ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അനിശ്ചിതമായി നീണ്ടുപോയതോടെ സാമ്പത്തിക പ്രതിസന്ധിയിലായവരിൽ ഒരാളാണ് ആർ. ഭാസ്കരൻ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളുടെ ചെരിപ്പുകുത്തിയാണ് ചെന്നൈ സ്വദേശിയായ ഭാസ്കരൻ. സാധാരണ ഐപിഎൽ സീസണുകളെല്ലാം തൊഴിലിന്റെ കാര്യത്തിൽ ഭാസ്കരനും ‘സീസണാണെങ്കിലും’ ഇത്തവണ രംഗം മാറി. കോവിഡ് വ്യാപനത്തോടെ ഐപിഎൽ സീസൺ അനന്തമായി നീണ്ടത് അദ്ദേഹത്തിന് തിരിച്ചടിയായി. വർഷത്തിൽ ഭേദപ്പെട്ട വരുമാനം ലഭിച്ചിരുന്ന വഴിയടഞ്ഞു. കോവിഡും ലോക്ഡൗണും കൂടിച്ചേർന്ന് പ്രതിസന്ധി രൂക്ഷമായി.

ഭാസ്കരന്‍ ഉൾപ്പെടെയുള്ള ആളുകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് വിശദീകരിച്ച് ഇഎസ്പിൻ ക്രിക്ഇൻഫോയുടെ ക്രിക്കറ്റ് മാസിക ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വായിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ഭാസ്കരനെ സഹായിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്ഇൻഫോയിൽ ജോലി ചെയ്യുന്ന റൗണക് കപൂർ. അദ്ദേഹത്തിന്റെ ട്വീറ്റ് ഇന്ത്യൻ ടീമിൽ പഠാന്റെ സഹതാരമായിരുന്ന തമിഴ്നാട് താരം ദിനേഷ് കാർത്തിക്ക് കൂടി പങ്കുവച്ചതോടെ സംഭവം വൈറൽ. പഠാൻ 25,000 രൂപ അയച്ചുകൊടുത്ത് സഹായിച്ച വിവരം ഭാസ്കരൻ തന്നെ ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. ഇരുചെവിയറിയാതെ ചെയ്ത സഹായമാണെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ പഠാന് കയ്യടിക്കുകയാണ് ആരാധകർ.

റൗണക് കപൂറിന്റെ കുറിപ്പ് വായിക്കാം:

ക്രിക്ഇൻഫോയിൽ വന്ന ഒരു വാർത്ത വായിച്ചിട്ട് ജൂൺ ആറിന് ഇർഫാൻ പഠാൻ എന്നെ വിളിച്ചിരുന്നു. ഐപിഎൽ നീട്ടിവച്ചതോടെ പതിവുള്ള വരുമാനം നിലച്ച് പ്രതിസന്ധിയിലായ ചെന്നൈയിലെ ആർ.ഭാസ്കരൻ എന്ന ചെരിപ്പുകുത്തിയെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. ഭാസ്കരനെ ബന്ധപ്പെടാനുള്ള നമ്പർ വേണമെന്നായിരുന്നു പഠാന്റെ ആവശ്യം. എന്തിനാണെന്ന് അദ്ദേഹം പറഞ്ഞുമില്ല, ഞാൻ ചോദിച്ചുമില്ല. നമ്പർ സംഘടിപ്പിച്ച് നൽകുകയും ചെയ്തു. നമ്പർ അയച്ച് ഒരു മണിക്കൂർ കഴിഞ്ഞ് പഠാൻ എനിക്ക് തിരിച്ച് ഒരു സന്ദേശമയച്ചു. കഴിഞ്ഞ ഒരു മണിക്കൂറായി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു അതിന്റെ സാരം. ഞാൻ പിറ്റേന്നാണ് ആ സന്ദേശം കണ്ടത്. പിന്നീട് അത് മറക്കുകയും ചെയ്തു. 

ഐപിഎൽ സീസണിൽ സാധാരണഗതിയിൽ 25,000 രൂപ വരെ സമ്പാദിക്കാറുള്ള ഭാസ്കരന് ആ തുക ലഭിച്ചതായി ഇന്ന് ഇന്ത്യൻ എക്സ്പ്രസ് വായിച്ച് അറിഞ്ഞു. കഴിഞ്ഞയാഴ്ചതന്നെ പഠാൻ അദ്ദേഹത്തിന് ആ തുക എത്തിച്ചുകൊടുത്തെന്നാണ് അറിയുന്നത്. ഇതേക്കുറിച്ച് കൊട്ടിഘോഷിക്കാനോ, അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനോ പഠാൻ തുനിഞ്ഞില്ല. മാത്രമല്ല, ആദ്യം അദ്ദേഹത്തെ (ഭാസ്കരനെ) വിളിച്ചിട്ട് കിട്ടിയില്ലെങ്കിലും അദ്ദേഹം നിർത്താതെ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ സഹായമെത്തിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലും മറ്റും സ്ഥിരമായി അധിക്ഷേപത്തിനും പരിധിവിട്ടുള്ള ട്രോളുകൾക്കും ഇരയാകുന്ന താരമാണ് പഠാൻ. സുപ്രധാന വിഷയങ്ങളോട് പ്രതികരിക്കുന്ന കാര്യത്തിൽ അധികം താൽപര്യമെടുക്കാത്ത ക്രിക്കറ്റ് ലോകത്ത് നിലപാടുകൾ വ്യക്തമായി പറയുന്ന നട്ടെല്ലുള്ള വ്യക്തിയാണ് ഇർഫാൻ. ഇന്ന് അദ്ദേഹത്തിന്റെ മഹത്വം വീണ്ടുമുയർന്നിരിക്കുന്നു. അഭിനന്ദനങ്ങൾ, ഇർഫാൻ!

ഈ പോസ്റ്റ് റിട്വീറ്റ് ചെയ്ത് ദിനേഷ് കാർത്തിക് കുറിച്ച വാക്കുകളിലൂടെയാണ് പഠാന്റെ നൻമ കൂടുതൽ പേരിലേക്കെത്തിയത്. കാർത്തിക്കിന്റെ ട്വീറ്റ് ഇതാ:

English Summary: Irfan Pathan Sends Rs 25,000 to Cobbler Struggling Due to IPL 2020's Postponement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com