ADVERTISEMENT

ഒന്നൊന്നുമല്ല, നാടകീയ സംഭവങ്ങളുടെ ഘോഷയാത്രയായിരുന്നു കൊച്ചി ടസ്കേഴ്സ് കേരളയുമൊത്തുള്ള 2011ലെ എന്റെ പ്രഥമ ഐപിഎൽ സീസണിൽ. നെറ്റ്സിൽ പന്തെറിയാനാണു ടസ്കേഴ്സ് എന്നെ ആദ്യം വിളിച്ചത്. ഇതിനിടെ എപ്പോഴോ ഞാൻ കോച്ച് ജെഫ് ലോസന്റെ കണ്ണിൽപ്പെട്ടു. അതു ഭാഗ്യമായി; പരുക്കേറ്റ ഓസ്ട്രേലിയൻ ബോളർക്കു പകരക്കാരനായി ടീമിലേക്ക്.

കൊച്ചിയിൽവന്നു നെറ്റ്സിൽ പന്തെറിഞ്ഞശേഷം ചേർത്തലയിലെ വീട്ടിലേക്കു മടങ്ങുന്നതായിരുന്നു പതിവ്. ആ സമയത്തു നാട്ടിൽ ഒരു ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റും എന്റെ മേൽനോട്ടത്തിലായിരുന്നു. ടൂർണമെന്റിനു തലേന്നാണു ‘യു ആർ സിലക്‌ടഡ്’ എന്നറിയിച്ച് ടസ്കേഴ്സ് ഒഫിഷ്യലിന്റെ വിളി വന്നത്. ഷോക്കടിച്ചതുപോലെ നിന്നുപോയി ഞാൻ! വീട്ടുകാരോടും കൂട്ടുകാരോടും അധികമൊന്നും പറയാൻ നിൽക്കാതെ മുങ്ങിയ ഞാൻ പെട്ടെന്നുതന്നെ കൊച്ചിയിൽ പൊങ്ങി. കരാർ ഒപ്പിട്ട ശേഷമാണു ശ്വാസം നേരെ വീണത്.

പിന്നാലെയായിരുന്നു യഥാർഥ ഷോക്ക്. എന്റെ അരങ്ങേറ്റ മത്സരം ഡൽഹി ഡെയർഡെവിൾസിനെതിരെ. കളി ഡൽഹിയിലാണ്. ആർത്തു വിളിക്കുന്ന കാണികൾക്കു മുൻപിൽ പറ്റിയ ആളെത്തന്നെ എന്റെ ആദ്യ ബോൾ നേരിടാൻ കിട്ടി: വീരേന്ദർ സേവാഗ്!

ആദ്യ ബോൾ എറിഞ്ഞ് നടുനിവർത്തിയില്ല, ഠപ്പേ എന്നൊരു ശബ്ദം കേട്ടു. പന്ത് ബൗണ്ടറിക്കു മുകളിലൂടെ പറക്കുന്നതാണു കണ്ടത്. അതു നോക്കിയങ്ങനെ നിൽക്കുമ്പോൾ മനസ്സിൽ പറഞ്ഞു: ‘ഏയ് 100 മീറ്റർ പോയിട്ടുണ്ടാകില്ല, നാണക്കേടില്ല...’

സേവാഗിനെ 3–ാം പന്തിൽ വിക്കറ്റ്കീപ്പർ പാർഥിവ് പട്ടേലിന്റെ കയ്യിലെത്തിച്ചു കളി തിരിക്കാൻ എന്നെക്കൊണ്ടായി. പിന്നീടു വേണുഗോപാൽ റാവുവിന്റെ വിക്കറ്റുകൂടി കിട്ടിയതോടെ അരങ്ങേറ്റത്തിൽ തന്നെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും. മറക്കാനാകില്ല ആ ദിനങ്ങൾ.

(മുൻ കേരള താരമായ പ്രശാന്ത് ഇപ്പോൾ ചെന്നൈയിൽ കെംപ്ലാസ്റ്റിനുവേണ്ടി കളിക്കുന്നു.)

തയാറാക്കിയത്: സന്ദീപ് ചന്ദ്രൻ

English Summary: Memory drive, prasanth parameshwaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com