ADVERTISEMENT

ഹാമിൽട്ടൻ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഓപ്പണിങ് ജോടിയെച്ചൊല്ലി തലപുകയ്ക്കുന്ന ഇന്ത്യയുടെ തലവേദന കൂട്ടി പരിശീലന മത്സരത്തിന്റെ ആദ്യദിനം. പരുക്കേറ്റ് നാട്ടിലേക്കു മടങ്ങിയ രോഹിത് ശർമയ്ക്കു പകരം മായങ്ക് അഗർവാളിനൊപ്പം ആര് ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് തലപുകയ്ക്കുന്ന ഇന്ത്യയ്ക്കു മുന്നിലുള്ള സാധ്യതകൾ രണ്ടു പേരായിരുന്നു. യുവതാരങ്ങളായ പൃഥ്വി ഷായും ശുഭ്മാൻ ഗില്ലും. പൃഥ്വി ഷാ ഓപ്പണറായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി ഞെട്ടിച്ച താരമാണെങ്കിൽ, ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഗിൽ, ഇന്ത്യ എയ്ക്കായി ന്യൂസീലൻഡിൽ കഴിഞ്ഞ ദിവസം ഇരട്ടസെഞ്ചുറി സഹിതം നേടി മികവു കാട്ടിയ താരമാണ്. പക്ഷേ, ന്യൂസീലൻഡ് ഇലവനെതിരായ പരിശീലന മത്സരത്തിന്റെ ആദ്യ ദിനം ഇരുവരും ‘മത്സരിച്ച്’ പൂജ്യത്തിന് പുറത്തായതോടെ കളിമാറി. പൃഥ്വി ഷാ നാലു പന്തു നേരിട്ട് സം‘പൂജ്യ’നായപ്പോൾ, ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കായി. ഓപ്പണിങ്ങിൽ സ്ഥാനമുറപ്പുള്ള മായങ്ക് അഗർവാൾ ഒരു റണ്ണിനും പുറത്തായതോടെ ഇന്ത്യയുടെ ആശങ്കകൾ പൂർണം!

ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് കൂട്ടുകെട്ടിന്റെ അസ്ഥിരതയാണ് ഏറ്റവും വെല്ലുവിളിയായതെന്നിരിക്കെ, അതിലും വലിയ വെല്ലുവിളിയാണ് ടെസ്റ്റിലും കാത്തിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി കളിച്ച കഴിഞ്ഞ ഏഴു മത്സരങ്ങളും തുടർച്ചയായി ജയിച്ച ടീമാണ് ഇന്ത്യ. എല്ലാ മത്സരങ്ങളിലും ഇന്നിങ്സിനോ കുറ‍ഞ്ഞത് 200 റൺസിനോ ആണ് ഇന്ത്യ ജയിച്ചുകയറിയത്. മറുവശത്ത് ന്യൂസീലൻഡ് ആകട്ടെ, ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ഏറ്റുവാങ്ങിയാണ് കളത്തിലിറങ്ങുന്നത്.

ടെസ്റ്റിൽ ഇന്ത്യയുടെ സമീപകാല വിജയങ്ങളിലെല്ലാം ഏറ്റവും വലിയ പങ്കുവഹിച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത് ശർമയുടെ പരുക്കോടെ പൊളിഞ്ഞിരിക്കുന്നത്. ഒരുമിച്ച് ഓപ്പൺ ചെയ്യാൻ തുടങ്ങിയശേഷം രോഹിത് – മായങ്ക് അഗർവാൾ സഖ്യത്തോളം റൺസ് നേടിയ ഓപ്പണർമാർ സമകാലീന ക്രിക്കറ്റിലില്ല. 90നു മുകളിൽ ശരാശരി നിലനിർത്തിയാണ് ഇരുവരും ഒരുമിച്ച് റണ്ണടിച്ചുകൂട്ടിയിരുന്നത്.

രോഹിത് ശർമ പരുക്കേറ്റ് പിൻമാറിയതു മാത്രമല്ല ഇന്ത്യയെ വിഷമിപ്പിക്കുന്നത്. രോഹിത്തിനൊപ്പം ഉറച്ചുനിന്നിരുന്ന മായങ്ക് അഗർവാളിന്റെ മോശം ഫോം കൂടിയാണ്. ന്യൂസീലൻഡ് ഇലവനെതിരായ പരിശീലന മത്സരത്തിൽ 13 പന്തു മാത്രം നേരിട്ട അഗർവാൾ, ഒരു റണ്ണെടുത്താണ് പുറത്തായത്. ഏകദിനത്തിലെ മോശം ഫോമിന്റെ തുടർച്ചയായാണ് പരിശീലന മത്സരത്തിലും അഗർവാൾ പെട്ടെന്നുതന്നെ മടങ്ങിയത്. 32, 3, 1 എന്നിങ്ങനെയായിരുന്ന ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിൽ അഗർവാളിന്റെ സ്കോർ.

ഓപ്പണിങ്ങിൽ മിന്നുന്ന തുടക്കം കുറിച്ച് ഞെട്ടിച്ച ഷാ, പരിശീലന മത്സരത്തിൽ ആദ്യ ഓവറിൽത്തന്നെ പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയാണ്. നാലു പന്തു നേരിട്ട ഷാ പൂജ്യത്തിനു പുറത്തായപ്പോൾ, പകരം പരിഗണിക്കുന്ന ശുഭ്മാൻ ഗിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ സം‘പൂജ്യ’നായി. അതേസമയം, ഇന്ത്യ എയ്ക്കൊപ്പമുള്ള അവസാന മത്സരങ്ങളിൽ ന്യൂസീലൻഡ് മണ്ണിൽ മികച്ച പ്രകടനമായിരുന്നു ഗില്ലിന്റേത്. 83, പുറത്താകാതെ 204, 136 എന്നിങ്ങനെയാണ് ഇന്ത്യ എയ്ക്കായി അവസാനം കളിച്ച മത്സരങ്ങളിൽ ഗില്ലിന്റെ സ്കോർ. ഇവരിലാരാകും മായങ്കിനൊപ്പം ഓപ്പൺ ചെയ്യാൻ നിയോഗിക്കപ്പെടുക? കാത്തിരുന്നു കാണേണ്ടിവരും.

English Summary: Prithvi Shaw or Shubman Gill, and other questions India face ahead of warm-up game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com