ADVERTISEMENT

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിൽ വേദനിച്ച് യുവ എഴുത്തുകാരൻ സന്ദീപ് ദാസ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുശാന്ത് സിങ്ങിനെ ഞായറാഴ്ചയാണ് മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിൽ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു.

ധോണിയുടെ ജീവിതം വെള്ളിത്തിരയിൽ പകർത്തിയ സുശാന്തിന്റെ ഓർമകൾക്ക് മരണമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് ദാസിന്റെ ഓർമക്കുറിപ്പ്. ‘എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ് ഷോട്ട്? അത് ഞങ്ങളുടെ മൂർദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്...’ എന്ന വാക്കുകളോടെയാണ് സന്ദീപ് ദാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വൈറൽ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

‘2011 ലോകകപ്പ് ഫൈനൽ സിക്സറടിച്ചുകൊണ്ട് ഫിനിഷ് ചെയ്ത മഹേന്ദ്രസിങ് ധോണിയുടെ ചിത്രം ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലത്തുമുണ്ടാവും. ധോണിയുടെ മനഃസാന്നിധ്യവും ചിന്താശേഷിയും പുറത്തുവന്ന ദിവസമായിരുന്നു അത്. റാഞ്ചി എന്ന ചെറുപട്ടണത്തിൽനിന്ന് ഉദയം ചെയ്ത ക്രിക്കറ്റർ രാജ്യത്തിനുവേണ്ടി ലോകകപ്പ് ജയിച്ച കഥ ഒരു വീരഗാഥ പോലെ തലമുറകൾതോറും പ്രചരിക്കും.....'

മഹേന്ദ്രസിങ് ധോണി, ധോണിയായി സുശാന്ത് സിങ് രജ്‌പുത്
മഹേന്ദ്രസിങ് ധോണി, ധോണിയായി സുശാന്ത് സിങ് രജ്‌പുത്

എം.എസ്. ധോണിയെക്കുറിച്ച് സൗരവ് ഗാംഗുലി രേഖപ്പെടുത്തിയ അഭിപ്രായമാണിത്. അങ്ങനെയുള്ള ധോണിയെ സ്ക്രീനിൽ അവതരിപ്പിച്ച നടനാണ് സുശാന്ത് സിങ് രജ്പുത്. 'എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി' എന്ന സിനിമയിൽ സുശാന്ത് ധോണിയായി ജീവിക്കുകയാണ് ചെയ്തത്. ആ സുശാന്താണ് ഇപ്പോൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നത്.

ധോണിയുടെ നടത്തം, ഒാട്ടം, പുഞ്ചിരി, ആഘോഷത്തിന്റെ രീതി തുടങ്ങിയ കാര്യങ്ങളെയെല്ലാം സുശാന്ത് തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. ക്യാപ്റ്റൻ കൂളിന്റെ കൊച്ചുകൊച്ചു ചേഷ്ടകൾക്കുപോലും സുശാന്ത് പുനർജന്മം നൽകിയിരുന്നു. ആ പ്രകടനത്തിന്റെ പൂർണത കണ്ട് സാക്ഷാൽ ധോണി തന്നെ അതിശയിച്ചിട്ടുമുണ്ട്. അതിനുവേണ്ടി സുശാന്ത് സഹിച്ച കഷ്ടപ്പാടുകൾക്ക് കണക്കില്ല.

ഒരിക്കൽ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറോട് ഒരു ക്രിക്കറ്റ് ആരാധകൻ ധോണിയുടെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടു. അതിന് ഗാവസ്കർ നൽകിയ മറുപടി രസകരമായിരുന്നു:

dhoni-sushant

‘എന്റെ കൈവശം ധോണിയുടെ നമ്പർ ഇല്ല. അത് ആർക്കും അറിയില്ല എന്നാണ് തോന്നുന്നത്. ഒരുപക്ഷേ ധോണിയുടെ നമ്പർ അറിയാവുന്ന ഏക വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും...!’

ഗാവസ്കർ പറഞ്ഞത് അതിശയോക്തിയല്ല. ധോണിയുടെ രീതി അതാണ്. മൈതാനത്തിനു പുറത്തിറങ്ങിയാൽ സ്വന്തം ടീം അംഗങ്ങൾക്കുപോലും ധോനിയെ കാണാൻ കിട്ടാറില്ല. കളി ഇല്ലാത്ത സമയങ്ങളിൽ ധോണി എവിടെയാണെന്നുപോലും ആർക്കും അറിവുണ്ടാവില്ല. മറ്റുള്ളവർക്ക് നിരീക്ഷിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അത്ഭുത മനുഷ്യൻ!

