വെട്ടോറിക്ക് മുഴുവൻ ശമ്പളം വേണ്ട; ഒരു ഭാഗം വരുമാനം കുറഞ്ഞ ജീവനക്കാർക്ക്
Mail This Article
ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബോളിങ് പരിശീലകനായ മുൻ ന്യൂസീലൻഡ് താരം ഡാനിയർ വെട്ടോറി തന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിലെ കുറഞ്ഞ വേദനം പറ്റുന്ന ജീവനക്കാർക്ക് നൽകാൻ ആവശ്യപ്പെട്ട് രംഗത്ത്. ട്വന്റി20 ലോകകപ്പ് മുൻനിർത്തി ബംഗ്ലദേശ് ബോളിങ് പരിശീലകനായി നിയമിച്ച വെട്ടോറിക്ക് 100 ദിവസത്തെ കരാറിന് 1.90 കോടി രൂപയോളമാണ് പ്രതിഫലം. ഇതിന്റെ ഒരു ഭാഗമാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിലെ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ വെട്ടോറി തീരുമാനിച്ചത്.
ബംഗ്ലദേശ് പരിശീലക സംഘത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വ്യക്തിയാണ് വെട്ടോറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലായ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിലെ താഴ്ന്ന വേതനക്കാർക്കായി തന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം വെട്ടോറി സംഭാവന ചെയ്ത കാര്യം ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) സിഇഒ നിസാമുദ്ദീൻ ചൗധരി സ്ഥിരീകരിച്ചു.
‘തന്റെ ശമ്പളത്തിന്റെ ഒരു ഭാഗം ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൽ ദുരിതമനുഭവിക്കുന്ന താഴ്ന്ന വരുമാനക്കാർക്ക് നൽകാൻ ഡാനിയൽ വെട്ടോറി താൽപര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം ക്രിക്കറ്റ് ഓപ്പറേഷൻസ് കമ്മിറ്റിയിലെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു’ – ചൗധരി വെളിപ്പെടുത്തി. അതേസമയം, നാൽപ്പത്തൊന്നുകാരനായ വെട്ടോറി സംഭാവന നൽകിയ കൃത്യം തുക വ്യക്തമല്ല.
English Summary: Vettori asks Bangladesh Cricket Board to donate part of salary to low-income staffers