നിരാശനാകാതെ ഫിറ്റ്നസും ബാറ്റിങ്ങും ശ്രദ്ധിക്കൂ: സഞ്ജുവിനോട് വെങ്കിടേഷ് പ്രസാദ്
Mail This Article
പാലക്കാട് ∙ ‘സഞ്ജു സാംസൺ നിരാശനാകരുത്. കെ.എൽ. രാഹുൽ കഴിഞ്ഞാൽ അടുത്തയാൾ സഞ്ജുവാണ്. ഋഷഭ് പന്തിനു മൂന്നാം സ്ഥാനമേ ഞാൻ നൽകൂ. ഫിറ്റ്നസ് നിലനിർത്തി ബാറ്റിങ്ങിലും കീപ്പിങ്ങിലും സഞ്ജു കഠിനാധ്വാനം ചെയ്യണം’, പറയുന്നത് ഇന്ത്യൻ പേസ് ബോളറും ബോളിങ് കോച്ചുമായിരുന്ന വെങ്കിടേഷ് പ്രസാദ്. പാലക്കാട്ട് കനറാ ബാങ്ക് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡപ്യൂട്ടി ജനറൽ മാനേജർ കൂടിയായ പ്രസാദ്.
∙ താങ്കൾ കളിച്ചിരുന്ന കാലത്ത് ഇന്ത്യയ്ക്കു താങ്കളും ശ്രീനാഥും മാത്രമായിരുന്നു പേസർമാർ. ഇന്നു ഫാസ്റ്റ് ബോളർമാരുടെ ഒരു നിര തന്നെയുണ്ട്?
പേസർമാർ ഇല്ലായിരുന്നെന്നു പറയാൻ പറ്റില്ല, ടീമിലെത്തുന്നവർക്കു സ്ഥിരതയുള്ള പ്രകടനം നടത്തി നിലനിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്നതാണു സത്യം. ഇപ്പോൾ താരങ്ങൾ ശാരീരിക ക്ഷമതയിൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണു പ്രധാന മാറ്റം. ബോളിങ്, ബാറ്റിങ്, ഫീൽഡിങ് തുടങ്ങി ഓരോ മേഖലയ്ക്കും പരിശീലകരെ ഏർപ്പെടുത്തിയതും ഗുണം ചെയ്തു. നാഷനൽ ക്രിക്കറ്റ് അക്കാദമിയും ഫാസ്റ്റ് ബോളർമാരെ വളർത്തിയെടുത്തത്തിനു പിന്നിലെ ശക്തിയാണ്.
∙ അണ്ടർ 19 ലോകകപ്പ് ഫൈനലിലെ തോൽവിയെക്കുറിച്ച്?
അണ്ടർ 19 കളികളിൽ ഫലത്തിനല്ല പ്രാധാന്യം കൊടുക്കേണ്ടത്. ഈ താരങ്ങളാണു നാളെ രാജ്യത്തിനായി കളിക്കേണ്ടത്, അവർക്കു വ്യത്യസ്ത സാഹചര്യങ്ങളെ നേരിടുന്നതു പഠിക്കാനുള്ള അവസരമാണിത്. മാത്രമല്ല, തോൽവിയിലും ജയത്തിലും എങ്ങനെ പെരുമാറണമെന്നും അവർ പഠിക്കേണ്ടിയിരിക്കുന്നു.
∙ കരിയറിൽ ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് ആരുടേതാണ്?
പേസർ ബോളറുടെ എല്ലാ ശക്തിയും പുറത്തെടുത്ത പന്തിലാണു 1996 ലോകകപ്പിൽ അമീർ സൊഹൈലിനെ പുറത്താക്കിയത്. വെസ്റ്റിൻഡീസ് പര്യടനത്തിലെ ഒരു ടെസ്റ്റിൽ ബ്രയൻ ലാറയെ രണ്ട് ഇന്നിങ്സിലും പുറത്താക്കിയതും പ്രിയപ്പെട്ടതാണ്.
English Summary: Venkatesh Prasad to Sanju Samson