സഹായിക്കുന്നതല്ലേ വലിയ കാര്യം, തുക നോക്കി ചോദ്യം ചെയ്യുന്നത് ശരിയല്ല: ഓജ
Mail This Article
ഹൈദരാബാദ്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഹായ ഹസ്തം നീട്ടുന്നവരെ, നൽകുന്ന സംഭാവനയുടെ വലിപ്പം നോക്കി വിമർശിക്കുന്നതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ രംഗത്ത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ആളുകൾ സന്നദ്ധരാകുന്നു എന്നതാണ് പ്രധാനം. അതിനിടെ അവർ നൽകുന്ന സംഭാവനയുടെ വലിപ്പം നോക്കി വിമർശിക്കുന്നത് ശരിയല്ലെന്ന് ഓജ ചൂണ്ടിക്കാട്ടി. ഒരു എൻജിഒയുടെ നേതൃത്വത്തിലുള്ള ക്രൗഡ് ഫണ്ടിങ്ങിന് മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി നൽകിയ ഒരു ലക്ഷം രൂപ കുറഞ്ഞുപോയെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. 800 കോടിയിലധികം രൂപ ആസ്തിയുള്ള ധോണി, ഇത്തരമൊരു സാഹചര്യത്തിൽ നൽകിയ ഒരു ലക്ഷം രൂപ തീരെ കുറഞ്ഞുപോയെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് ഓജയുടെ ട്വിറ്ററിലൂടെയുള്ള രംഗപ്രവേശമെന്നു കരുതുന്നു.
‘ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സഹായ ഹസ്തം നീട്ടി രംഗത്തെത്തുന്നവരെ നൽകുന്ന സംഭാവനയുടെ വലിപ്പത്തിന്റെ പേരിൽ ചോദ്യം ചെയ്യുന്നത് ശരിയല്ല. സഹായത്തെ സഹായമായി കാണുക. അത് അളക്കാൻ നിൽക്കരുത്. മറിച്ച് അവരോടു നന്ദി പ്രകാശിപ്പിക്കുകയാണ് ചെയ്യേണ്ടത്’ – പ്രഗ്യാൻ ഓജ ട്വിറ്ററിൽ കുറിച്ചു.
കൊറോണ വൈറസ് വ്യാപനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണാതീതമായി തുടരുന്നതിനിടെ സംഭാവനകളുമായി ഒട്ടേരെ കായിക താരങ്ങളും സംഘടനകളുമാണ് രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ഇന്ന് സഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇവർ തുക വെളിപ്പെടുത്തിയുമില്ല. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന നൽകുമെന്നാണ് ഇവർ അറിയിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് ബിസിസിഐ 51 കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരുന്നു. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സുരേഷ് റെയ്ന, അജിൻക്യ രഹാനെ, ബാഡ്മിന്റൻ താരം പി.വി. സിന്ധു തുടങ്ങിയവരെല്ലാം സഹായം പ്രഖ്യാപിച്ചിരുന്നു.
English Summary: Strange to see people questioning those who are making donations: Pragyan Ojha