ADVERTISEMENT

ഇന്ത്യയുടെ ഇടംകൈ വിസ്മയമാണ് അനീഷ് പി.രാജൻ. ജൻമനാ വലതു കൈപ്പത്തിയില്ലാത്ത അനീഷ്, കളിക്കളത്തിലിറങ്ങിയാൽ ഇടംകൈ കൊണ്ടുള്ള ഏറിൽ വിക്കറ്റുകൾ വായുവിൽ നൃത്തം ചെയ്യും. ഒറ്റക്കൈ കൊണ്ടു ബാറ്റെടുത്താൽ പന്തുകൾ ബൗണ്ടറി ലൈനിനു പുറത്തേക്കു പറക്കും. ഫീൽഡ് ചെയ്യാൻ ഇറങ്ങിയാൽ അനീഷിന്റെ ഇടതുകൈ വെട്ടിച്ച് ഒരു പന്തും ഉയരില്ല. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ടീം ജേതാക്കളായപ്പോൾ മാച്ച് വിന്നറുടെ റോളിലായിരുന്നു ഈ ഇടുക്കിക്കാരൻ. പരമ്പരയിൽ 11 വിക്കറ്റുകൾ നേടിയ അനീഷ് മികച്ച ബോളറായും 2 മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു.

ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയുള്ള ഫൈനലിൽ ഒരു വിക്കറ്റ് നേടിയ അനീഷ് 2 റൺഔട്ടുകളിൽ പങ്കാളിയായി. പിന്നീട് ഇംഗ്ലണ്ടും റെസ്റ്റ് ഓഫ് ദ് വേൾഡും തമ്മിൽ നടന്ന മത്സരത്തിലും റെസ്റ്റിനെ പ്രതിനിധീകരിച്ച് വിജയത്തിൽ പങ്കാളിയായി.

∙ നെഞ്ചിലെ യോർക്കർ

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ സഹോദരൻ സമീഷാണ് അനീഷിനെ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. വലതു കൈ ഇല്ലെന്ന നിരാശയൊന്നും അനീഷിന് അന്നേ ഇല്ലായിരുന്നു. കളത്തിലിറങ്ങിയാൽ ക്രിക്കറ്റും ഫുട്ബോളും വോളിബോളും ടേബിൾ ടെന്നിസും വരെ അനീഷിനു വഴങ്ങും. ചെറിയ മത്സരങ്ങളിൽ പങ്കെടുത്ത് അനീഷ് തിളങ്ങിയപ്പോൾ വീട്ടുകാരും ഉറ്റസുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. 10–ാം ക്ലാസിനു ശേഷം തൊടുപുഴയ്ക്കു സമീപം മുതലക്കോടം സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് പരിശീലന ക്യാംപിൽ പങ്കെടുത്തതാണു വഴിത്തിരിവായത്.

റജിസ്ട്രേഷനായി കൗണ്ടറിലെത്തിയപ്പോൾ ഉണ്ടായ അനുഭവം വേദനിപ്പിച്ചു. വലതു കൈ ഇല്ലാത്ത അനീഷിനെ നോക്കി കൗണ്ടറിൽ ഇരുന്നയാൾ ഉറക്കെ പറഞ്ഞു: ‘നിനക്ക് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. അങ്ങോട്ട് മാറി നിൽക്കൂ...’’ അനീഷ് പോകാതെ നിന്നപ്പോൾ വീട്ടുകാരെ കൂട്ടിവരാൻ സംഘാടകർ പറഞ്ഞു. തൊടുപുഴയിൽ താമസിക്കുന്ന അച്ഛന്റെ ബന്ധുവിനെ കൂട്ടി വന്നപ്പോൾ നിവൃത്തിയില്ലാതെ അനീഷിനെ ക്യാംപിലെടുത്തു. ലെഫ്റ്റ് ആം സ്പിന്നിൽ എതിരാളിയെ ക്ലീൻ ബോൾഡാക്കി അനീഷ് വൈകല്യത്തെ തോൽപിച്ച് ക്രിക്കറ്റ് കരിയറിനു തുടക്കമിട്ടു.

