ADVERTISEMENT

മുംബൈ∙ ഏതു സാഹചര്യത്തിലും സമചിത്തത കൈവിടാതെ ശാന്തമായി കൈകാര്യം ചെയ്യാനുള്ള മഹേന്ദ്രസിങ് ധോണിയുടെ കഴിവ് പ്രശസ്തമാണ്. ‘ക്യാപ്റ്റൻ കൂൾ’ എന്ന വിശേഷണം പോലും ഈ ശാന്തസ്വഭാവം കൊണ്ട് അദ്ദേഹത്തിന് ലഭിച്ചതാണ്. കാര്യങ്ങളെ ലളിതമായി കാണാനും സമ്മർദ്ദ ഘട്ടങ്ങളിലും ശാന്തത കൈവിടാതെ പെരുമാറാനുമുള്ള ധോണിയുടെ കഴിവ് വെളിപ്പെടുത്തുന്ന ഒരു സംഭവം വിവരിച്ച് മുൻ ഐസിസി അംപയർ സൈമൺ ടോഫലും രംഗത്ത്. മലയാളി താരം എസ്. ശ്രീശാന്ത് കൂടി ഉൾപ്പെടുന്ന ഈ സംഭവം ഇന്ത്യയുടെ 2010ലെ ദക്ഷിണാഫ്രിക്കൻ പര്യടന കാലത്ത് നടന്നതാണ്.

ഡർബനിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീശാന്ത് ഓവറുകൾ എറിഞ്ഞുതീർക്കാൻ കൂടുതൽ സമയമെടുത്തു. ഇതോടെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണി കുറഞ്ഞ ഓവർ നിരക്കിന് പിടിക്കപ്പെട്ടു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് ധോണിയെ കാണാനായി ടോഫലും സഹ അംപയറും ഇന്ത്യയുടെ ഡ്രസിങ് റൂമിലെത്തി. ടോഫലിന്റെ വാക്കുകളിലൂടെ:

‘കിങ്സ്മീഡിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ ശ്രീശാന്ത് കാരണം ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി കുറഞ്ഞ ഓവർനിരക്കിനു പിടിക്കപ്പെട്ടു. അന്ന് ഒരു ഓവർ എറിയാൻ ശ്രീശാന്ത് ഏതാണ്ട് 7–8 മിനിറ്റെടുത്തു. ഓവർനിരക്കിൽ കുറവുവന്നതോടെ ധോണിയിൽനിന്ന് പിഴയീടാക്കി.’

‘അംപയർമാരായിരുന്ന ഞങ്ങൾ ഡ്രസിങ് റൂമിലെത്തി ഓവർ നിരക്കിന്റെ കാര്യവും പിഴ ഈടാക്കുന്ന കാര്യവും ധോണിയുമായി സംസാരിച്ചു. ഡർബനിൽ നടക്കുന്ന അടുത്ത ടെസ്റ്റിലും ഓവർ നിരക്കിന്റെ പ്രശ്നം വന്നാൽ ഒരു കളിയിൽനിന്ന് വിലക്കേണ്ടി വരുമെന്ന് അറിയിച്ചു. ‘അതു കുഴപ്പമില്ല, എനിക്കെന്തായാലും ഒരു അവധി വേണം’ എന്നായിരുന്നു ധോണിയുടെ മറുപടി. ഒരു കളിയിൽനിന്ന് മാറിനിൽക്കുന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും പക്ഷേ, ശ്രീ ഈ ടെസ്റ്റിൽ കളിക്കുന്നില്ല. അതുകൊണ്ട് പ്രശ്നമില്ല’ എന്നും ധോണി പറഞ്ഞു’ – ടോഫൽ വിവരിച്ചു.

‘ഓവർ നിരക്കിനെക്കുറിച്ചും വിലക്കിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കുമ്പോൾ ഇരിക്കുന്ന കസേരയുടെ ഗുണത്തെക്കുറിച്ചായിരുന്നു ധോണിയുടെ സംസാരം. ഈ കസേര കൊള്ളാമെന്നും വീട്ടിൽ കൊണ്ടുപോയാലോ എന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. പിഴ ഈടാക്കുന്ന കാര്യവും വിലക്കിന്റെ കാര്യവും പറയുമ്പോഴും അദ്ദേഹം വളരെ ശാന്തനായി മറ്റു കാര്യങ്ങളെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചു. അതാണ് ധോണി’ – ടോഫൽ പറഞ്ഞു.

English Summary: What MS Dhoni told Simon Taufel, who warned him about 1-match ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com