ഔട്ടെന്ന് ഷാർദൂൽ, സംശയത്തിൽ കോലി; ചെഹൽ വന്നു, പ്രശ്നം തീർന്നു
Mail This Article
ഹാമിൽട്ടൻ∙ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റവും നിർണായകമായ ഘടകമാണ് ഡിആർഎസ് എന്ന ഡിസിഷൻ റിവ്യൂ സിസ്റ്റം. ഏകദിന ക്രിക്കറ്റിൽ ഒരു ടീമിന് ഒരു ഇന്നിങ്സിൽ ഒരു തവണ മാത്രമാണ് ഡിആർഎസ് പോകാന്‍ അനുമതിയുള്ളത്. അംപയറുടെ തീരുമാനത്തിനെതിരെ പോയി അതു തെറ്റായാൽ ടീമിന്റെ തുടർന്നുള്ള ഡിആർഎസ് അവസരങ്ങളും നഷ്ടമാകും. ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഡിആർഎസ് നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യൻ ക്യാപ്റ്റനെ സഹായിച്ചത് സ്പിൻ ബോളർ യുസ്‍വേന്ദ്ര ചെഹലിന്റെ ഇടപെടലായിരുന്നു.
ന്യൂസീലന്‍ഡ് ബാറ്റിങ്ങിനിടെ ഷാർദൂൽ ഠാക്കൂർ എറിഞ്ഞ മൂന്നാം ഓവറിലായിരുന്നു സംഭവം. പന്ത് കിവീസ് ഓപ്പണർ മാർട്ടിൻ ഗപ്ടിലിന്റെ പാഡിൽ തട്ടിയതും ഷാർദൂൽ ഠാക്കൂർ ഔട്ടിനായി ഓൺ ഫീൽഡ് അംപയർക്കു നേരെ അപ്പീൽ ചെയ്തു. എന്നാൽ ഔട്ട് അനുവദിച്ചില്ല. തുടർന്ന് വിരാട് കോലിയും ഷാർദൂലുമായി ചർച്ചകൾ നടത്തി. ഇതിനിടെയാണ് ഇടപെടലുമായി ചെഹൽ എത്തിയത്. ഡിആർഎസിനു പോകുന്നതിന് ഠാക്കൂറിന് താൽപര്യമുണ്ടായിരുന്നെങ്കിലും ആശയക്കുഴപ്പത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ കോലി. ആത്മവിശ്വാസം പ്രകടിപ്പിക്കാതിരുന്ന ചെഹലിന്റെ അഭിപ്രായം കൂടി കണക്കിലെടുത്തു കോലി റിവ്യുവിന് പോയില്ല. തീരുമാനം ശരിയായിരുന്നെന്നു പിന്നീടു ദൃശ്യങ്ങളിലും വ്യക്തമായി.
ഡിആർഎസ് പോകുന്നതിൽ ധോണിയുടെ മികവിനു സമാനമായിരുന്നു ചെഹലിന്റെ നീക്കമെന്നാണു സമൂഹമാധ്യമങ്ങളിൽ ചില ക്രിക്കറ്റ് ആരാധകർ പ്രതികരിച്ചത്. മത്സരത്തിൽ 79 റൺസുമായി ന്യൂസീലൻഡിന്റെ ടോപ് സ്കോററായാണു ഗപ്ടിൽ മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ ഹെൻറി നിക്കോൾസിനൊപ്പം ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഷാർദൂൽ ഠാക്കൂറും കെ.എൽ. രാഹുലും നടത്തിയ റൺ ഔട്ട് നീക്കത്തിലാണ് ഗപ്ടിൽ പുറത്തായത്. മത്സരം കിവീസ് 22 റൺസിന് ജയിച്ചു.
രണ്ടാം ഏകദിനത്തില്‍ മോശമല്ലാത്ത പ്രകടനമാണ് ചെഹൽ പുറത്തെടുത്തത്. ഹെൻറി നിക്കോൾസിനെ പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത് ചെഹലാണ്. പിന്നീട് മാർക് ചാപ്മാനെയും ടിം സൗത്തിയെയും വീഴ്ത്തി ചെഹൽ വിക്കറ്റ് നേട്ടം മൂന്നാക്കി. 10 ഓവറുകളിൽനിന്ന് 58 റൺസാണു താരം വിട്ടുകൊടുത്തത്.
English Summary: Yuzvendra Chahal helps Virat Kohli opt out of an incorrect DRS call