∙ ക്രിക്കറ്റ് ‘എൻജിനീയർ’

പിന്നീടു കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽ ചേർന്നെങ്കിലും അനീഷിന്റെ മനസ്സിൽ ക്രിക്കറ്റ് മാത്രമായിരുന്നു. ക്രിക്കറ്റിനു പുറമേ ഫുട്ബോളും വോളിബോളും കളിച്ചു, കോളജ് ടീമിനെ നയിച്ചു. അണ്ടർ 17, 19 ജില്ലാ ക്രിക്കറ്റ് ടീമുകളിൽ ഇടംപിടിച്ചു. 2012ൽ ജൂനിയർ ടൂർണമെന്റിൽ മികച്ച ബോളറും മികച്ച കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ടു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലാണു പിന്നീടെത്തിയത്. 2017ൽ കേരളത്തിന്റെ ഫിസിക്കലി ചാലഞ്ച്ഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. മികച്ച പ്രകടനത്തിലൂടെ ദക്ഷിണ മേഖലാ ടീമിലേക്ക്.

ഹരിയാനയിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ 5 മത്സരങ്ങളിൽനിന്നു 10 വിക്കറ്റ് നേടി മികച്ച ബോളറും ഫീൽഡറുമായി. പിന്നീട് ബിസിസിഐയുടെ കീഴിൽ നടന്ന എ ഡിവിഷൻ ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നും പ്രകടനമാണ് അനീഷിനെ ശ്രദ്ധേയനാക്കിയത്. തുടർന്നാണ് ഇന്ത്യയുടെ ഫിസിക്കലി ചാലഞ്ച്ഡ് ടീമിന്റെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചത്. നിലവിൽ കേരളത്തിന്റെ ഫിസിക്കലി ചാലഞ്ച്ഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്.

∙ ഒന്നും അസാധ്യമല്ല

‘ദേ പോണു ഒറ്റക്കയ്യൻ’– പരിഹാസത്തിൽ പൊതിഞ്ഞ ഇൗ വാക്കുകളാണ് അനീഷിനെ ഉയരങ്ങളിലെത്തിച്ചത്. ഒന്നും അസാധ്യമല്ലെന്ന് അനീഷ് പറയുന്നു, തെളിയിക്കുന്നു. ബൈക്ക് പറത്തും. കാറോടിക്കും. ഇടുക്കി അണക്കെട്ടിന്റെ ആഴങ്ങളിലേക്ക് ഉൗളിയിട്ട് മീൻപിടിക്കും. തെങ്ങിൽ കയറും... എവിടെയും കട്ടയ്ക്കു നിൽക്കും ഈ ഇരുപത്തൊൻപതുകാരൻ.

‘ആരുടെ പരിഹാസവും ഞാൻ കാര്യമാക്കിയിട്ടില്ല. എല്ലാവരും ചെയ്യുന്നതിനെക്കാൾ മികച്ച പെർഫോമൻസ് പുറത്തെടുക്കണമെന്ന വാശി കുട്ടിക്കാലം മുതൽ എനിക്കുണ്ടായിരുന്നു. ഇന്ത്യൻ ജഴ്സി അണിയണമെന്നു മാത്രമായിരുന്നു ഉൗണിലും ഉറക്കത്തിലും എന്റെ ചിന്ത.’ ഇടുക്കി പാറേമാവ് പടീതറയിൽ പി.രാജന്റെയും കെ.കെ.ശ്യാമളയുടെയും 3 മക്കളിൽ ഇളയയാളാണ് അനീഷ് പി.രാജൻ. ആന്ധ്രയിൽ പരിശീലനത്തിലാണ് ഇപ്പോൾ.

Content highlights: Cricket, Anish Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com