‘ദാദ കനിഞ്ഞാൽ’ ശ്രീയുടെ തിരിച്ചുവരവ് ചെന്നൈ വഴി; ശേഷം രഞ്ജിയിൽ
Mail This Article
കൊച്ചി ∙ സൗരവ് ഗാംഗുലി കനിഞ്ഞാൽ സജീവ ക്രിക്കറ്റിലേക്ക് എസ്. ശ്രീശാന്തിന്റെ തിരിച്ചുവരവ് ചെന്നൈ വഴിയാകും. ഏഴു വർഷത്തെ വിലക്ക് ഓഗസ്റ്റിൽ അവസാനിക്കുന്നതോടെ കൂടുതൽ മത്സരപരിചയം ലഭിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കാനാണു ലക്ഷ്യമെന്ന് ശ്രീശാന്ത് ‘മനോരമ’യോടു പറഞ്ഞു. ചെന്നൈയിൽ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ഡിവിഷൻ ലീഗിൽ കളിക്കുന്നതടക്കമുള്ള ഓഫറുകൾ ഉണ്ട്.
കേരളത്തിനായി രഞ്ജി കളിക്കും മുൻപു പരമാവധി മത്സരങ്ങൾ കളിക്കണം. രണ്ടു സ്ഥലത്തു ലീഗ് കളിക്കാനുള്ള ആനുകൂല്യത്തിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അനുമതി തേടും. മുൻപു ചെന്നൈ ലീഗിൽ ഗ്ലോബ് ട്രോട്ടേഴ്സിനായി കളിച്ചിട്ടുള്ള ശ്രീ കൂട്ടിച്ചേർത്തു.
ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതുന്ന ടിനു യോഹന്നാനാണു കേരള ടീം കോച്ചെന്നത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം മിക്കപ്പോഴും നെറ്റ്സിൽ പരിശീലനം വന്നു കാണാറുണ്ട്. ഫാസ്റ്റ് ബോളർതന്നെ പരിശീലകനാകുന്നത് അനുഗ്രഹമാണ്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജും കെസിഎ ഭാരവാഹികളും ക്രിക്കറ്റ് ഡയറക്ടർ രമേഷുമെല്ലാം മിക്കപ്പോഴും വിളിക്കാറുണ്ട്. മുൻ ഇന്ത്യൻ ട്രെയിനറായ രാംജി ശ്രീനിവാസൻ തനിക്ക് ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
English Summary: If Ganguly help, Sreesanth's return to cricket will be via chennai