ADVERTISEMENT

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 ലോകകപ്പ് ഫൈനലിനൊടുവിൽ ഇന്ത്യൻ താരങ്ങളിലൊരാൾ ബംഗ്ലാ താരത്തെ കായികമായി ‘കൈകാര്യം’ ചെയ്യാൻ ശ്രമിക്കുന്നതിലേക്കു പോലും നയിച്ച സംഭവവികാസങ്ങൾക്കു പിന്നാലെ ബംഗ്ലദേശ് താരങ്ങളുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ നായകൻ പ്രിയം ഗാർഗ്. തീർത്തും വൃത്തികെട്ട രീതിയിലാണ് ബംഗ്ലാ താരങ്ങൾ മത്സരശേഷം പെരുമാറിയതെന്ന് ഇന്ത്യൻ നായകൻ ആരോപിച്ചു. മത്സരം ജയിച്ചതിനു പിന്നാലെ മതിമറന്ന് മൈതാനത്തേക്ക് കുതിച്ചെത്തിയ ബംഗ്ലദേശ് താരങ്ങളും ഇന്ത്യൻ താരങ്ങളും അവിടെവച്ച് ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് ഇന്ത്യൻ നായകൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

നാലു തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇന്ത്യയെ മൂന്നു വിക്കറ്റിന് തകർത്താണ് ബംഗ്ലദേശ് യുവനിര അവരുടെ കന്നി ലോകകിരീടം സ്വന്തമാക്കിയത്. ആവേശകരമായ ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 177 റൺസിനു പുറത്താവുകയായിരുന്നു. മഴനിയമപ്രകാരം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 46 ഓവറിൽ 170 റൺസായി പുനർനിശ്ചയിച്ചെങ്കിലും ക്യാപ്റ്റൻ അക്ബർ അലിയും (77 പന്തിൽ പുറത്താകാതെ 43) ഓപ്പണർ‍ പർവേസ് ഹുസൈനും (79 പന്തിൽ 47) ചേർന്ന് ബംഗ്ലദേശിനെ വിജയത്തിലെത്തിച്ചു.

മത്സരത്തിലുടനീളം ഓസ്ട്രേലിയൻ താരങ്ങളെപ്പോലുള്ള ‘സ്ലെഡ്ജിങ്ങാണ്’ ബംഗ്ലദേശ് താരങ്ങൾ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കെതിരെ നടത്തിയത്. ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാം ഓവറിൽ ഓപ്പണർ ദിവ്യാൻഷ് സക്സേന അടിച്ചിട്ട പന്ത് തിരികെ സക്സേനയ്ക്കുനേരെ അപകടകരമായി എറിഞ്ഞ ബംഗ്ലാ പേസർ തൻസിം ഹസൻ ഷാക്കിബിൽ തുടങ്ങുന്നു മത്സരത്തിലെ സംഘർഷ നിമിഷങ്ങൾ. ഇതിനുശേഷം സക്സേനയെ നോക്കി തൻസിം ഹസൻ എന്തോ പറയുകയും ചെയ്തു. പിന്നീൽ ഇന്ത്യൻ ഇന്നിങ്സിന് നങ്കൂരമിട്ട ഓപ്പണർ യശ്വസി ജയ്‌സ്വാൾ‌ പുറത്തായപ്പോൾ ‘യാത്രയയപ്പ്’ നൽകിയ ഷോറിഫുൽ ഇസ്‍ലാമിന്റെ പ്രവർത്തിയും രംഗം കലുഷിതമാക്കി.

ബംഗ്ലദേശ് ബാറ്റിങ്ങിനിറങ്ങിയപ്പോൾ അനാവശ്യ അപ്പീലുകളിലൂടെ ഇന്ത്യൻ താരങ്ങളും അമിതാവേശം കാട്ടി.  ഈ വാക്പോരാണ് മത്സരത്തിനൊടുവിൽ കയ്യാങ്കളിയുടെ വക്കിലെത്തിയത്. മത്സരം ജയിച്ച്, പിച്ചിലേക്ക് ഓടിയെത്തിയപ്പോഴും ബംഗ്ല താരങ്ങൾ മോശം വാക്കുകൾ ഇന്ത്യൻ താരങ്ങൾക്കു നേരെ പ്രയോഗിച്ചു. സഹികെട്ട ഇന്ത്യൻ താരങ്ങളിലൊരാൾ ബംഗ്ല താരത്തെ നേരിടാൻ ഒരുങ്ങിയെങ്കിലും പരിശീലകൻ പരസ് മാംബ്രെ ഇടപെട്ടു രംഗം ശാന്തമാക്കി.

