ADVERTISEMENT

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾ ചേരുന്നതിനെതിരെ ആളുകളെ ബോധവൽക്കരിക്കാൻ തുനിഞ്ഞ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ പുലിവാൽ പിടിച്ചു. നിസാമുദ്ദീനിലെ മതചടങ്ങിന്റെ പശ്ചാത്തലത്തിൽ ഇത്തരം യോഗംചേരലുകൾക്കെതിരെ നിലപാടെടുത്ത ഭോഗ്‍ലെ, പിന്നീട് ‘നിസാമുദ്ദീൻ’ ട്വീറ്റിൽനിന്ന് നീക്കിയതാണ് ഒരുവിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ക്യത്യമായ നിലപാടെടുക്കാൻ ഭോഗ്‍ലെ അധൈര്യപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടെ, ‘നിസാമുദ്ദീൻ’ ട്വീറ്റിൽനിന്ന് നീക്കാനിടയായ സാഹചര്യം വിശദീകരിച്ച് അദ്ദേഹം രംഗത്തെത്തി.

നിസാമുദ്ദീനിൽ വിദേശികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന മതചടങ്ങിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. ഇതിനിടെയാണ് ഇത്തരം യോഗങ്ങൾക്കെതിരെ ഭോഗ്‍ലെ ട്വീറ്റ് ചെയ്തത്:

‘അടുത്ത ഏതാനും ആഴ്ചത്തേയ്ക്ക് ഈ വലിയ സമൂഹവും അതിന്റെ ക്ഷേമവും മാത്രമാകട്ടെ നമ്മുടെ ലക്ഷ്യം. ഈ വൈറസ് എല്ലായിടത്തും വ്യാപിക്കുന്നതിൽനിന്ന് തടയാനായാൽ, അതു നമ്മുടെ കരുത്തു കൂട്ടും. ഇനിയും കൂടുതൽ നിസാമുദ്ദീനുകൾ നമുക്കു താങ്ങാനാകില്ല’ – ഇതായിരുന്നു ഭോഗ്‍ലെയുടെ ആദ്യ ട്വീറ്റ്.

എന്നാൽ, നിസാമുദ്ദീനിൽ നടന്നത് മതചടങ്ങായതിനാൽ സംഭവം വിവാദമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഭോഗ്‍ലെ അവസാന ഭാഗത്തു തിരുത്തൽ വരുത്തി. ‘കൂടുതൽ നിസാമുദ്ദീനുകൾ നമുക്കു താങ്ങാനാവില്ല’ എന്നതിനു പകരം, ‘പൊതുയോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുക, അതു നമുക്കു തിരിച്ചടിയാകും’ എന്നാക്കി മാറ്റി.

ഇതോടെ, ആദ്യ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം ഒട്ടേറെ ആരാധകരാണ് ഭോഗ്‍ലെയെ വിമർശിച്ച് രംഗത്തെത്തിയത്. വസ്തുത പറഞ്ഞതിന്റെ പേരിൽ ഭോഗ്‍ലെ ആരെയാണ് ഭയക്കുന്നതെന്നായിരുന്നു ഇവരുടെ ചോദ്യം. ‘ഭോഗ്‍ലെയെ സമ്മതിക്കണം, നട്ടെല്ലില്ലാതെ അദ്ദേഹം ഇത്രയധികം സഞ്ചരിച്ച് കമന്ററി പറയുന്നുണ്ടല്ലോ’ എന്നായിരുന്നു ട്വിറ്ററിലൂടെ ഒരു ആരാധകന്റെ പരിഹാസം. ട്വീറ്റ് എഡിറ്റ് ചെയ്ത് പുലിവാൽ പിടിച്ചതോടെ ഭോഗ്‍ലെ വിശദീകരണവുമായി രംഗത്തെത്തി:

‘എന്റെ ട്വീറ്റ് ഒരു പ്രത്യേക സംഭവത്തിലേക്ക് വിരൽചൂണ്ടുന്ന സാഹചര്യം വളരെയധികം ആകുലപ്പെടുത്തി. ഇനിയും വലിയ പൊതുയോഗങ്ങൾ താങ്ങാൻ നമുക്കാകില്ല എന്ന് ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം’ – ഭോഗ്‍ലെ വിശദീകരിച്ചു.

English Summary: 'We can't afford more Nizamuddins': Harsha Bhogle called out after deleting tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com