യൂട്യൂബ് വിഡിയോകൾ ‘പണിയാകുമോ?’ അക്തറിനെ കോടതി കയറ്റാൻ റിസ്‍വി
Mail This Article
ഇസ്‍ലാമബാദ്∙ മോശം പരാമർശങ്ങളുടെ പേരിൽ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറിനെ കോടതിയിൽ നേരിടുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ ലീഗൽ കൗൺസൽ തഫാസുൽ റിസ്‍വി. മാനനഷ്ട നോട്ടിസിന് അക്തർ നൽകിയ മറുപടി തൃപ്തികരമല്ലെന്നു പ്രതികരിച്ച റിസ്‍വി താരത്തെ കോടതിയിൽ നേരിട്ടുകൊള്ളാമെന്നും പ്രതികരിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് മൂന്ന് വർഷത്തെ വിലക്ക് ഏർപെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അക്തർ റിസ്‍വിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതേ തുടർന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വർഷങ്ങളായി നിയമോപദേശം നൽകുന്ന റിസ്‍വി അക്തറിനെതിരെ നോട്ടിസ് അയച്ചത്. ശുഐബ് അക്തറിന്റെ ലീഗൽ കൗൺസലിൽനിന്ന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് റിസ്‍വി പ്രതികരിച്ചു. അക്തറിനെ കോടതിയിൽ നേരിട്ടോളാം. മുതിര്‍ന്ന ബാരിസ്റ്റർ അസം തരാറിന്റെ സഹായത്തിൽ ഉടൻ അക്തറിനെതിരെ കേസ് ഫയൽ ചെയ്യുമെന്നും റിസ്‍വി പ്രതികരിച്ചു.
അതേസമയം യൂട്യൂബ് ചാനൽ വഴി പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ നല്ലതിനു വേണ്ടിയിട്ടാണെന്ന് അക്തർ പ്രതികരിച്ചു. റിസ്‍വിയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ അദ്ദേഹവുമായി വ്യക്തിപരമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും അക്തർ വാദിക്കുന്നു. അതേസമയം അക്തറിന്റെ വിഡിയോയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും പ്രസ്താവന ഇറക്കി. ബോർഡ് പ്രതിനിധി എന്ന നിലയിലല്ല റിസ്‍വി അക്തറിനെതിരെ നോട്ടിസ് അയച്ചതെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
പാക്കിസ്ഥാനിൽനിന്നും ലണ്ടനിൽ നിന്നുമായി രണ്ട് നോട്ടിസുകളാണ് റിസ്‍വി അക്തറിനെതിരെ അയച്ചത്. ലണ്ടനില്‍നിന്ന് അയച്ച നോട്ടിസിന് അക്തർ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് റിസ്‍വി പറഞ്ഞു. മറുപടിക്കായി കാത്തിരിക്കുകയാണ്. അക്തർ നടത്തിയ അടിസ്ഥാനമില്ലാത്ത പരാമർശങ്ങൾ കാരണം തന്റെ അന്തസിന് കോട്ടം സംഭവിച്ചതായും പാക്കിസ്ഥാനിലെയും യുകെയിലെയും കോടതികളിൽ അക്തറിനെതിരെ മാനനഷ്ടകേസ് കൊടുക്കുന്നുണ്ടെന്നും റിസ്‍വി പ്രതികരിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമ വിഭാഗം കഴിവില്ലാത്തവരാണെന്ന് സമൂഹമാധ്യമങ്ങളിലും പ്രാദേശിക ചാനലുകളിലും അക്തർ ആരോപിച്ചിരുന്നു. നിയമ വിഭാഗം ആകെ മോശമാണെന്നും റിസ്‍വി അതിലൊരാളാണെന്നും അക്തർ വിമര്‍ശനം ഉന്നയിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അക്തർ യൂട്യൂബ് ചാനൽ വഴി നടത്തുന്ന പരാമർശങ്ങൾ പല തവണ വിവാദങ്ങളിലാണു കലാശിച്ചത്.
English Summary: Pakistan Cricket Board legal counsel to take Shoaib Akhtar to court over defamation notice response