മത്സരശേഷം സംസാരിക്കുമ്പോഴാണ് ബംഗ്ലദേശ് താരങ്ങളുടെ വിജയാവേശം അതിരുവിട്ടതായി പ്രിയം ഗാർഗ് ആരോപിച്ചത്. ‘ഞങ്ങൾ ഈ മത്സരത്തെ അതിന്റേതായി രീതിക്കു മാത്രമേ എടുത്തിട്ടുള്ളൂ. വിജയവും പരാജയവും മത്സരത്തിന്റെ ഭാഗമാണ്. ചിലപ്പോള്‍ നാം ജയിക്കും. മറ്റുചിലപ്പോൾ തോൽക്കും. പക്ഷേ, ബംഗ്ലദേശ് താരങ്ങളുടെ പെരുമാറ്റം അസഹനീയമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലായിരുന്നു. എന്നിരുന്നാലും കൂടുതൽ കുഴപ്പങ്ങളില്ലാതെ എല്ലാം അവസാനിച്ചല്ലോ’ – പ്രിയം ഗാർഗ് പറഞ്ഞു.

തുടർന്ന് സംസാരിച്ച ബംഗ്ലദേശ് നായകൻ അക്ബർ അലി, സഹതാരങ്ങളുടെ പ്രവർത്തിയിൽ ക്ഷമചോദിച്ചു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കളത്തിൽ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എതിർ ടീമിലെ താരങ്ങളോട് കുറച്ചുകൂടി ബഹുമാനത്തോടെ പെരുമാറാൻ പഠിക്കേണ്ടതുണ്ടെന്നും അക്ബർ അലി തുറന്നുസമ്മതിച്ചു.

‘എന്താണ് സംഭവിച്ചതെന്ന് സത്യത്തിൽ എനിക്കു മനസ്സിലായില്ല. അതേക്കുറിച്ച് ആരോടും ചോദിച്ചുമില്ല. പക്ഷേ ഫൈനൽ മത്സരങ്ങളുടെ സമ്മർദ്ദത്തിൽ വൈകാരികമായി പ്രതികരിക്കുന്ന സ്വാഭാവികമാണ്. മത്സരത്തിലെ ചില നിർണായക നിമിഷങ്ങളിൽ താരങ്ങളുടെ പെരുമാറ്റം കൈവിട്ടുപോയിട്ടുണ്ട്. പക്ഷേ, ഏതുതരം സന്ദർഭത്തിലും എതിരാളികളോടും ക്രിക്കറ്റിനോടും ബഹുമാനം കാട്ടാൻ ഞങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു’ – അക്‌ബർ അലി പറഞ്ഞു.

കളത്തിലെ ഇന്ത്യ–ബംഗ്ലദേശ് വൈരവും പ്രശ്നങ്ങൾക്കു കാരണമായെന്ന് അക്ബർ പറഞ്ഞു. ‘ലോകകപ്പ് ഫൈനലിനു മുന്നോടിയായി ഏഷ്യാകപ്പ് ഫൈനലിൽ ഞങ്ങളെ ഇന്ത്യ തോൽപ്പിച്ചിരുന്നു. തീർച്ചയായും ഇക്കുറി പകരം വീട്ടിയപ്പോൾ അതിന്റെ ആവേശമാണ് കളിക്കാർ പ്രകടിപ്പിച്ചത്. ഇതൊന്നും മൈതാനത്ത് സംഭവിച്ച കാര്യങ്ങൾക്കുള്ള ന്യായീകരണമല്ലെന്നറിയാം. അതിന് ടീമിന്റെ പേരിൽ ഞാൻ ക്ഷമ ചോദിക്കുന്നു’ – അക്ബർ അലി പറഞ്ഞു.

English Summary: Priyam Garg says reaction from Bangladesh players 'dirty', Akbar Ali apologises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com