ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ക്യാപ്റ്റൻമാരിർ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ധോണിയുടെ തോളിലേറി ഇന്ത്യ ലോകകപ്പ് കീരീടം അടക്കമുള്ള നിരവധി വിജയങ്ങൾ സ്വന്തമാക്കി. ധോണിയുടെ ക്യാപ്റ്റൻസി മികവ് എന്നും ചർച്ചകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ബോളർമാരോടുള്ള സമീപനവും 2007 മുതൽ 2016 വരെയുളള്ള കാലഘട്ടത്തിൽ ധോണി എന്ന ക്യാപ്റ്റനു വന്ന മാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ പേസ് ബോളർ ഇർഫാൻ പഠാൻ. 

2007ൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിലേറിയതു മുതൽ ധോണി തന്റെ ബോളർമാരെ നിയന്ത്രിക്കുന്നതിൽ താൽപര്യപ്പെട്ടിരുന്നു. എന്നാൽ 2013ലേക്കെത്തിയപ്പോഴാണ് ധോണിക്ക് ബോളർമാരിൽ വിശ്വാസം വന്നത്. ഈ കാലത്താണ് ധോണി ഒരു ശാന്തനായ നായകനിലേക്ക് പരിവർത്തപ്പെട്ടതെന്നും പഠാൻ പറഞ്ഞു. 2007ലെ ട്വന്റി– ട്വന്റി ലോകകപ്പ് നേടിയ ടീമിലും 2013ലെ ചാംപ്യൻസ് ട്രോഫി നേടിയ ടീമിലും ധോണി ക്യാപ്റ്റനായ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു പഠാൻ. 

‘നമുക്ക് ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തം ലഭിക്കുമ്പോൾ നമ്മൾ വളരെയധികം ആവേശഭരിതരാകുമെന്ന് 2007ലാണ് എനിക്ക് മനസ്സിലാകുന്നത്. 2007നും 2013നുമിടയിൽ ധോണി എന്ന ക്യാപ്റ്റനു വന്നത് അത്ഭുതകരമായ മാറ്റമാണ്. 2007ൽ അദ്ദഹം വിക്കറ്റിനു പിന്നിൽ നിന്ന് ബോളറുടെ അടുക്കലേക്ക് ആവേശഭരിതനായി ഓടി വന്ന് അവർക്ക് നിർദേശങ്ങൾ നൽകുകയും നിയന്ത്രിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ 2013ലാകട്ടെ ബോളർമാരെ സ്വയം നിയന്ത്രണവിധേയരാക്കി.

അദ്ദേഹം വളരെ ശാന്തനും നിയന്ത്രിതനുമായി കാണപ്പെട്ടു. 2007 മുതൽ 2013 വരെയുള്ള കാലത്തിനിടയ്ക്കാണ് സ്ലോ ബോളർമാരിലും സ്പിന്നർമാരിലും വിശ്വാസം അർപ്പിക്കാൻ തക്കവണ്ണം അനുഭവ പരിചയം അദ്ദേഹം നേടിയത്. 2013 ചാംപ്യൻസ് ട്രോഫ് മത്സരം എത്തിയപ്പോഴേക്കും അത്യാവശ്യ ഘട്ടങ്ങളിൽ മത്സരം വിജയിപ്പിക്കാൻ സ്പിന്നർമാരെ ഇറക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മനസ്സിലാക്കിയിരുന്നു.’ – സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റട് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പഠാൻ. 

2007ലാണെങ്കിലും 2013ൽ ആണെങ്കിലും ടീം മീറ്റിങ്ങുകൾ വളരെ കുറഞ്ഞ സമയം മാത്രമാണ് ഉണ്ടായിരുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ പോലും അഞ്ചു മിനിറ്റായിരുന്നു മീറ്റിങ്ങെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഐസിസി ട്രോഫികളും കരസ്ഥമാക്കിയ ഏക ഇന്ത്യൻ ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. ഈ മുപ്പത്തിയെട്ടുകാരന്റെ കീഴിൽ 2007 ലെ ട്വന്റി ട്വന്റി ലോകകപ്പ്, 2010,2016 വർഷങ്ങളിലെ ഏഷ്യ കപ്പ്, 2011ലെ ഏകദിന ലോകകപ്പ് , 2013ലെ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ എന്നിവ ഇന്ത്യ സ്വന്തമാക്കി. 2019ലെ ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. 

English Summary : MS Dhoni "Gained Experience Of Trusting His Bowlers" Between 2007 And 2013: Irfan Pathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com