ADVERTISEMENT

ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള ബാറ്റ്സ്മാൻ എന്ന് ഡിവില്ലിയേഴ്സിനെ വിശേഷിപ്പിച്ചത് മുൻ ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റ് ആണ്. ഭൂമിയിലെ എന്നത് അൽപം അതിശയോക്തിയെന്നു തോന്നിയാലും, വിരമിച്ചതിനു ശേഷവും മടങ്ങിവരവിനേപ്പറ്റി ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കളിക്കാരനില്ല എന്നത് വാസ്തവമാണ്. 2018 ൽ ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണു രാജ്യാന്തര ക്രിക്കറ്റിൽ നിന്നും എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ് എന്ന എ.ബി.ഡി വിരമിക്കൽ പ്രഖ്യാപിച്ചത്. അന്നു മുതൽ വിരമിക്കൽ പ്രഖ്യാപനത്തിന് രണ്ടുവർഷം പൂർത്തിയാകുമ്പോഴും ക്രിക്കറ്റ് ലോകത്തിന്റെ ചോദ്യം ഡിവില്ലിയേഴ്സ് ദേശീയ ടീമിലേക്ക് മടങ്ങിവരുമോ എന്നതുതന്നെ.

സ്വതവേ പ്രായാധിക്യം മൂലവും പരുക്കുകൊണ്ടും താരങ്ങൾ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ അതിൽനിന്നൊക്കെ വ്യത്യസ്തമായി കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് എ.ബി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. കാലത്തിനും മുൻപേ പോകുന്ന ബാറ്റ്സ്മാനാണ് എ.ബി.ഡിവില്ലിയേഴ്സ് എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ പറയുമ്പോൾ അദ്ദേഹവും കരുതിയിരിക്കില്ല വിടപറയാൻ നേരമാകും മുന്നേ എ.ബി. രാജ്യാന്തരക്രിക്കറ്റിന്റെ ക്രീസൊഴിയുമെന്ന്. ‘രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണ്. 114 ടെസ്റ്റുകൾക്കും, 228 ഏകദിനങ്ങൾക്കും 78 ട്വന്റി20 മൽസരങ്ങൾക്കുംശേഷം, മറ്റുള്ളവർക്കായി വഴിമാറിക്കൊടുക്കുന്നു. എന്റെ സമയം പിന്നിട്ടു; സത്യം പറയാം, ഞാൻ ക്ഷീണിതനാണ്.’’ ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കുമെതിരായ പരമ്പരവിജയത്തിന്റെ നെറുകയില്‍ നിൽക്കുമ്പോൾ ട്വീറ്റ് കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്നു.

പല താരങ്ങളും തങ്ങളുടെ പ്രതാപകാലത്ത് ആരാധകരുടെയും ടീമിന്റെയും അഭിമാനമായിരുന്നെങ്കിലും പിന്നീട് എങ്ങനെയെങ്കിലും ഇവർ ഒന്ന് വിരമിച്ചിരുന്നെങ്കിൽ എന്ന് ആരാധകരും ടീം മാനേജ്മെന്റ് ചിന്തിക്കും വിധമാണ് പ്രകടനങ്ങൾ. ഡിവില്ലിയേഴ്സ് ആകട്ടെ വിരമിച്ചതിനുശേഷവും  ടീമിലുണ്ടായിരുന്നെങ്കിലെന്ന് ടീമും ആരാധകരും ഒരേപോലെ ആഗ്രഹിക്കുന്നു. 2019 ക്രിക്കറ്റ് ലോകകപ്പിലാണ് ഡിവില്ലിയേഴ്സ് എന്ന ബാറ്റ്സ്മാന്റെ വിരമിക്കൽ ടീമിലുണ്ടാക്കിയ വിള്ളലിന്റെ വലുപ്പം ദക്ഷിണാഫ്രിക്ക തിരിച്ചറിയുന്നത്. ഏതു ബോളിങ് നിരയെയും തച്ചുതർക്കാൻ ശേഷിയുള്ള ഡിവില്ലിയേഴ്സിന് പകരം വയ്ക്കാന്‍ ആളില്ലാതെ വന്നതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് വൻപരാജയമായി. 

