ADVERTISEMENT

കൗമാരക്കാരുടെ ലോകകപ്പ് എന്നു വിശേഷിപ്പിക്കാവുന്ന അണ്ടർ– 19 ലോകകപ്പിൽ കളിച്ച ‘കുട്ടി’കളിൽ പലരും വളർന്ന് പിന്നീട് ലോകമറിയുന്ന താരങ്ങളായി. കാലാകാലങ്ങളിൽ ടീം ഇന്ത്യയും അവരെ സ്വീകരിച്ചു. ഓരോ ടൂർണമെന്റിലും പ്രതിഭ തെളിയിച്ചവർ പിന്നീട്  ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമായി. മിക്കവരും ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളിലെത്തി. ചിലർ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായി ഇരട്ടനേട്ടം സ്വന്തമാക്കി. അണ്ടർ 19 ലോകകപ്പ് സംഭാവന ചെയ്ത ടീം ഇന്ത്യയെ പരിചയപ്പെടാം....... 

യൂത്ത് ലോകകപ്പ് എന്ന പേരിൽ 1988ൽ ഓസ്ട്രേലിയയിൽ നടന്ന ആദ്യ ലോകകപ്പിൽ ഇന്ത്യ പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്തായിരുന്നു. 1983ൽ ലോകകപ്പും 1985ൽ റോത്‍മാൻസ് കപ്പ്, ഷാർജ കപ്പ്, ലോകക്രിക്കറ്റ് ചാംപ്യൻഷിപ്പ് എന്നിവയൊക്കെ കപിൽദേവിന്റെയും സുനിൽ ഗാവസ്കറിന്റെയും നേതൃത്വത്തിൽ നേടിയെങ്കിലും ഇന്ത്യയുടെ കുട്ടിത്താരങ്ങൾക്ക് പക്ഷേ കാലിടറി. പ്രഥമ ടൂർണമെന്റിൽ ഇന്ത്യയെ നയിച്ചത് തമിഴ്നാട്ടിൽനിന്നുള്ള എം. സെന്തിൽനാഥനായിരുന്നു. അദ്ദേഹത്തിന് പിന്നീട് ഇന്ത്യൻ ടീമിലെത്താൻ കഴിഞ്ഞില്ലെങ്കിലും തന്റെ ടീമിലെ ഒരുപിടി താരങ്ങൾ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായി. വെങ്കിടപതി രാജു, നരേന്ദ്ര ഹിർവാനി എന്നിവർ ഇന്ത്യൻ സ്പിൻമാരുടെ പട്ടികയിൽ ഇടംപിടിച്ചു. അതേ വർഷം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഹിർവാനി നേടിയത് സമാനതകളില്ലാത്ത നേട്ടം. വെസ്റ്റി‍ൻഡീസിനെതിരെ ചെന്നൈയിൽ തന്റെ അരങ്ങേറ്റ ഇന്നിങ്സിൽ എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം ഹിർവാനി കാഴ്ചവച്ചു. അരങ്ങേറ്റത്തിലെ മികച്ച ബോളിങ് എന്ന റെക്കോർഡ് ഇന്നും അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഹിർവാനിയുടെ പേരിലാണ് (33.5–6–136–16). അതേ ടീമിൽനിന്ന് മറ്റു മൂന്നുപേർകൂടി ഇന്ത്യൻ ടീമിലെത്തി– പ്രവീൺ ആംറെ, നയൻ മോംഗിയ, സുബ്രതോ ബാനർജി. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി കുറിച്ച് ആംറെയും വ്യത്യസ്തനായി. 

1998ൽ നടന്ന രണ്ടാം ടൂർണമെന്റിൽ ലോകകപ്പിന്റെ പേരുതന്നെ മാറി; അണ്ടർ 19 ലോകകപ്പ്. ഇക്കുറി ഇന്ത്യ കളത്തിലിറക്കിയ ഒരുപിടി കളിക്കാർ പിന്നീട് പേരും പെരുമയും നിലനിർത്തി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്, സ്പിന്നർ ഹർഭജൻ സിങ്, മുഹമ്മദ് കൈഫ്, ലക്ഷ്മിരത്തൻ ശുക്ല, റിതീന്ദർ സിങ് സോധി തുടങ്ങിയവർ ഈ ലോകകപ്പിന്റെ കണ്ടുപിടുത്തങ്ങളായിരുന്നു. നല്ല ബാറ്റ്‌സ്‌മാൻ, കൃത്യതയുള്ള ബോളർ, ബാറ്റിങ്‌നിരയുടെ പേടിസ്വപ്‌നമായ ഫീൽഡർ എന്നീ വിശേഷണങ്ങളെല്ലാമുള്ള സോധിയുടെ കരിയർ പക്ഷേ 18 ഏകദിനങ്ങളിലൊതുങ്ങി. അമിത് ഭണ്ഡാരി രണ്ട് ഏകദിനങ്ങൾ കളിച്ചു.

