ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് കൂടുതൽ ജനപ്രിയമാക്കാനും സീസണിനു മുന്നോടിയായി ആരാധകരെ ആകർഷിക്കാനും ബിസിസിഐയും ഐപിഎൽ ഭരണസമിതിയും സംയുക്തമായി വിഭാവനം ചെയ്ത ഓൾ സ്റ്റാർ പോരാട്ടം യാഥാർഥ്യമാകും മുൻപേ മണ്ണടിയുമോ? ഐപിഎല്ലിലെ താരരാജാക്കാൻമാർ രണ്ടു ടീമുകളിലായി അണിനിരക്കുന്ന ഓൾ സ്റ്റാർ പോരാട്ടത്തിന് താരങ്ങളെ വിട്ടുനൽകാൻ ഐപിഎൽ ക്ലബ്ബുകൾ മടികാട്ടുന്ന സാഹചര്യത്തിലാണ് ഈ ചോദ്യമുയരുന്നത്. ഐപിഎൽ സീസണിനു രണ്ടു ദിവസമായി നടത്താൻ ഉദ്ദേശിക്കുന്ന ഓൾ സ്റ്റാർ മത്സരത്തിന് താരങ്ങളെ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് ക്ലബ്ബുകൾ. ഇതോടെ, ബിസിസിഐ തിരക്കിട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി. ഓൾ സ്റ്റാർ പോരാട്ടം ഐപിഎല്ലിനു ശേഷം നടത്താനുള്ള സാധ്യതയെക്കുറിച്ചും ബിസിസിഐ ചിന്തിക്കുന്നുണ്ട്.

ഐപിഎല്ലിലെ എട്ടു ടീമുകളെയും രണ്ടു പൂളുകളാക്കി തിരിച്ച് ഓരോ പൂളിൽനിന്നും പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ടീമുകൾ രൂപീകരിച്ചാണ് ഓൾ സ്റ്റാർ മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതനുസരിച്ച് മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് എന്നീ ടീമുകള്‍ ഒരേ പൂളിലാണ് ഉൾപ്പെടുന്നത്. ഇതോടെ വിരാട് കോലി, രോഹിത് ശർമ, എ.ബി. ഡിവില്ലിേയഴ്സ്, മഹേന്ദ്രസിങ് ധോണി തുടങ്ങിയ പ്രമുഖരെ ഒരേ ടീമിൽ കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളാണ് രണ്ടാമത്തെ പൂളിൽ ഉൾപ്പെടുന്നത്.

ക്രിക്കറ്റ് സംബന്ധമായ കാരണങ്ങൾക്കു പുറമെ ബിസിനസ് സംബന്ധമായ പ്രശ്നങ്ങളും ഉള്ളതിനാലാണ് പ്രമുഖ താരങ്ങളെ വിട്ടുനിൽകാൻ ക്ലബ്ബുകൾ മടിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങുന്ന താരങ്ങൾ ഐപിഎല്ലി‍ൽ അതാത് ടീമിന്റെ ജഴ്സിയാണ് അണിയേണ്ടതെന്ന് വിവിധ ക്ലബ്ബുകളുടെ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഓൾസ്റ്റാർ മത്സരത്തിനായി താരങ്ങൾ മറ്റു പരസ്യങ്ങളുള്ള ജഴ്സി ധരിക്കുന്നത് കരാറിന് വിരുദ്ധമാകുമെന്നാണ് ആക്ഷേപം.

പുതിയ സീസണിനു തൊട്ടുമുൻപായി ടീമിനെ പ്രമുഖ താരത്തെ വിട്ടുനൽകാൻ പറയുന്നത് എന്ത് വിഡ്ഢിത്തമാണെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു. ഇത്തരം മൽസരങ്ങളിൽ താരങ്ങൾക്ക് പരുക്കേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സീസണിനു തൊട്ടുമുൻപുള്ള അതിപ്രധാനമായ പരിശീലന സെഷൻ ഈ താരങ്ങൾക്കു നഷ്ടമാകും. മാത്രമല്ല, അനാവശ്യ യാത്രകളും ഇതിന്റെ ഭാഗമായി വരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന് ഐപിഎല്ലിനായി ഒരുമിക്കുന്ന താരങ്ങൾക്ക് ഒരുമിച്ചുള്ള പരിശീലനത്തിനും ടീം രൂപീകരണത്തിനും അല്ലെങ്കിൽത്തന്നെ സമയം തികയുന്നില്ലെന്ന് വിവിധ ക്ലബ്ബുകൾ ചൂണ്ടിക്കാട്ടുന്നു.

English Summary: Franchises wary of releasing players for All-Star IPL game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com