ADVERTISEMENT

മുംബൈ∙ മകൾ സമൈറ വന്നതിനു ശേഷം ജീവിതം ഏറെ മാറിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. രവിചന്ദ്രന്‍ അശ്വിനുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് രോഹിത് മകൾക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. മകള്‍ ജനിച്ചതിനു ശേഷമാണ് മുംബൈ നഗരത്തിലെ വഴിയോര കച്ചവട ശാലകളിൽനിന്ന് രാത്രി ഭക്ഷണം കഴിക്കുന്നതു നിർത്തിയത്. ഏറ്റവും മികച്ച പാവ് ബാജി കിട്ടുന്ന ചൗപത്തിക്കു സമീപത്തെ സ്ഥലത്ത് ഞാൻ പല തവണ പോയിട്ടുണ്ട്. കുഞ്ഞുണ്ടായതോടെ ഇതെല്ലാം നിന്നതായും രോഹിത് ശർമ പറഞ്ഞു. 

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് താരവുമായിരുന്ന റിക്കി പോണ്ടിങ്ങിനൊപ്പമുള്ള ഡ്രസിങ് റൂം ഓർമകളും ലൈവിൽ രോഹിത് പങ്കുവച്ചു. 2012ല്‍ മുംബൈ ടീമിനെ നയിക്കാൻ ഇല്ലെന്നും ഹർഭജൻ സിങ് ക്യാപ്റ്റനാകുമെന്നും സച്ചിൻ തെൻഡുൽക്കർ അഭിപ്രായപ്പെട്ടിരുന്നതായി രോഹിത് ശർമ പറഞ്ഞു. എന്നാൽ 2013ൽ എന്തുകൊണ്ടാണ് ഹർഭജൻ സിങ് ക്യാപ്റ്റൻ ആകാതിരുന്നതെന്ന് അറിയില്ല. ഞാൻ നായക സ്ഥാനത്തേക്ക് എത്തുമോയെന്ന് കരുതുന്നതിനിടെയാണ് പോണ്ടിങ് ലേലത്തിലൂടെ മുംബൈ ഇന്ത്യൻസിലെത്തുന്നത്. എല്ലാവരെയും മനസ്സിലാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന് ആദ്യം വേണ്ടിയിരുന്നത്. യുവതാരങ്ങളെയെല്ലാം അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.

എന്നാൽ സീസണിൽ അദ്ദേഹത്തിന് കാര്യമായി റൺസ് നേടാൻ സാധിച്ചില്ല. ഇതോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ എന്നെ വിളിച്ച ശേഷം പോണ്ടിങ് ക്യാപ്റ്റന്റെ ചുമതല എന്നെ ഏൽപിച്ചു. 2013 സീസണിൽ സത്യത്തിൽ അദ്ദേഹം ടീമിന്റെ കളിക്കാരനും പരിശീലകനുമായി. എല്ലായ്പ്പോഴും എന്നെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. റിക്കി പോണ്ടിങ് ശരിക്കും മറ്റൊരു ഗ്രഹത്തിൽനിന്നുള്ള ആളാണ്. ഒരാളിലെ ഏറ്റവും മികച്ചതിനെ എങ്ങനെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. 

ഓസ്ട്രേലിയയ്ക്കായി രണ്ട് ലോകകപ്പുകൾ അദ്ദേഹം നേടി. അതുകൊണ്ടുതന്നെ ചാംപ്യൻഷിപ്പുകൾ എങ്ങനെ ജയിക്കണമെന്ന് പോണ്ടിങ്ങിന് അറിയാമെന്നും രോഹിത് ശർമ പറഞ്ഞു. 2013 ഐപിഎൽ സീസണിലാണ് രോഹിത് ശർമയും റിക്കി പോണ്ടിങ്ങും മുംബൈ ഇന്ത്യൻസിനായി ഒരുമിച്ചു കളിച്ചത്. പിന്നീട് പോണ്ടിങ് മുംബൈയുടെ പരിശീലകനുമായി. 2013ല്‍ റിക്കി പോണ്ടിങ്ങിനെ ലേലത്തിലൂടെ മുംബൈ സ്വന്തമാക്കുകയായിരുന്നു. മൂന്ന് ഐപിഎൽ സീസണുകളിൽ റിക്കി പോണ്ടിങ് മുംബൈ ഇന്ത്യൻസ് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യൻസ്, നാലു വട്ടം. നാലു തവണയും രോഹിത് ശർമയായിരുന്നു ടീം ക്യാപ്റ്റൻ. 2019 ഐപിഎൽ ഫൈനലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഒടുവിൽ ജേതാക്കളായത്.

English Summary: Rohit Sharma reveals how he was handed Mumbai Indians captaincy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com