ADVERTISEMENT

കറാച്ചി∙ ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ്ങിൽ വിപ്ലവം സൃഷ്ടിച്ചത് ഇന്ത്യൻ താരം വീരേന്ദർ സേവാഗല്ലെന്ന് പാക്കിസ്ഥാൻ മുൻ താരം വസിം അക്രം. പ്രതിരോധമികവിന്റെ കളിയായ ടെസ്റ്റിൽ ഓപ്പണിങ്ങിന് ആക്രമണത്തിന്റെ മുഖം നൽകി വിപ്ലവം തീർത്തത് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണെന്ന് അക്രം അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ്ങിന് വ്യത്യസ്തമായൊരു മുഖം നൽകിയത് വീരേന്ദർ സേവാഗാണെന്ന് ഓസീസ് താരം ‍ഡേവിഡ് വാർണർ ഉൾപ്പെടെയുള്ളവർ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തിരുത്തുമായി വസിം അക്രത്തിന്റെ രംഗപ്രവേശം.

‘സേവാഗൊക്കെ ടെസ്റ്റ് കളിക്കാൻ തുടങ്ങുന്നതിനും മുൻപ്, ഓപ്പണിങ്ങിൽ വിപ്ലവം സൃഷ്ടിച്ച താരമാണ് ഷാഹിദ് അഫ്രീദി. അതും 199–2000 കാലഘട്ടം മുതൽ. അഫ്രീദിക്കെതിരെ ബോൾ ചെയ്യുന്നത് ഞാനാണെങ്കിൽപ്പോലും വിക്കറ്റെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും ഏതു നിമിഷവും പന്തുകൾ ബൗണ്ടറി കടക്കാമെന്ന മുൻകരുതലും എപ്പോഴുമുണ്ടാകും. പന്തിൻമേലുള്ള നമ്മുടെ നിയന്ത്രണം അൽപം നഷ്ടമായാൽപ്പോലും അത് അഫ്രീദി ബൗണ്ടറി കടത്തും’ – അക്രം പറഞ്ഞു.

1998ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് അഫ്രീദി ടെസ്റ്റ് ഓപ്പണറായി അരങ്ങേറിയത്. പിന്നീട് 1999–2000ൽ ഇന്ത്യയിൽ പര്യടനം നടത്തിയ പാക്കിസ്ഥാൻ ടീമിലേക്ക് ആദ്യം അഫ്രീദിയെ പരിഗണിച്ചിരുന്നില്ലെന്നും അക്രം വ്യക്തമാക്കി. എന്നാൽ, പിന്നീട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫ്രീദി ടെസ്റ്റ് ഓപ്പണറെന്ന നിലയിൽ പേരെടുക്കുന്നത് ആ പര്യടനത്തിലാണ്. ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിൽ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച അഫ്രീദി പാക്കിസ്ഥാന് 1–0 ലീഡ് നേടിക്കൊടുത്തു. പരമ്പര പാക്കിസ്ഥാൻ 2–1ന് നേടുകയും ചെയ്തു.

‘ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ഞാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാനെ വിളിച്ചു. അഫ്രീദിയെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. പക്ഷേ ചില സിലക്ടർമാർക്ക് ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അഫ്രീദിയെ ടീമിലെടുക്കണമെന്നും ഓപ്പണറാക്കണമെന്നും ആവശ്യപ്പെട്ടത് ഇമ്രാനാണ്’ – അക്രം വെളിപ്പെടുത്തി.

‘ചെന്നൈയിൽ അഫ്രീദിയുടെ ബാറ്റിങ് പ്രകടനം അത്യുജ്വലമായിരുന്നു. അനിൽ കുംബ്ലെയും സുനിൽ ജോഷിയും ഉൾപ്പെടെയുള്ള താരങ്ങള്‍ക്കെതിരെ അനായാസം സിക്സറുകൾ കണ്ടെത്തിയാണ് അഫ്രീദി സെഞ്ചുറിയിലെത്തിയത്’ – അക്രം ചൂണ്ടിക്കാട്ടി. ഈ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലാണ് അഫ്രീദി തകർത്തടിച്ചത്. 191 പന്തിൽ 21 ഫോറും മൂന്നു സിക്സും സഹിതം 141 റൺസെടുത്ത അഫ്രീദിയെ വെങ്കിടേഷ് പ്രസാദാണ് പുറത്താക്കിയത്.

അതേസമയം, ടെസ്റ്റ് ഫോർമാറ്റിൽ അധികകാലം തുടരാൻ അഫ്രീദിക്കായില്ല. കരിയറിലാകെ 27 ടെസ്റ്റുകൾ മാത്രം കളിച്ച അഫ്രീദി അഞ്ചു സെഞ്ചുറികളും നേടി. സേവാഗ് ആകട്ടെ, ഇന്ത്യയ്ക്കായി 104 ടെസ്റ്റുകൾ കളിച്ചു. രണ്ട് ട്രിപ്പിൾ സെഞ്ചുറികൾ ഉൾപ്പെടെ 23 സെ‍ഞ്ചുറികളും നേടി.

English Summary: Not Sehwag, It Was Afridi Who Redefined Opening in Test Cricket, Says Akram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com