ADVERTISEMENT

മെൽബൺ∙ വിജയത്തിലേക്കുള്ള കുതിപ്പിൽ അപ്രതീക്ഷിത ബാറ്റിങ് തകർച്ചയിലൂടെ വിക്കറ്റുകൾ കൂട്ടത്തോടെ നിലംപൊത്തിയതോടെ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് 11 റൺസിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണെടുത്തത്. ഇന്ത്യ 20 ഓവറിൽ 144 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെസ് ജൊനാസനാണ് ഇന്ത്യയെ തകർത്തത്. ഇംഗ്ലണ്ടായിരുന്നു പരമ്പരയിലെ മൂന്നാമത്തെ ടീം.

156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ സ്മൃതി മന്ഥനയുടെ അർധസെഞ്ചുറിക്കരുത്തിൽ ഒരു ഘട്ടത്തിൽ ശക്തമായ നിലയിലായിരുന്നു. 14.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിലായിരുന്നു. ഏഴു വിക്കറ്റും 35 പന്തും ബാക്കിനിൽക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 41 റൺസ് മാത്രം. എന്നാൽ, വെറും 29 റൺസിനിടെ ശേഷിച്ച ഏഴു വിക്കറ്റും നഷ്ടമാക്കി ഇന്ത്യ തോൽവിയിലേക്കു കൂപ്പുകുത്തി.

15–ാം ഓവറിന്റെ രണ്ടാം പന്തിൽ സ്മൃതി മന്ഥനയെ മേഗൻ ഷൂട്ട് പുറത്താക്കിയതാണ് വഴിത്തിരിവായത്. മന്ഥന 37 പന്തിൽ 12 ഫോറുകൾ സഹിതം 66 റൺസെടുത്തു. മന്ഥന പുറത്തായതിനു പിന്നാലെ കൂട്ടത്തോടെ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ വനിതകൾ തോൽവി ഇരുന്നുവാങ്ങി. മന്ഥന കഴിഞ്ഞാൽ ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ 23 പന്തിൽ 17 റൺസെടുത്ത റിച്ച ഘോഷാണ്. ഇവർക്കു പുറമെ ഓപ്പണർ ഷെഫാലി വർമ (10), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (14), ദീപ്തി ശർമ (10), താനിയ ഭാട്യ (11) എന്നിവരും രണ്ടക്കം കണ്ടു.

നേരത്തെ, ഓപ്പണറായിറങ്ങി പുറത്താകാതെ അർധസെഞ്ചുറി നേടിയ ബേത് മൂണിയുടെ പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മൂണി 54 പന്തിൽ ഒൻപതു ഫോറുകളോടെ 71 റൺസെടുത്തു. ആഷ്‌ലി ഗാർഡ്‌നർ (24 പന്തിൽ 26), ക്യാപ്റ്റൻ മെഗ് ലാനിങ്ങ് (19 പന്തിൽ 26), റേച്ചൽ ഹെയ്ൻസ് (ഏഴു പന്തിൽ 18) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി ദീപ്തി ശർമ, രാജേശ്വരി ഗെയ്‌ക്‌വാദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summary: Australia Women vs India Women, Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com