അങ്ങനെയുള്ള ധോണിയെ അടുത്തറിയുക എന്നത് ചെറിയ ജോലിയൊന്നുമല്ല. പക്ഷേ സുശാന്ത് അത് ഭംഗിയായി ചെയ്തു. അയാൾ മാസങ്ങളോളം ധോണിയെ പിന്തുടർന്നു. ധോണി ഫ്രീ ആയപ്പോഴെല്ലാം ചോദ്യങ്ങൾ ചോദിച്ചു. അവസാനം ധോണിയുടെ എല്ലാ വിവരങ്ങളും സുശാന്തിന് ഹൃദ്ദിസ്ഥമായി. ധോണി ഇന്നേവരെ സ്വന്തമാക്കിയിട്ടുള്ള ബൈക്കുകളുടെ എണ്ണംപോലും സുശാന്തിന് കൃത്യമായി അറിയാമായിരുന്നു!

INDIA-ENTERTAINMENT-FILM-BOLLYWOOD-CRICKET-DHONI

മുൻ ഇന്ത്യൻ താരമായ കിരൺ മോറെ ആണ് സുശാന്തിനെ ബാറ്റിങ് പരിശീലിപ്പിച്ചത്. എല്ലാ ദിവസവും 5-6 മണിക്കൂർ നേരം പ്രാക്ടീസ് ചെയ്താണ് സുശാന്ത് ധോണിയുടെ ഷോട്ടുകൾ പഠിച്ചെടുത്തത്. ധോണിയുടെ സിഗ്നേച്ചർ ഷോട്ടായ ഹെലിക്കോപ്റ്റർ ഷോട്ട് പരിശീലിക്കുന്നതിനിടെ സുശാന്തിന് പരിക്കേറ്റു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുശാന്ത് നെറ്റ്സിൽ ബാറ്റ് ചെയ്ത രീതി സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ വരെ പ്രീതിപ്പെടുത്തി.

അത്രയേറെ കഠിനാധ്വാനം ചെയ്താണ് സുശാന്ത് ധോണിയായി മാറിയത്. അതിന്റെ ഗുണഫലങ്ങൾ സിനിമയിൽ കണ്ടിരുന്നു.

സച്ചിനുശേഷം ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട ക്രിക്കറ്ററാണ് ധോണി. അയാളുടെ ഒട്ടുമിക്ക ഇന്നിങ്സുകളും ഭാരതീയരുടെ ഹൃദയത്തിലുണ്ട്. ആ ധോണിക്ക് ഒരു പകരക്കാരനെ സങ്കൽപ്പിക്കുന്നത് പോലും പ്രയാസമായിരുന്നു. പക്ഷേ സുശാന്ത് അത് വിജയകരമായി നിർവ്വഹിച്ചു.

സുശാന്ത് പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ അയാൾ ധോണിയുടെ പേരിലാണ് ഒാർമ്മിക്കപ്പെടുക. ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്നിടത്തോളം കാലം മഹേന്ദ്രസിങ് ധോണി എന്ന പേരും സ്മരിക്കപ്പെടും. ഒരു തലമുറയെ മുഴുവൻ ആനന്ദിപ്പിച്ച, വരുംതലമുറകളെ പ്രചോദിപ്പിക്കാൻ പോവുന്ന ദേശീയ ഹീറോയുടെ കഥ സെല്ലുലോയ്ഡിൽ പകർന്നാടിയ പ്രതിഭാധനനായ നടൻ മറവിയുടെ കയങ്ങളിലേക്ക് വീണുപോവില്ല.

പ്രിയ സുശാന്ത്, സ്വന്തം ജീവിതം അവസാനിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമായിരിക്കും. പക്ഷേ ഞങ്ങളുടെ മനസ്സിൽനിന്ന് ഇറങ്ങിപ്പോകാൻ നിങ്ങൾക്ക് കഴിയില്ലല്ലോ....

ധോണിയുടെ ഫിനിഷിങ്ങ് ഷോട്ടുകൾ ഞങ്ങളെ എന്നും ആനന്ദിപ്പിച്ചിട്ടേയുള്ളൂ. പക്ഷേ അവയെ വെള്ളിത്തിരയിൽ കാണിച്ചുതന്ന നിങ്ങൾക്ക് ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചില്ല സുശാന്ത്....

എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ്ങ് ഷോട്ട്? അത് ഞങ്ങളുടെ മൂർദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്...

English Summary: Facebook Post About Sushant Singh Rajput

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com