ഐപിഎൽ ടീമുകൾക്ക് കർശന ചട്ടങ്ങൾ; അന്തിമതീരുമാനം നാളെ
Mail This Article
ന്യൂഡൽഹി ∙ യുഎഇയിൽ സെപ്റ്റംബർ 19നു തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പാലിക്കേണ്ട ചട്ടങ്ങളുടെ (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ) രൂപരേഖ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാറാക്കി. നാളെ ഐപിഎൽ ഭരണസമിതി യോഗത്തിൽ ടീം ഉടമകളുമായി ചർച്ച ചെയ്തശേഷം രേഖ അന്തിമമാക്കും.
പരിശോധന
ഇന്ത്യൻ താരങ്ങൾക്കു 2 കോവിഡ് ടെസ്റ്റുകൾ ഇന്ത്യയിൽവച്ച്. ദുബായിലെത്തിക്കഴിഞ്ഞും പരിശോധന 2 തവണ.
ബബ്‌ൾ നിയമം
ഓരോ ടീമും വെവ്വേറെ ബയോ സെക്യുർ ബബ്‌ൾ (മറ്റാരുമായും സമ്പർക്കമില്ലാതെ താമസിക്കുന്ന സംവിധാനം) ക്രമീകരിക്കണം. താരങ്ങൾ, മാച്ച് ഒഫിഷ്യൽ, ടീം ഡ്രൈവർമാർ എന്നിവർ ബബ്‌ൾ ചട്ടങ്ങൾ പാലിക്കണം. മാസ്ക്, സാനിറ്റൈസർ മുതലായ പതിവു സുരക്ഷാക്രമീകരണങ്ങൾ വേറെ.
സംഘാടകർ
ബിസിസിഐ, ഐപിഎൽ ഭാരവാഹികൾക്കായി വേറെ ബബ്‌ൾ ഉണ്ടാവും.
ഭാര്യമാർ
ഓരോ താരത്തിനുമൊപ്പം ഭാര്യ, മക്കൾ എന്നിവരെ അനുവദിക്കണമോയെന്നു ടീം ഉടമകൾക്കു തീരുമാനിക്കാം.
മൊബൈൽ ആപ്
താരങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരും ഡിഎക്സ്ബി ആപ് മൊബൈൽ ഫോണിൽ സജ്ജമാക്കണം. ഇന്ത്യയിലെ ‘ആരോഗ്യസേതു’വിനു സമാനമാണിത്.
ഹെൽപ്‌ലൈൻ
താരങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹെൽപ്‌ലൈൻ.
ഡ്രസിങ് റൂം
ഡ്രസിങ് റൂമിൽ ഒരേസമയം 15 കളിക്കാർ മാത്രം.
ഹോട്ടൽ
ഫ്രാഞ്ചൈസികൾക്കു ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാം. ഒരിക്കൽ റിസർവ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഹോട്ടലുകൾ മാറാൻ കഴിയില്ല.
ടീം
സാധാരണ 25–28 താരങ്ങളാണ് ഓരോ ടീമിലുണ്ടാവുക. ഇത്തവണ ഇത് 20 ആക്കി കുറയ്ക്കാൻ നിർദേശിച്ചേക്കും.