ADVERTISEMENT

ന്യൂഡൽഹി∙ ‘ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ശേഷം ഇതാദ്യമായി ആകാശത്ത് ഞാൻ നക്ഷത്രങ്ങൾ കണ്ടു’ – കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ഏർപ്പെടുത്തിയ ലോക്ഡൗൺ അനുഭവങ്ങൾ പങ്കുവച്ച് മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വാക്കുകൾ. വായുമലിനീകരണത്തിന് കുപ്രസിദ്ധമായ ഡൽഹിയിൽ വാഹനങ്ങൾ നിരത്തിലിറങ്ങാതായതോടെ സംഭവിച്ച മാറ്റത്തേക്കുറിച്ചാണ് യുവിയുടെ വാക്കുകൾ. ലോക്ഡൗൺ കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി അനുസരിച്ച് എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യുവരാജ് വാചാലനായി.

‘ഇതിന് നല്ലവശവും ചീത്ത വശവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം ആയിരക്കണക്കിനു പേർ മരിക്കുന്ന കാഴ്ച ദുഃഖകരമാണ്. അതിവേഗമാണ് വൈറസ് ലോകത്ത് വ്യാപിക്കുന്നത്. ആളുകൾ ഇതേക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നതിനു പകരം ലോക ആരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽപ്പോയി എന്താണ് ഈ രോഗമെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്’ – യുവരാജ് പറഞ്ഞു.

‘എനിക്ക് അർബുദം വന്ന സമയത്ത് ഞാനും വളരെയധികം ഭയപ്പെട്ടിരുന്നു. പിന്നീട് ഈ അസുഖത്തെക്കുറിച്ച് എനിക്ക് കൃത്യമായി വിവരം ലഭിച്ചു. അങ്ങനെ ഈ അസുഖം ചികിത്സിക്കാൻ പ്രാപ്തനായ മികച്ചൊരു ഡോക്ടറുടെ സേവനം തേടി. വൈറസിനെ നേരിടുന്ന കാര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും മാത്രമേ നമുക്കു കൃത്യമായ മാർഗനിർദ്ദേശം നൽകാനാകൂ. സമൂഹമാധ്യമങ്ങളിൽ പലരും പലതും പ്രചരിപ്പിക്കും. ആളുകൾ ആദ്യം ചെയ്യേണ്ടത് വിവരങ്ങൾക്കായി സമൂഹമാധ്യമങ്ങളിൽ പരതുന്നത് നിർത്തുകയാണ്’ – യുവരാജ് പറഞ്ഞു.

ലോക്ഡൗൺ കൊണ്ടുള്ള ഗുണങ്ങളും യുവരാജ് പങ്കുവച്ചു: ‘ഡൽഹിയിൽ ജീവിക്കാൻ തുടങ്ങിയശേഷം ആദ്യമായി ഞാൻ ആകാശത്ത് നക്ഷത്രങ്ങൾ കണ്ടു! ഇപ്പോൾ ഡൽഹിയിൽ വായുമലിനീകരണവും ശബ്ദ മലിനീകരണവുമില്ല. എന്തായാലും ഇതുകൊണ്ട് ഭൂമിക്ക് ഗുണം കിട്ടി. വൈറസ് വ്യാപനം നിയന്ത്രണത്തിലായി എല്ലാം പഴയപടിയായാലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാഹനമെടുത്ത് പുറത്തിറങ്ങില്ലെന്ന് നമ്മൾ തീരുമാനിക്കണം. ഒരു ദിവസം കുടുംബത്തിനൊപ്പം പൂർണമായി ചെലവഴിക്കുക. ഇത് ഭൂമിയോട് നാം പ്രകടിപ്പിക്കുന്ന ആദരവു കൂടിയാണ്. ഈ ദിവസം കുറേ മരങ്ങളും ചെടികളും നടുക. മലിനീകരണത്തിനു കാരണമാകുന്ന എല്ലാത്തരം പ്രവർത്തനങ്ങളിലും നിന്ന് വിട്ടുനിൽക്കുക’ – യുവരാജ് പറഞ്ഞു.

English Summary: I have seen stars for the first time since I started living in Delhi: Yuvraj Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com