മാസ്കില്ല, സാമൂഹിക അകലം നോക്കാതെ പാക്ക് താരങ്ങളുടെ ഈദ് ആഘോഷം; വിമർശനം
Mail This Article
ലണ്ടൻ∙ കോവിഡ് മഹാമാരിക്കു ശേഷം ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റ് പരമ്പരയ്ക്കു തയാറെടുക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. മൂന്ന് വീതം ടെസ്റ്റും ട്വന്റി20 മത്സരങ്ങളും കളിക്കുന്നതിനായി ഇംഗ്ലണ്ടിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇപ്പോൾ ഉള്ളത്. ഓഗസ്റ്റ് അഞ്ചിന് മാഞ്ചസ്റ്ററിൽ ആദ്യ ടെസ്റ്റ് മത്സരത്തിനു തുടക്കമാകും. കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ ഐസിസിയുടെ മാർഗ നിര്‍ദേശങ്ങൾ അനുസരിച്ചാണ് ഗ്രൗണ്ടിലും പുറത്തും പെരുമാറുക.
പരമ്പരയുടെ കാലയളവിൽ താരങ്ങളെല്ലാം കർശന നിയന്ത്രണത്തിലായിരിക്കും. എന്നാൽ അത്ര നല്ല വാർത്തയല്ല ഇംഗ്ലണ്ടിൽനിന്നു പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽവച്ച് പാക്കിസ്ഥാൻ താരങ്ങൾ ഈദ് ആഘോഷം നടത്തിയിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലും ഈദ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതിൽ താരങ്ങളോ, ടീം സ്റ്റാഫുകളോ ആയിട്ടുള്ള ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ല.
താരങ്ങൾ സാമൂഹിക അകലം പാലിച്ചില്ലെന്നും ആരാധകർ വിമർശനമുന്നയിച്ചു. ഇംഗ്ലണ്ടിൽ എത്തിയതു മുതൽ താരങ്ങളും സ്റ്റാഫുകളും നിയന്ത്രണങ്ങൾ പാലിച്ചു ജീവിക്കുന്നതിനാല്‍ ആഘോഷ സമയത്ത് ഇളവുകൾ അനുവദിച്ചതായിരിക്കാമെന്നാണു കരുതുന്നത്. എങ്കിലും ആരാധകരിൽ പലരും ഇങ്ങനെ ചെയ്യുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തി.
ഇംഗ്ലണ്ടിലെത്തുന്നതിനു മുന്നോടിയായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെല്ലാം കോവിഡ് പരിശോധന നടത്തിയിരുന്നു. പോസിറ്റീവ് ആയ താരങ്ങൾ രോഗം മാറിയ ശേഷമാണ് ഇംഗ്ലണ്ടിലേക്കു തിരിച്ചത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മുതലെടുക്കുക ലക്ഷ്യമിട്ട് പേസ് ബോളർമാരുടെ വൻനിരയുമായാണ് പാക്കിസ്ഥാൻ കളിക്കാനൊരുങ്ങുന്നത്. മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിക്കില്ല.
English Summary: Fans bash Pakistan players for not wearing masks or maintaining social distancing during Eid al-Adha celebrations