കുട്ടി ക്രിക്കറ്റിൽ ഇന്ത്യ ആദ്യമായി കിരീടം ചൂടിയത് 2000ലാണ്, ശ്രീലങ്കയിൽവച്ച്. അന്ന് ഫൈനലിൽ ആതിഥേയരെ തോൽപ്പിച്ച് കിരീടം ഏറ്റുവാങ്ങിയത് മുഹമ്മദ് കൈഫാണ്. ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവരാജ് സിങ്. പിന്നീട് 2011 ഏകദിന ലോകകപ്പ്, 2007 ട്വന്റി20 ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടമായി യുവി. ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് പട്ടമണിഞ്ഞത് റിതീന്ദർ സോധി. അജയ് രാത്ര, വേണുഗോപാൽ റാവു എന്നീ താരങ്ങളും ഇന്ത്യൻ ടീമിലെത്തി. 

2002ൽ ലോകകപ്പ് കളിച്ച ടീമിൽ പ്രശസ്തിയുടെ കൊടിമുടി കയറിയവർ മൂന്നു പേരാണ്: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പാർഥിവ് പട്ടേൽ, ഓൾറൗണ്ടർ ഇർഫാൻ പഠാൻ, റോജർ ബിന്നിയുടെ മകൻ സ്റ്റുവാര്‍ട്ട് ബിന്നി. 2004 ലോകകപ്പിൽ ഇന്ത്യയെ നയിച്ച അമ്പാട്ടി റായുഡു ടെസ്റ്റ് ഒഴികെയുള്ള ഫോർമാറ്റുകളിൽ ഇന്ത്യയ്ക്കായി കളിച്ചു. ദിനേഷ് കാർത്തിക്, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ, സുരേഷ് റെയ്ന, ആർ.പി. സിങ് എന്നിങ്ങനെ ഒരുപിടി താരങ്ങൾ പിന്നീട് ഇന്ത്യൻ ടീമിലെത്തി. ധവാനായിരുന്നു അന്ന് മാൻ ഓഫ് ദ് സീരീസ്. 2006ലെ ടീമിലുണ്ടായിരുന്നവരാണ് സൂപ്പർ ഹിറ്റ്മാനായി മാറിയ രോഹിത് ശർമ, ചേതേശ്വർ പൂജാര, പിയൂഷ് ചൗള, രവീന്ദ്ര ജഡേജ എന്നിവർ.

ഇന്ത്യ പിന്നീട് ഈ വിഭാഗത്തിൽ ലോകകപ്പ് നേടുന്നത് 2008ലാണ്. അന്നത്തെ നായകനായ വിരാട് കോലി പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായി. രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ എന്നിവർ പേരെടുത്തപ്പോൾ അഭിനവ് മുകുന്ദ്, സിദ്ധാർഥ് കൗൾ, സൗരഭ് തിവാരി എന്നിവരുടെ കരിയർ ഏതാനും മൽസരങ്ങളിലൊതുങ്ങി. 2010ൽ ആറാം സ്ഥാനത്തേക്ക് ഇന്ത്യ കൂപ്പുകുത്തിയെങ്കിലും കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ എന്നിവർ ഇന്ത്യൻ ടീമിലെത്തി. ജയ്ദേവ് ഉനദ്കടിന്റെ കരിയർ ഒരു ടെസ്റ്റിലും ഏഴ് ഏകദിനങ്ങളിലും ഒതുങ്ങിപ്പോയി. ന്യൂസീലൻഡിനെതിരെയുള്ള ടെസ്റ്റ് ടീമിൽ ഇടംനേടിയ ഹനുമ വിഹാരി 2012 ലോകകപ്പ് കളിച്ച താരമാണ്. 

2014 ലോകകപ്പ് കളിക്കാൻ ഒരു മലയാളിയുണ്ടായിരുന്നു: വൈസ് ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ. അന്നു മികച്ച ഫോമിലായിരുന്ന സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോററും. ആ ടൂർണമെന്റിലൂടെ വളർന്ന താരമാണ് ശ്രേയസ് അയ്യർ. കുൽദീപ് യാദവും ഈ ടീമിലുണ്ടായിരുന്നു. പിന്നീട് ഇന്ത്യയ്ക്കു കളിച്ച രണ്ടുപേർ 2016 ലോകകപ്പിന്റെ ഭാഗമായിരുന്നു; ഋഷഭ് പന്തും വാഷിങ്ടൻ സുന്ദറും. 2018nd] ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ പ്രിഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവർ ഇപ്പോൾ ന്യൂസിലൻഡിലുണ്ട്.

പ്രിയം ഗാർഗിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം പ്രതിഭകൾക്കായും ടീം ഇന്ത്യയുടെ വാതിലുകൾ തുറക്കപ്പെടുമെന്ന് ഉറപ്പ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ കൗമാര ഇന്ത്യയ്ക്ക് ഇത് അഭിമാനനിമിഷം. ഓപ്പണർ യശസ്വി ജയ്‌സ്വാൾ, വൈസ് ക്യാപ്റ്റൻ ധ്രുവ് ജുറൽ, ഓൾറൗണ്ടർ സിദ്ധേഷ് വീർ, ദിവ്യാംഷ് സക്സേന, പേസർമാരായ കാർത്തിക് ത്യാഗി, ആകാശ് സി‌ങ്, ലെഗ് സ്പിന്നർ രവി ബിഷ്ണോയി എന്നിവരെയൊക്കെ ഭാവിയിൽ ഇന്ത്യൻ ജഴ്സിയിൽ കാണാം.

English Summary: Under 19 World Cup Stars in Indian Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com