ദുർബലരായ ടീമുകൾക്കെതിരെ പോലും തോൽവി നേരിട്ടതോടെ എബിഡിയുടെ മടങ്ങിവരവു ചർച്ചകൾ സജീവമായി. ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിലേക്ക് മടങ്ങിവരുന്നതിനുള്ള താത്പര്യം ഡിവില്ലിയേഴ്സ് പ്രകടിപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ആക്ഷേപമുയർന്നു. ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ എബിഡി താത്പര്യമറിയിച്ചെങ്കിലും സിലക്ഷൻ കമ്മിറ്റി നിലവിലുള്ള കളിക്കാരെ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. എന്നാൽ ഡിവില്ലിയേഴ്സിനെപ്പോലൊരു സൂപ്പർ താരത്തിന് മടങ്ങിവരാൻ അവസരം നിഷേധിച്ചതിന്റെ ഫലമാണ് തോൽവിയെന്ന് കടുത്ത വിമർശനമുണ്ടായി.

ലോകകപ്പിലെ വൻതോൽവിയെ തുടർന്നാണ് ട്വന്റി 20 ലോകകപ്പിനായുള്ള ദേശീയ ടീമിലേക്ക് മടങ്ങിയെത്താൻ ദക്ഷിണാഫ്രിക്കൻ പരിശീലകനായിരുന്ന മാർക് ബൗച്ചർ ഡിവില്ലിയേഴ്സിനോട് അഭ്യർഥിക്കുന്നത്. ടീം ഡയറക്ടറായി ചുമതലയേറ്റ മുൻക്യാപ്റ്റനും ഡിവില്ലിയേഴ്സിന്റെ സഹകളിക്കാരനുമായിരുന്ന  ഗ്രെയിം സ്മിത്തും എ.ബിയുടെ മടങ്ങി വരവിനെ പിന്തുണച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവിനെ പറ്റി വ്യക്തമായ സൂചനകൾ നൽകി. ദക്ഷിണാഫ്രിക്കൻ ടീമിനെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാൻ കുറച്ചുനാളെങ്കിലും ഡിവില്ലിയേഴ്സ് കൂടിയേ തീരൂ എന്ന് ടീം മാനേജ്മെന്റിന് വ്യക്തമായതോടെ താരത്തിന് ദേശീയ ജഴ്സിയിലേക്ക് മടങ്ങി വരവിന് കളമൊരുങ്ങുകയായിരുന്നു. 

രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള  ട്വന്റി 20 ലീഗുകളിലെ സൂപ്പർതാരമായിരുന്നു എ.ബി. ദക്ഷിണാഫ്രിക്കൻ ലീഗായ മാൻസി, ഓസ്ട്രേലിയയിലെ ബിഗ്ബാഷ്, ഇന്ത്യയുടെ സ്വന്തം ഐപിഎല്‍ അങ്ങനെ നീളുന്നു ഡിവില്ലിയേഴ്സ് വെടിക്കെട്ടിന്റെ രംഗവേദികൾ. ട്വന്റി20 ലീഗുകളിൽ തകർത്തടിച്ച് മുന്നേറുന്ന താരത്തിന് ദേശീയ ടീമിലേക്കുള്ള മ‌ടങ്ങിവരവ് അത്ര പ്രയാസകരമല്ലെന്നാണു ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോറോണ രോഗവ്യാപനത്തെ തുടർന്ന് കായികരംഗം നിശ്ചലമായപ്പോൾ ഇൗ വർഷത്തെ ഐപിഎല്ലും മറ്റ് ട്വന്റി 20 ലീഗുകളും അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു. ട്വന്റി 20 ലോകകപ്പും അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി കൂടുമ്പോൾ ദക്ഷിണാഫ്രിക്കൻ ജേഴ്സിയിൽ ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവ് ഒരു സ്വപ്നമായി അവശേഷിക്കുമോ? കാത്തിരുന്ന് കാണാം.

English Summary: AB De Villiers Coming back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com