ADVERTISEMENT

മുംബൈ∙ കാര്യം, ഒരു അഭിമുഖത്തിനിടെ ആ ഒഴുക്കിൽ ഒരാവേശത്തിന് പറഞ്ഞുപോയതാണ്. പക്ഷേ, ഹർഭജൻ സിങ് ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് സുരേഷ് റെയ്ന മനസ്സിൽപ്പോലും വിചാരിച്ചിട്ടുണ്ടാകില്ല. ‘ഡെസേർട്ട് സ്റ്റോ’മെന്ന പേരിൽ വിഖ്യാതമായ സച്ചിൻ തെൻഡുൽക്കറിന്റെ ഷാർജയിലെ ഐതിഹാസിക ഇന്നിങ്സ് കാണാൻ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്തിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ സുരേഷ് റെയ്ന വെളിപ്പെടുത്തിയത്. സച്ചിന്റെ ഇന്നിങ്സ് കാണാൻ ഉച്ചകഴിഞ്ഞുള്ള രണ്ട് പീരിയഡ് കട്ട് ചെയ്തെന്നാണ് റെയ്ന പറഞ്ഞത്.

ക്രിക്കറ്റ് ഭ്രാന്തനായ ഒരാളെ സംബന്ധിച്ച് സ്വാഭാവികമെന്ന് ആർക്കും തോന്നാം. പക്ഷേ, റെയ്ന ആ പറഞ്ഞതിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ആ പൊരുത്തക്കേടു പൊളിച്ചത് ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും റെയ്നയുടെ സഹതാരമായ ഹർഭജൻ സിങ്ങാണ്. സച്ചിന്റെ ആ വിഖ്യാത ഇന്നിങ്സ് ഷാർജയിൽ പിറവിയെടുക്കുമ്പോൾ ടീമിൽ സഹതാരമായിരുന്നു ഹർഭജൻ. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് തുടങ്ങിയ കളി കാണാൻ ഉച്ചകഴിഞ്ഞുള്ള രണ്ട് പീരിയഡ് കട്ടു ചെയ്തതെന്തിനെന്നായിരുന്നു തമാശരൂപേണയുള്ള ഹർഭജന്റെ ചോദ്യം. എന്തായാലും സംഭവം ഹിറ്റായി.

സച്ചിന്റെ ഐതിഹാസിക ഇന്നിങ്സ് പിറന്ന 1998ൽ സ്കൂൾ വിദ്യാർഥിയായിരുന്നു റെയ്ന. ഷാർജയിൽ നടന്ന ആ ടൂർണമെന്റിൽ സച്ചിന്റെ കളി കാണാൻ താനും സുഹൃത്തുക്കളും ക്ലാസ് കട്ടു ചെയ്തിരുന്നുവെന്നാണ് റെയ്ന പറഞ്ഞത്. ‘ഷാർജയിൽ ടൂർണമെന്റ് നടക്കുന്ന സമയത്ത് ഞങ്ങൾ കുറച്ചുപേർ അവസാനത്തെ രണ്ട് പീരിയഡ് കട്ട് ചെയ്യുമായിരുന്നു. അക്കാലത്ത് സച്ചിനാണ് ഇന്ത്യയ്‌ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നത്’ – അഭിമുഖത്തിൽ റെയ്ന പറഞ്ഞു.

ഇതിനു പിന്നാലെയാണ് അന്ന് ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഹർഭജൻ മറുചോദ്യവുമായി രംഗത്തെത്തിയത്. അന്നത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം വൈകീട്ട് നാലു മണിക്കാണ് ആരംഭിക്കുന്നതെന്നിരിക്കെ റെയ്ന എന്തിനാണ് ക്ലാസ് കട്ടു ചെയ്യുന്നതെന്നായിരുന്നു ഹർഭജന്റെ ചോദ്യം.

‘ക്ലാസ് കട്ടു ചെയ്യാനോ? എന്തിന്? ഇന്ത്യൻ സമയം നാലു മണിക്കാണ് മത്സരങ്ങൾ ആരംഭിച്ചിരുന്നത്. ഞാനും ആ പരമ്പരയിൽ കളിച്ചിരുന്നു’ – ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. എന്തായാലും ആരാധകർ ഹർഭജന്റെ ട്വീറ്റ് ഏറ്റെടുത്തു കഴിഞ്ഞു.

English Summary: Raina says he bunked school to watch Tendulkar's Sharjah special: But match started at 4pm, responds Harbhajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com