ചരിത്രമെഴുതി നിതിൻ മേനോൻ
Mail This Article
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) എലീറ്റ് അംപയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളെന്ന റെക്കോർഡ് ഇനി ഇന്ത്യയുടെ നിതിൻ മേനോന്റെ (36) പേരിൽ. പുതിയ പാനലിൽനിന്ന് ഇംഗ്ലണ്ടിന്റെ നൈജൽ ലോങ്ങിനെ ഒഴിവാക്കിയപ്പോഴാണു നിതിന് അവസരം കിട്ടിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ്. ഇതുവരെ 3 ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
ഐസിസി എലീറ്റ് പാനലിലെത്തുന്ന 3–ാമത്തെ ഇന്ത്യക്കാരനാണ്. എസ്.വെങ്കട്ടരാഘവൻ, എസ്.രവി എന്നിവരാണു മറ്റുള്ളവർ. ഏറ്റവും മികച്ചവരെയാണ് എലീറ്റ് പാനലിൽ ഉൾപ്പെടുത്തുന്നത്. രാജ്യാന്തര പാനലാണ് ഇതിനു താഴെയുള്ളത്. 22–ാം വയസ്സിൽ കളിക്കളം വിട്ടാണു നിതിൻ അംപയറിങ്ങിലേക്കെത്തിയത്. പിതാവ് നരേന്ദ്ര മേനോൻ മുൻ രാജ്യാന്തര അംപയറാണ്. സഹോദരൻ നിഖിൽ മേനോൻ ബിസിസിഐ അംപയറിങ് പാനലിലുണ്ട്. എലീറ്റ് പാനലിലെ മറ്റുള്ളവർ: അലീം ദർ, കുമാർ ധർമസേന, മറൈയ്സ് ഇറാസ്മസ്, ക്രിസ് ഗഫാനി, മൈക്കൽ ഗഫ്, റിച്ചഡ് ഇല്ലിങ്‌വർത്, റിച്ചഡ് കെറ്റിൽബറോ, ബ്രൂസ് ഓക്സൻഫോഡ്, പോൾ റീഫൽ, റോഡ് ടക്കർ, ജോയൽ വിൽസൻ.