ADVERTISEMENT

മെൽബൺ ∙ ‘അവളുടെ കണ്ണു നനഞ്ഞപ്പോൾ തകർന്നത് ഞാൻ ഉൾപ്പെടെ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ ഹൃദയമാണ് ’– വനിതാ ട്വന്റി20 ലോകകപ്പ് ഫൈനൽ പുരസ്കാരവേദിയിൽ നിറകണ്ണുകളോടെ എത്തിയ ഇന്ത്യൻ വനിതാ ടീമിലെ പുത്തൻ താരോദയം പതിനാറുകാരി ഷെഫാലി വർമയെക്കുറിച്ച് ഓസ്ട്രേലിയൻ പേസ് ബോളിങ് ഇതിഹാസം ബ്രറ്റ് ലീയുടെ വാക്കുകൾ. കരിയറിലെ ആദ്യ ഐസിസി ടൂർണമെന്റിൽ ഇത്രയും മനോഹരമായ പ്രകടനം കാഴ്ചവച്ച ഷെഫാലി നാളെയുടെ വാഗ്ദാനമാണെന്നും ടൂർണമെന്റിൽ പുറത്തെടുത്ത പ്രകടനത്തെക്കുറിച്ചോർത്ത് ഷെഫാലിക്ക് എന്നും അഭിമാനിക്കാമെന്നും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു വേണ്ടി എഴുതുന്ന കോളത്തിൽ ബ്രെറ്റ് ലീ കുറിച്ചു.

‘മത്സരത്തിനൊടുവിൽ ഷഫാലിയുടെ കണ്ണുനിറഞ്ഞപ്പോൾ സങ്കടം തോന്നി. പക്ഷേ, ഓസ്ട്രേലിയയിൽ നടന്ന ഈ ലോകകപ്പിലെ തന്റെ പ്രകടനത്തേക്കുറിച്ച് അഭിമാനിക്കുകയാണ് ഷഫാലി ചെയ്യേണ്ടത്. ആദ്യമായി ഇവിടെവന്ന് ആദ്യ ലോകകപ്പിൽത്തന്നെ ഇത്ര മികച്ച പ്രകടനം പുറത്തെടുത്തത് ഷഫാലിയുടെ മികവിന്റെ അടയാളമാണ്. ഇനിയും അവർ എത്രയോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നു’ – ബ്രെറ്റ് ലീ കുറിച്ചു.

‘ഈ അനുഭവത്തിൽനിന്ന് കുറേയേറെ കാര്യങ്ങൾ പഠിച്ചെടുക്കാൻ ഷഫാലിക്കാകും. അതിന്റെ കരുത്തിൽ ശക്തമായി തിരിച്ചുവരികയും ചെയ്യും. ജീവിതത്തിലെ ഇത്തരം നിമിഷങ്ങൾക്ക് ക്രിയാത്മകമായ രീതിയിൽ നിങ്ങളെ സ്വാധീനിക്കാനാകും. അടുത്ത തവണ ഇവിടെ വരുമ്പോൾ ഓസീസിനെതിരെ ഷഫാലി കൂറ്റൻ സ്കോർ കുറിച്ചാലും വിസ്മയിക്കാനില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ രാത്രി നിരാശാജനകമായിരുന്നു. എങ്കിലും ഇവിടംകൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ആരംഭിക്കുന്നേയുള്ളൂ’ – ലീ കുറിച്ചു.

ട്വന്റി20 ലോകകപ്പിൽ ആറാം തവണ ഫൈനൽ കളിക്കാനിറങ്ങിയ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് പരിചയക്കുറവാണ് തിരിച്ചടിയായതെന്നും ബ്രറ്റ് ലീ വിലയിരുത്തി. ഇന്ത്യയുടെ ആദ്യ ഫൈനലായിരുന്നു ഇത്. ഫൈനലിൽ ഓസീസ് ഓപ്പണർമാരായ ബെത്ത് മൂണിയും അലീസ ഹീലിയും നടത്തിയ പ്രകടനം തന്നെ 2003 പുരുഷ ഏകദിന ലോകകപ്പ് ഫൈനലിലെ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ പ്രകടനത്തെ ഓർമിപ്പിച്ചെന്നും ലീ പറഞ്ഞു.

അതേ സമയം, ഐസിസി വനിതാ ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഷെഫാലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയൻ ഓപ്പണർ ബെത്ത് മൂണിയാണ് പുതിയ ഒന്നാം റാങ്കുകാരി. ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഷെഫാലി കരിയറിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ സെമി ഫൈനൽ മത്സരം മഴമൂലം നഷ്ടമാവുകയും ഫൈനലിൽ നിറം മങ്ങുകയും ചെയ്തതോടെ ഷെഫാലി മൂന്നാം സ്ഥാത്തേക്കു വീണു. ടീം റാങ്കിങ്ങിൽ ചാംപ്യൻമാരായ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്. ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ് നയിക്കുന്ന ഐസിസി ലോകകപ്പ് ഇലവനിൽ ഇന്ത്യയിൽ നിന്നു പൂനം യാദവ് മാത്രമാണ് ഇടം പിടിച്ചത്.

English Summary: "Really Felt For Shafali Verma, Seeing Her In Tears Was Tough", Says Brett Lee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com