ക്രിക്കറ്റ് മത്സരങ്ങൾക്ക് ഐസിസിയുടെ പുതിയ മാർഗരേഖ; ക്രിക്കറ്റ് ഇനി ഇങ്ങനെ...
Mail This Article
ദുബായ് ∙ കോവിഡിനുശേഷം ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പരിശീലനത്തിനും മത്സരങ്ങൾക്കും ഒരു ചീഫ് മെഡിക്കൽ ഓഫിസർ അല്ലെങ്കിൽ ബയോ സേഫ്റ്റി ഓഫിസർ നിർബന്ധമായും വേണമെന്നതാണ് പ്രധാന നിർദേശം.
അംപയർക്ക് ഗ്ലൗവ്
എല്ലാ മത്സരങ്ങളിലും ഫീൽഡ് അംപയർമാർ കയ്യുറ ധരിക്കണം. കളിക്കാർ അവരുടെ തൊപ്പി, സൺഗ്ലാസ്, ടവ്വൽ തുടങ്ങിയവ അംപയർമാരെ ഏൽപിക്കരുത്. കായികോപകരണങ്ങൾ കളിക്കു മുൻപും ശേഷവും അണുവിമുക്തമാക്കണം. മത്സരത്തിനുള്ള യാത്രയ്ക്കു മുന്നോടിയായി ഓരോ കളിക്കാരനും 14 ദിവസം നിർബന്ധമായും ഐസലേഷനിൽ കഴിയണം. കോവിഡ് സ്രവ പരിശോധനയ്ക്കും ഈ കാലയളവിൽ വിധേയരാകണം. പരിശീലനത്തിനിടെ കളിക്കാർ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം; വിക്കറ്റ് ആഘോഷത്തിലും ഈ ദൂരപരിധി ബാധകം.
ബോളർമാരുടെ ശ്രദ്ധയ്ക്ക്
ഇടവേളയ്ക്കുശേഷം കളത്തിലേക്കു തിരിച്ചെത്തുമ്പോൾ ബോളർമാർക്കു പരുക്കേൽക്കാൻ സാധ്യത കൂടുതലാണെന്നും ശ്രദ്ധിക്കണമെന്നും ഐസിസി. ടെസ്റ്റിനു മുൻപായി 8 മുതൽ 12 വരെ ആഴ്ച നീളുന്ന തയാറെടുപ്പ് ബോളർമാർ നടത്തണം. ട്വന്റി20ക്കു മുൻപായി അഞ്ചോ ആറോ ആഴ്ച പരിശീലനം നടത്തണം. ഏകദിനത്തിനാണെങ്കിൽ ഒരുക്കത്തിന് കൃത്യം 6 ആഴ്ച ചെലവഴിക്കണം.
വലിയ ടീം
താരങ്ങളുടെ, പ്രത്യേകിച്ച് ബോളർമാരുടെ, ജോലിഭാരം കുറയ്ക്കാൻ ടീമിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തണം. നിലവിൽ 15–18 താരങ്ങൾ വരെ എന്നത് 25 വരെയാകാം.
English Summary: ICC new guidelines for cricket matches