർഷത്തിലും മാരക ഫോമിൽ കളിക്കുന്ന ഉപനായകന്റെ നഷ്ടം കോലിയെ മാനസികമായും തളർത്തിയേക്കും. രോഹിത്, ശിഖർ ധവാൻ, വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങാണ് സമീപ കാലത്തെ ഇന്ത്യയുടെ വിജയമന്ത്രം. മൂന്നിൽ രണ്ടുമില്ലെന്ന ബോധവും കോലിയെ തന്റെ കളിയിൽ കൂടുതൽ ശ്രദ്ധിക്കാൻ നിർബന്ധിതനാക്കും. ബോളിങ് ചേഞ്ചിലായാലും ഡിആർഎസ് എടുക്കുന്ന കാര്യത്തിലായാലും ഉപനായകന്റെ കരുതൽ കോലി മിസ് ചെയ്യും. ന്യൂസീലൻഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനിടെയാണ് രോഹിത്തിനു ഇടതുകാൽവണ്ണയ്ക്കു പരുക്കേറ്റത്.

∙ ശിഖർ ധവാൻ

വിദേശ പിച്ചുകളിലെ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണർക്കു പരുക്കേറ്റത് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിനിടെയാണ്. ധവാന്റെ ഇടതു തോളിലെ പരുക്കു മാറാൻ ഇനിയും സമയമെടുക്കും. ഗ്രേഡ് രണ്ട് വിഭാഗത്തിൽ പെടുന്ന പരുക്കാണിത്. ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തു പോകേണ്ടി വന്ന ധവാനെ പരുക്ക് വിടാതെ പിന്തുടരുകയാണ്.

∙ ഭുവനേശ്വർ കുമാർ

ചാംപ്യൻ ബോളർ എന്നു ക്യാപ്റ്റൻ കോലി വാഴ്ത്തുന്ന ഭുവനേശ്വർ കുമാറിന് ഏകദിന ലോകകപ്പിനു ശേഷം കഷ്ടകാലമാണ്. പിൻ തുടഞരമ്പിലെ പരുക്കുകാരണം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലായിരുന്ന ഭുവി നാളുകൾക്കു ശേഷമാണ് വിൻഡീസിനെതിരായ പരമ്പരയ്ക്കു ടീമിലെത്തിയത്. എന്നാൽ ഉടനെ തന്നെ നാഭിയിൽ പരുക്കു കാരണം പുറത്തായി. ലണ്ടനിൽ ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഭുവി.

∙ ഹാർദിക് പാണ്ഡ്യ

പ്രഹരശേഷി കൊണ്ടും മധ്യഓവറുകളിലെ മീഡിയം പേസുകൊണ്ടും ഫീൽഡിലെ മിന്നൽ പ്രകടനംകൊണ്ടും ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ഹാർദിക് പാണ്ഡ്യ സെപ്റ്റംബറിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുശേഷം ടീമിലെത്തിയിട്ടില്ല. പുറംവേദനയാണ് പ്രശ്നം. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ്. പൂർണമായി ഭേദമാകാതെ ബാറ്റ് കയ്യിലെടുക്കരുതെന്നാണ് ഹാർദിക്കിനു ലഭിച്ച നിർദേശം.

∙ ദീപക് ചാഹർ

നക്കിൾ ബോളുകൊണ്ടും സ്ലോ ബോളുകൾ കൊണ്ടും ഭുവനേശ്വർ കുമാറിനു നേർ പകരക്കാരനായി മാറിക്കൊണ്ടിരിക്കെയാണ് ദീപക് ചാഹറിനു ബ്രേക്കു വീണത്. ഹാട്രിക്കുകളുടെ പകിട്ടിൽ തിളങ്ങുമ്പോൾ പുറംവേദനയാണ് താരത്തെ പുറത്തു നിർത്തുന്നത്. ഐപിഎല്ലിൽ കളിക്കാനാകുമോയെന്നു സംശയമാണ്. ഏപ്രിൽ വരെയാണ് വിശ്രമം നിർദേശിച്ചിരിക്കുന്നത്.

∙ ഒഴിയാതെ പരുക്കുബാധ

പരുക്കിന്റെ പിടിയിൽനിന്നു കുതറി മാറിയെത്തിയതേയുള്ളൂ സ്റ്റാർ ബോളർ ജസ്പ്രീത് ബുമ്ര. കൃത്യമായ വിശ്രമം ലഭിച്ചില്ലെങ്കിൽ ഏതു നേരവും പരുക്കേൽക്കാൻ സാധ്യതയുള്ള താരവുമാണ് ഇദ്ദേഹം. കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മുഹമ്മദ് ഷമിയും പരുക്കിന്റെ സ്ഥിരം ഇരയാണ്. ഇദ്ദേഹത്തെയും കരുതി ഉപയോഗിക്കേണ്ടി വരും. ടെസ്റ്റ് ക്രിക്കറ്റിലെ പ്രധാന ബോളർ ഇഷാന്ത് ശർമ പരുക്കിന്റെ നിഴലിൽനിന്നു പുറത്തുവന്നിട്ടില്ല. ടീമിൽ ഉണ്ടെങ്കിലും ഫിറ്റാണെങ്കിൽ മാത്രമേ ഇഷാന്ത് ആദ്യ ടെസ്റ്റിൽ ഇറങ്ങുകയുള്ളൂ. സ്പിന്നർ കുൽദീപ് യാദവിനെയും തോളിലെ പരുക്ക് അലട്ടുന്നുണ്ട്.

English Summary: Number of Injured Players in Indian Cricket Team Increases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com