ADVERTISEMENT

പതിമൂന്നാമത് അണ്ടർ–19 ക്രിക്കറ്റ് ലോകകപ്പിന് കൊടിയിറങ്ങുമ്പോൾ ഇപ്പോൾ ന്യൂസീലൻഡിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ടീമിലെ മിക്ക താരങ്ങളും ‘കുട്ടി ക്രിക്കറ്റിൽ’ ഒരുകാലത്ത് സജീവസാന്നിധ്യം അറിയിച്ചവരാണ്. നായകൻ വിരാട് കോലിക്ക് കഴിഞ്ഞ വർഷം ലോകകപ്പ് ഉയർത്താനായില്ലെങ്കിലും 12 വർഷം മുൻപ്,  2008ൽ മറ്റൊരു ലോകകപ്പ് ഏറ്റുവാങ്ങിയ നായകനാണ് അദ്ദേഹം. മലേഷ്യയിലെ ക്വാലലംപുരിൽ അരങ്ങേറിയ ഏഴാമത് അണ്ടർ–19 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയിൽ തോൽപിച്ച് ഇന്ത്യ കിരീടം ചൂടുമ്പോൾ കോ‍ലിയായിരുന്നു നായകൻ. ഈ നേട്ടത്തോടെ കോലിക്കായി ഇന്ത്യൻ ക്രിക്കറ്റിന്റെ വാതിലുകൾ തുറക്കപ്പെട്ടു. ടീമിൽ സ്ഥിരം സാന്നിധ്യമാവുകയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനും നായകനുമായി വളരുകയും ചെയ്തു. അങ്ങനെ അണ്ടർ 19 ലോകകപ്പിലും ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയെ നയിച്ച ഏക നായകൻ എന്ന ബഹുമതിയും കോഹ്‍ലിയുടെ പേരിലായി. അന്ന് ടീമിലുണ്ടായിരുന്ന മറ്റൊരാളാണ് രവീന്ദ്ര ജഡേജ. 2006ലും ജഡേജ ടീമിലുണ്ടായിരുന്നു. 

2018 അണ്ടർ 19 ലോകകപ്പ് ഏറ്റുവാങ്ങിയ പ്രിഥ്വി ഷാ ഇപ്പോൾ ടീം ഇന്ത്യയുടെ ഓപ്പണറാണ്. മറ്റൊരു ഓപ്പണറായ മായങ്ക് അഗർവാൾ 2010ലെ കുട്ടി ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഇന്ന് ടീം ഇന്ത്യയുടെ നെടുന്തൂണായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ. രാഹുലും അന്ന് മായങ്കിനൊപ്പമുണ്ടായിരുന്നു. ഇപ്പോൾ മികച്ച ഫോമിൽ കളിക്കുന്ന ശ്രയസ് അയ്യർ 2014 ൽ ലോകകപ്പ് കളിച്ച താരമാണ്. ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവും അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടെസ്റ്റ് ടീമിൽ സ്ഥാനം നേടിയ ഏതാനും താരങ്ങളും കുട്ടിക്രിക്കറ്റ് ലോകകപ്പിലൂടെ പേരെടുത്തവരാണ്. വിക്കറ്റ് കീപ്പറായി തിരികെയെത്തിയ ഋഷഭ് പന്ത് 2016ൽ അണ്ടർ 19 ലോകകപ്പ് കളിച്ചിട്ടുണ്ട്. ശുഭ്മാൻ ഗിൽ കഴിഞ്ഞ തവണ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായിരുന്നു. അന്ന് മാൻ ഓഫ് ദ് സീരീസ് പട്ടവും ഗില്ലിനായിരുന്നു. ചേതേശ്വര്‍ പൂജാര 2006ൽ ടൂർണമെന്റിലെ താരമായിരുന്നു. ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട ഹനുമ വിഹാരി 2012 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നു. 

ന്യൂസീലൻഡ് പര്യടനത്തിൽ ട്വന്റി20 കളിച്ച ഏതാനും താരങ്ങളും  അണ്ടർ 19 ലോകകപ്പ് കളിച്ചിട്ടുണ്ട്. ഉപനായകൻ രോഹിത് ശർമ ഇന്ത്യ രണ്ടാം സ്ഥാനം നേടിയ 2006 ടീമിൽ ബാറ്റ്സ്മാനായിരുന്നു. വാഷിങ്ടൻ സുന്ദർ 2016ൽ ലോകകപ്പ് കളിച്ചു. മനീഷ് പാണ്ഡെ 2008ൽ കളിച്ച താരമാണ്. കിവീസിനെതിരെ കളിച്ച  സഞ്ജു സാംസണും ലോകകപ്പിൽ സാന്നിധ്യമറിയിച്ച താരമാണ്. സഞ്ജു സാംസൺ 2014 ലോകകപ്പ് അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്‌റ്റൻ ആയിരുന്നു. അന്ന് കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരൻ സഞ്ജുവാണ് (267 റൺസ്, 3 അർധസെഞ്ചുറി– പാക്കിസ്‌ഥാനെതിരെ 68, സ്‌കോട്‌ലൻഡിനെതിരെ ഏഴ്, പാപ്പുവ ന്യൂഗിനിയ്‌ക്കെതിരെ 85, ഇംഗ്ലണ്ടിനെതിരെ 0, ശ്രീലങ്കയ്‌ക്കെതിരെ 40, വെസ്‌റ്റ് ഇൻഡീസിനെതിരെ 67). 

ക്യാപ്‌റ്റൻ വിജയ് സോളിന് വിലക്കു നേരിട്ടപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യൻ ടീമിനെ നയിച്ചതും സഞ്‌ജുവാണ്. അന്ന് 76 റൺസിനു ശ്രീലങ്കയെ ഇന്ത്യ തോൽപിക്കുകയും ചെയ്തു. പരുക്കുമൂലം കിവീസിനെതിരെ കളിക്കാനാവാതെപോയ ശിഖർ ധവാൻ 2004 ലോകകപ്പിലെ മാൻ ഓഫ്് ദ് സീരീസായിരുന്നു.

English Summary: Under 19 World Cup Stars in Indian Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com